Tuesday, September 16, 2014

പുനർജ്ജനിയുടെ കംബളം

ത് ശിശിരകാലം........
എനിക്ക് ചുറ്റും ഇലയുരിഞ്ഞ ചില്ലകളും ഇതളുലഞ്ഞ തളിരുകളും മാത്രം !!
ഇവിടെ,
പൂർണ്ണത്രയേശൻ കാത്തരുളുന്ന മണ്ണിലെ  ഈ ഫ്ലാറ്റിൽ,
നെടുവീർപ്പ് മണക്കുന്ന നാലുചുവരുകളുടെ ഒരു വശത്ത്,
ആകാശത്തേയ്ക്ക് തുറക്കുന്ന ഒരു കിളിവാതിലുണ്ട്!
അതിലൂടെ രാത്രിയാകാശത്തിലെ അമ്പിളിക്കല നോക്കിനിൽക്കുമ്പോളൊക്കെ
ഞാനോർക്കും-
ഈ അമ്പിളിയുടെ മറുപാതിയക്കരെ എന്റെ പ്രിയപ്പെട്ടവൾ കാത്തിരിപ്പുണ്ടെന്ന്..!
പിന്നെ,
മെല്ലെ മെല്ലെ ..
ഞാൻ എന്റെ മനക്കോട്ടയുടെ സ്വർണ്ണ വാതിൽ  തുറക്കും..!
ഓർമ്മക്കുടുക്കയിൽ ആദ്യമിരിപ്പുണ്ട്,
കർക്കിടക മഴപ്പായ നീട്ടിവിരിച്ച് നീ  കാത്തിരുന്ന രാത്രികൾ,
ഒറ്റ രാപ്പുതപ്പിന്റെ ചുളിവിലും ചുരുളിലും പ്രണയനൂലിഴ കൊണ്ട്
പൂക്കൾ തുന്നിയ  സുവർണ്ണ  നിമിഷങ്ങൾ,

ചിലകാത്തിരുപ്പുകളാണ് നമ്മുക്ക് ചിലപ്പോഴൊക്കെ കഴിഞ്ഞുകൂടലിനു അർഥം നൽകുന്നത്..!
ഇവിടെ വേരൂന്നി നിൽക്കാൻ  പ്രേരിപ്പിക്കുന്നത് ..!
നിന്റെ കാത്തിരിപ്പിന്റെ കണ്ണീർ സ്നേഹകം പുരട്ടിയ  ഈ ജാലകത്തിലൂടെ
ഓരോ ദിനങ്ങളും എനിക്ക് മുന്നിൽ തുറന്നു അടഞ്ഞുകൊണ്ടേ ഇരിക്കുന്നു..

ചിലത് അങ്ങിനെയാണ്,
നമ്മെ വല്ലാണ്ട് ഇഷ്ടപ്പെടുത്തും,
കൈവിടീയ്ക്കാൻ തോന്നാത്ത ചില മുറുക്കെ പിടുത്തം പോലെ,
ഒരിക്കലും "ബൈ" പറയാൻ തോന്നാത്ത ചില കൂടിച്ചേരലുകൾ പോലെ,
എന്നെ വിട്ടു നീ പോകല്ലേ....എന്ന് കൂടെക്കൂടെ ആരോ ഓർമ്മപ്പെടുത്തും പോലെ..
ഹൃദയത്തിൽ നിന്നും അടർത്തി മാറ്റാൻ ഒന്ന് നോക്കിയാൽ,
ആയിരം കൂർത്ത സൂചി മുനകൾ ഒന്നിച്ചു കുത്തിയ സഹിക്കാ നോവ്‌ പോലെ..

ഇനി ഒരു മഴക്കാലം തമ്മിൽ കാണും വരെ ഓർക്കാൻ-
എന്റെ കണ്ണിലുണ്ട്,
പുലരും വരെ നീണ്ട നമ്മുടെ ഒന്നിച്ചിരുപ്പുകൾ,
മിണ്ടിയും, മിണ്ടാതെയും,
ഇടയ്ക്ക് മയങ്ങിയും, അറിയാതെ കൂർക്കം വലിച്ചും,
നിനക്ക് ശ്വാസം മുട്ടും പോലെ ഇറുകി കെട്ടിപ്പിടിച്ചും ,
പുലർകോഴി കൂകും വരെ പ്രണയം പറഞ്ഞും,
നമ്മുടെ രാത്രികൾ........!!
വരും ജന്മങ്ങളുടെ കനവുകണ്ട് നമ്മൾ നെയ്തുകൂട്ടിയ ഒരു
പുനർജ്ജനിയുടെ കംബളം ഞാൻ കാത്തു സൂക്ഷിച്ചിട്ടുണ്ട്.
വരൂ നീ............
_________________________________________________

Tuesday, June 10, 2014

എങ്ങനെ മറക്കും..

ൾത്തിരക്കിൽ കണ്ണുകൾ തമ്മിൽ കണ്ടിട്ടും,
മന:പ്പൂർവ്വമുള്ള-
കാണാതിരുപ്പുകൾ...!
ഹൃദയത്തിൻ മിണ്ടലുകൾ,
അധരത്തിൻ-
മിണ്ടാതിരിപ്പുകൾ...!
തണൽമരച്ചോട്ടിലെ സൗഹൃദക്കൂട്ടത്തിൽ,
ഇല്ലാത്തോരാളെ തിരയുന്ന
ആകാംഷമിഴികൾ...!
വെയിൽ മണക്കും വരാന്തകളിൽ,
പ്രിയമുള്ളോരാളെ
കാണാതിരിക്കുമ്പോൾ-
നിഴലിറങ്ങിപ്പോകുംവരെ നീളും,
മിഴിയടയാ -
കാത്തിരിപ്പുകൾ...!
ഒളികണ്‍നോട്ടങ്ങളിൽ,
കണ്ണിമകളിൽ കുലച്ചു നില്ക്കും
മഴവില്ലു കണ്ടെത്തുന്ന
മത്സരങ്ങൾ..!
കടുംചുംബനങ്ങളുടെ ചായംമുക്കി,
മനസ്സിൽ തിരയടിക്കുന്ന രൂപത്തെ,
ആയിരം ക്യാൻവാസുകളിൽ
വരയ്ക്കാൻ കാണിക്കും-
തിടുക്കങ്ങൾ...!
ആകാശപ്പരപ്പിലേയ്ക്ക് തുറക്കും,
ജാലകവാതിലുകളിലൂടെ,
നീലമേഘങ്ങളുരുണ്ടുകൂടി,
കാണാൻ കൊതിച്ചോരു മുഖമാകുന്നത്
കാണുമ്പോൾ,
അവിടേയ്ക്ക് വർണ്ണശലഭങ്ങളെ പറത്തി,
ദൂതുവിടുവാൻ-
മോഹങ്ങൾ...!!
വൈകിയുള്ള രാവുറക്കങ്ങളിൽ,
ഋതുവിരലാൽ-
ആരോ തഴുകിയുണർത്തുന്ന
തരളിത സ്വപ്‌നങ്ങൾ...!
ഓരോ കാഴ്‌ചയിലും വേഗം കൂടുന്ന
ആരും കേൾക്കാ-
നെഞ്ഞിടിപ്പുകൾ..!
മറ്റാർക്കും മുഖം തരാതെയാണെങ്കിലും,
അടുത്തെത്തുമ്പോൾ
തലയുയർത്തി നോട്ടമെറിയുന്ന
വഴിനടത്തങ്ങൾ ...!
തമ്മിൽക്കാണാ ദിവസങ്ങളിൽ ,
ആളൊഴിയാ നീളൻ വരാന്തയിൽ,
ആരെയോ കാത്തുനിൽക്കുന്ന
കലങ്ങിയ കണ്‍മഷി-
നോട്ടങ്ങൾ ...!
ആദ്യമായ് കണ്ണിൽ നറുനിലാവെട്ടത്തിൻ,
നന്ത്യാർ വട്ടങ്ങൾ വിരിയിച്ച
തേനൊലി -
ചുംബനങ്ങൾ ..!
മൗനം വിരൽകോർത്ത
ഇടവഴിനടത്തങ്ങൾ..!
മിണ്ടാട്ടമില്ലാതെ മുഖം മറച്ചും,
ഇല്ലാപ്പിണക്കം കൊണ്ട് കവിൾ ചുവപ്പിച്ചും,
പരിഭവപ്പനി പിടിച്ച-
മഴദിനങ്ങൾ..!
വെയിൽ അസ്തമിച്ചിട്ടും
വെളിച്ചം അണഞ്ഞു തുടങ്ങിയിയിട്ടും
യാത്രപറയാൻ മടിച്ചിരുന്ന
വൈകുന്നേരങ്ങൾ ...!

പ്രണയം.........!!!!!!!!!
ഇതൊക്കെയും
തോന്നിയിട്ടുണ്ട്.....
എനിയ്ക്കും ..
അവൾക്കും .......
എങ്ങനെ മറക്കും...?
ആദ്യ നോട്ടം..
ആദ്യം മിണ്ടിയത്‌..
സ്പർശം..
മുത്തം കൊണ്ട് ചുണ്ട് നനഞ്ഞത്..
ദേഷ്യംവന്നു കണ്ണ് ചുവന്നത്..
സങ്കടം കൊണ്ട് കണ്മഷി കലങ്ങിയത്..
കുശുമ്പ് വന്നു കൈ പിച്ചിയെടുത്തത് ..
എങ്ങനെ...
എങ്ങനെ മറക്കും..???

ഈ ഓർമ്മകൾക്കും മറവിയ്ക്കുമുണ്ട് ജീവനിൽപ്പൂത്ത ചെമ്പകത്തിൻ വാസന..!!
___________________________________________

Wednesday, May 7, 2014

കിനാവള്ളിയിൽ കൊരുത്ത പ്രണയപ്പൂക്കൾ

ഇന്നലെ ....
 രാത്രിയാമങ്ങളിലെ ഏതോ സ്വപ്ന മുഹൂർത്തത്തിൽ
നീയെന്റെ വധുവായി.......
ആയിരം മഴമേഘ ദൂരങ്ങൾക്ക് അപ്പുറമാണ് നീയെങ്കിലും,
ഇന്നലെ ഒരൊറ്റ സ്വപ്നത്തിൻ  കിനാവള്ളിയിൽ
എത്ര പവിഴോർമ്മകളെയാണ് നീ കൊരുത്തിട്ടത്!!
എത്ര സുന്ദരമായാണ് നീ സ്വപ്നങ്ങൾക്ക് മഴവിൽ ചിറകു തുന്നുന്നത്,
നീയെന്റെ നിറങ്ങളായ്‌ മാറുന്നത്‌,
എന്റെ ശ്വാസവേഗങ്ങളിൽ മൃദുഗന്ധം കലർത്തുന്നത്,
മുടിപ്പിന്നലിന്റെ തുമ്പത്തെ പിച്ചിപ്പൂ..
മാങ്ങാമാലയും, ഇളക്കത്താലിയും കസവു പുടവയും..
നീൾമിഴികൊണ്ടുള്ള നോട്ടത്തിൽ
തളർന്നു പോയി ഞാൻ...........
നിനക്കു ചേരാത്ത നാണത്തോടെ നീ എന്റെ കരളിന്നകത്തു
കാൽവിരൽ കൊണ്ട് കോലം വരയ്ക്കുന്നോ?
കാതോരമായ് വന്നു ഞാനും നിലാവും മാത്രം കേൾക്കേ
നീ പറയുന്നു............
ഞാൻ ഇനിവരും ജന്മങ്ങളിലും നിന്റെ പ്രണയം തീറെഴുതി വാങ്ങിച്ചവൾ,
നീ പാതികണ്ട് ഉണരുന്ന പ്രണയ സ്വപ്നങ്ങളെ
ദൂരെയിരുന്നു പൂരിപ്പിച്ചു പൂർത്തിയാക്കി കാണുന്നവൾ...............
സ്വപ്നത്തിലല്ലാതെ നിന്റെ വധുവാകാൻ ഒരു പുനർജ്ജന്മം ഇല്ലാതെ പോയവൾ,
ഒരുതാലിത്തിളക്കം നീയെൻ കഴുത്തിൽ ചേർത്ത് വയ്ക്കുന്ന ചിത്രം
ഹൃദയത്തിന്റെ ചുവപ്പ് കാൻവാസിൽ പകർത്തിവച്ചവൾ,
മഴക്കുളിരിൽ നിന്നെപ്പുതച്ചും
ഒറ്റനടത്തങ്ങളിൽ
എനിക്കുമാത്രം കാണും നിന്റെ
കൈത്തണ്ട് പിടിച്ചും തോളുരുമ്മിയും,
നീപാടിയ പാട്ടിൻ പല്ലവിയ്ക്ക് ആരുംകേൾക്കാതെ
ഒരേ അനുരാഗത്തിൻ ഇണ അനുപല്ലവികൾ മൂളിയും,
നിന്റെ പേര് ഒരു പ്രാർത്ഥന പോലെ സഹസ്രനാമം ചൊല്ലിയും,
ഈ ഭൂമികയിൽ എന്റെ വിശുദ്ധ പ്രണയം ജീവിച്ചു തീർക്കുന്നവൾ..!!!

Monday, March 3, 2014

ശുഭയാത്ര നേരുന്നു ..

നിന്റെ നെഞ്ചിൻ മിടിപ്പ് നിന്നാലും,
ജീവന്റെ പക്ഷി പറന്നകന്നാലും,
പറയാൻ ബാക്കിവച്ച അവസാനത്തെ വാക്കെന്താകുമെന്നോർത്ത് എനിക്ക്  ശ്വാസംമുട്ടിയാലും,
ഇനിയൊരു പുലരി ചുവക്കാത്ത ഇരുൾക്കറുപ്പിൻ ദേശത്തേയ്ക്ക്, ഒറ്റയ്ക്കൊരു ചൂട്ടുകറ്റ വെളിച്ചം വീശിത്തെളിച്ച് നീ നടന്നകന്നാലും,
ഉറക്കത്തിൻ രാത്രി വണ്ടിയെത്തുന്ന വഴിയിലെ തനിച്ചിരുപ്പിലേയ്ക്കെന്നെ ഇറക്കിവിട്ട്, ഉണരാത്ത ഒരു ഉറക്കത്തിലേക്ക് നീ വേഗവണ്ടി കയറി കൂട്ടില്ലാതെ പോയാലും,
ഒറ്റപ്പെടലിന്റെ ചന്നിനായകക്കയ്പ്പ് രുചിക്കുമ്പോൾ, നിന്റെ ചേർന്നിരിപ്പുകൾ സമ്മാനിച്ച തേൻമധുരാനുഭൂതികൾ നെഞ്ഞുകീറി നൊമ്പരമെഴുതിയാലും,
ഓർമ്മയിൽ........
ബോധത്തിൽ.......
പ്രാണനിൽ .........
ചിന്തയിൽ ..........
സ്വപ്നത്തിൽ .....
ഉറക്കത്തിൽ.......
ഉണർവ്വിൽ ........
കണ്ണുകളിൽ.........
കാതുകളിൽ........
വാക്കിൽ......
നോക്കിൽ..........

നീ..........നിന്റെ ആത്മാവ് വാസനിക്കുവോളം,
കാലത്തിനും, പ്രകൃതിക്കും, ഋതുക്കൾക്കും  ഊതിക്കെടുത്താൻ ആകില്ല
നീ എന്റെ ഉള്ളിൽ ഉയിരിന്റെ എണ്ണ  ഊറ്റി ഒറ്റത്തിരിയിട്ട് കൊളുത്തിവച്ച പ്രണയത്തിൻ മുല്ലപ്പൂവെട്ടം.

Saturday, February 15, 2014

പറഞ്ഞുതീരാ ഇഷ്ടങ്ങൾ....

വാലൻറ്റൈൻ ദിവസത്തിനു തലേന്ന് വല്ല്യമ്മാവന്റെ മോൻ സൂരജ് വിളിച്ചു.......
"ഏട്ടാ, ഒരു ഹെൽപ്പ് വേണം, നാളെ ഫെബ്രുവരി 14 , കോളേജിൽ പ്രണയലേഖനം എഴുത്ത് മത്സരമുണ്ട്.   പ്രണയത്തേനിൽ  മധുരക്കരിമ്പ് മുക്കി എഴുതിയ ഒരു വെടിക്കെട്ട്‌ സാധനം വേണം, ഹെൽപ്പിയേ പറ്റൂ..." എനിക്കൊന്നു ആളാവാൻ പറ്റിയ സമയമാ,..!

പണ്ട് സുഭാഷും, രതീഷ്‌ കുറുപ്പും, എന്നെകൊണ്ട്‌ പ്രണയം എഴുതിച്ച് അനിതയുടെയും, ദീപാതമ്പിയുടെയും കവിളുകൾ ചുവപ്പിച്ച് ആനന്ദ പുളകിതരായ കാലം മനസ്സിലോടിവന്നു..!

ഉറക്കെ പറഞ്ഞതും, പാതി പറഞ്ഞതും, പറയാതെ  പോയതുമായ അതിരില്ലാ പ്രണയത്തിൻ മേച്ചിൽപുറങ്ങൾ തുറന്നിട്ടിരുന്ന  കലാലയനാളുകൾ..!

കണ്ണുകളെ സജലമാക്കി, എന്നെങ്കിലുമൊരിക്കൽ എവിടെയെങ്കിലും നമ്മൾ കണ്ടുമുട്ടും- എന്ന വെറും വാക്കും പറഞ്ഞ്, ഒടുവിലത്തെ കയ്യുംവീശി നടന്നകന്ന എത്രയെത്ര പ്രണയിനികളെ കണ്ടിട്ടുണ്ടാകും ഈ കലാലയ മുത്തശ്ശി..!!

 പഠിക്കുന്ന കാലത്തോ സ്വന്തമായി ആർക്കും ഒരു പ്രണയമെഴുതി കൊടുക്കാൻ പറ്റീല്ല . ഇവനെങ്കിലും ഒരു ഉപകാരമാകട്ടെ എന്നോർത്ത് ഒരൂട്ടം അടിച്ചു വിട്ടു..
========================================================

വസന്തത്തിൻ അവസാന നാളുകളിലെങ്കിലും നെടുവീർപ്പു മണക്കുന്ന കാത്തിരുപ്പ്മുറി ജനാലയുടെ, കാലത്തിൻ വിജാവിരി പിന്നോട്ട് തുറന്ന്, പ്രണയപ്പൂവിലാസം തേടുന്ന പ്രിയശലഭം വന്നെങ്കിൽ.

ഒരു ചേമ്പിലക്കീഴിലേക്ക് ആകാശം ഒലിച്ചിറങ്ങുമ്പോൾ ഒരുമിച്ചു നനയാൻ.....
മരമെല്ലാം കുലുക്കിപ്പെയ്യിച്ച് വിരൽകോർത്തു നടക്കാൻ...
 അനുരാഗ വളകൾ കൈയ്യിൽ ഇടീച്ച്‌ കണ്ണേറു കിട്ടാതെ കാവലിരിക്കാൻ ..
ശ്വാസത്തിനരികെ ഒരാൾ....!!

 തീവ്രമായ ആഗ്രഹം തോന്നുമ്പോൾ ഓടിവന്നൊന്നു കാണാൻകഴിയില്ല എന്ന സത്യം തിരിച്ചറിയുമ്പോഴും, ഇനിയെന്നു കാണുമെന്നു ആവർത്തിച്ച് എന്നോട് തന്നെ ചോദിക്കുമ്പോൾ, ഉത്തരമില്ലാതെ മനസ്സ് ശൂന്യമാകുമ്പോഴും , കാത്തിരിപ്പ് ഒരാൾക്ക്‌ വേണ്ടി മാത്രമാകുമ്പോളുമാണ് പ്രണയമെന്നത് ഒരു സാധനയായി മാറുന്നത്..

അമിത ആത്മവിശ്വാസമാകുമെനിയ്ക്ക്..! ആകാശദൂരങ്ങളിൽ നീ പോയ്‌ മറഞ്ഞാലും, ക്ഷണമാത്രയിൽ ഭൂഗുരുത്വത്തേക്കാൾ വേഗം നിന്നെ ആകർഷിച്ച് എന്നിലെത്തിക്കാൻ, എന്റെ വാക്കിന്, എന്റെ ശബ്ദത്തിന് കഴിയുമെന്ന് എനിക്ക് ചിന്തിക്കാൻ കഴിയുന്നത്‌ അതുകൊണ്ടാകും.

ഗ്രീഷ്മം തിളയ്ക്കുന്ന ഇടവഴിയിൽ, ഉണങ്ങിയ പായൽപച്ച ചുവരിൽ ചാരിനിറുത്തി, നീ പ്രണയം ശ്വസിക്കുന്ന ചുണ്ടിൽനിന്ന് കട്ടെടുത്ത ആദ്യ ചുംബനത്തിന്റെ നനവുള്ള ഓർമ്മകൾ
എന്റെ സ്വപ്നങ്ങളിൽ വിരുന്നു വരാറുണ്ട്. ആ കണ്ടുതീരാ സുന്ദരസ്വപ്നങ്ങളെ പാതിവഴിയിൽ വെയിൽ തൊട്ടുണർത്തുമ്പോൾ, മറയുന്നത് നെഞ്ചോടുചേർന്നു കിടന്ന നിന്റെ ആലിംഗനത്തിൻ മുഖമാണ്‌..! 

തനിച്ചാവലുകൾ ഇതാദ്യമല്ല, പക്ഷേ,ഒന്നിച്ചുകണ്ട സ്വപ്നങ്ങളിൽ നിന്നും യാത്രപറയാതെ ഒരാൾമാത്രം മായുന്നത്,അസഹ്യം!
കരൾ പകുത്തുകൊടുത്തോരാളോടൊപ്പം  ഒരുമിച്ചൊരു ലോകമില്ലാതാകുന്ന നൊമ്പരത്തേക്കാൾ, പ്രണയം തീണ്ടി മരിക്കണം...!

ചുംബിച്ച മധുരവും, കണ്ണിലെ പ്രണയച്ചൂടും പോകും വരേയ്ക്കും സമയത്തെ ഞാൻ പിടിച്ചു കെട്ടാം,
'തിരികെവരാം 'എന്നൊരു വാക്ക് നിനക്കുണ്ടെകിൽ..! കാത്തിരിപ്പിന്റെ ഗ്രീഷ്മം ഒറ്റയ്ക്ക് വിയർത്തു തീർത്തവന് വൈകിയെങ്കിലും കനിഞ്ഞ്‌ തന്നുകൂടെ ഒരുതുടം മഞ്ഞിന്റെ വിശറിക്കുളിര് ?
============================================================
സമ്മാനം കിട്ടിയോ എന്ന് വിളിച്ചു ചോദിച്ചില്ല, എങ്കിലും പണ്ട് ആൾക്കൂട്ടങ്ങളുടെ അരികുപറ്റിച്ചേർന്നു മുഖം കുനിച്ച് കാൽനഖങ്ങളിൽ നോക്കി നടന്നിരുന്ന ഒരു അമ്പലവാസിക്കുട്ടിയുണ്ട്, ഒന്ന് തിരിഞ്ഞു നോക്കിയിരുന്നെങ്കിൽ എന്ന് പലവട്ടം ആഗ്രഹിച്ച ഒരു മുഖം.......
ഈ എഴുത്ത് ആ പറയാ പ്രണയ ഓർമ്മകൾക്ക് ...............