Wednesday, December 28, 2011

പനിനീര് പെയ്ത വഴിയിലൂടെ (2).​.........

കാശവും എന്റെ മനസ്സും ഒഴിഞ്ഞു കിടക്കുന്നു.  റൂമിലേക്കുള്ള ആ മടക്കയാത്രയില്‍ ഒരുപിടി ചോദ്യങ്ങളും ഉത്തരങ്ങളും വാക്കുകളായി പുറത്തുവരാതെ മനസ്സിന്‍റെ ഉള്ളില്‍ കിടന്നു ശ്വാസംമുട്ടി.  നെഞ്ചില്‍ പെയ്തൊഴിയാന്‍ ഒരു കാര്‍മേഘം വിങ്ങി. 

"നല്ല ക്ഷീണം ഉണ്ട്" ഞാന്‍ ഒന്ന് ഫ്രഷ്‌ ആയി വരാം", ഹോട്ടലില്‍ എത്തിയിട്ട് അവള്‍ ആദ്യമായി എന്‍റെ മുഖത്തേക്ക് നോക്കി  പറഞ്ഞത് അതായിരുന്നു!!

"അപ്പോഴേക്കും ഞാന്‍ ഇവിടെനിന്നുള്ള  യാത്രയുടെ കാര്യം അന്യേഷിച്ചു വരാം"  ഞാന്‍ പുറത്തേക്കിറങ്ങി. 

തിരിച്ചു വരുമ്പോള്‍ അവള്‍  ജനാലയിലൂടെ പുറത്തേക്കു നോക്കി നില്‍ക്കുകയായിരുന്നു. 

ആ നീണ്ട ഇടനാഴിയില്‍ ചാഞ്ഞു വീണു നിഴല്‍ വീഴ്ത്തിയ സൂര്യന്‍റെ ചുവന്ന വെളിച്ചത്തിനും, റോഡിനു എതിര്‍വശത്ത് മനസ്സിനെ മോഹിപ്പിച്ചു നിറഞ്ഞു പൂത്തുനില്‍ക്കുന്ന ചുവന്ന  വാകമരങ്ങള്‍്ക്കും, ജാലകങ്ങള്‍ക്കപ്പുറം പെയ്തൊഴിഞ്ഞ   തുലാമഴയ്കും അപ്പുറത്തേക്ക്... ദൂരേയ്ക്ക്  നോക്കി!!  കണ്ടുമുട്ടിയ ഈ  ദിനത്തിന്‍റെ ചിന്തകള്‍ ആകണം ആ മനസ്സില്‍ എന്ന് ഞാന്‍ ഊഹിച്ചു.
 
"എന്താ, വലിയ ആലോചനയില്‍ ആണെന്ന് തോന്നുന്നുവല്ലോ"? എന്റെ ചോദ്യം അവളെ ചിന്തകളില്‍ നിന്നും തിരികെ കൊണ്ടുവന്നു.

"മനസ്സൊഴുകും  വഴി എപ്പോഴും   മുന്‍വിധികള്‍ക്കും
നിയമങ്ങള്‍ക്കും   അതീതമാണല്ലോ, അതിനു കടിഞ്ഞാണില്ല" 
"നമുക്ക് ആ റോഡിനു അപ്പുറത്തേക്കൊന്നു പോയാലോ? നോക്കൂ അവിടെയൊരു  പാര്‍ക്കാണ്.അതിന്‍റെ അപ്പുറം കടല്‍, കുറച്ചുനേരം നടക്കാം"!! 
പാര്‍ക്കിലേക്കുള്ള  ഇടവഴികളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തിയായി  പെയ്തമഴയില്‍  നിറഞ്ഞുകിടന്ന  വെള്ളം ചാലുകള്‍ കീറി  കടലിനെ ചേര്‍ന്ന് കിടക്കുന്ന കായലിലേക്ക്   ഒഴുക്കിവിട്ടിരിക്കുന്നു.  തങ്ങള്‍ അനാഥരല്ലെന്ന ബോധത്തോടെ  അവയൊഴുകി ആ കായലിനെ  കെട്ടിപ്പുണരുന്നു.

വെളുത്ത പൂഴിമണലിലൂടെ കാല്‍ പുതഞ്ഞ് നടക്കുമ്പോള്‍ അകലെ  നിന്ന് കടലിന്റെ ഇരമ്പം കേള്‍ക്കാമായിരുന്നു.

മണല്‍ പരന്നുകിടക്കുന്ന കടല്‍തീരത്ത് തിരകളെ നോക്കി, അല്പം മുന്‍പ് പെയ്ത ചാറ്റല്‍ മഴക്കു ശേഷം ചക്രവാളത്തില്‍ കണ്ട മഴവില്ലിന്റെ സൌന്ദര്യം നോക്കി.. പ്രണയാതുരമായ ഒരു മധ്യാഹ്ന്ന  വെയില്‍ നുകര്‍ന്ന് ഞാനെന്റെ പ്രണയസഖിയുമായി ആ കടല്‍ തീരത്തിരുന്നു. തിരകള്‍ക്ക് തീരെ ശക്തിയുണ്ടായിരുന്നില്ല. തീരത്തേക്ക് അധികം കയറിവരാതെ അവ തകര്‍ന്നടിഞ്ഞുകൊണ്ടിരുന്നു.

"ഞാന്‍ ഒന്ന് ചോദിക്കട്ടെ നിന്നോട്" അവള്‍ സംസാരം തുടങ്ങി വച്ചു..
"ജീവിതത്തില്‍ ഭാവങ്ങള്‍ മാറാത്ത ഏതെങ്കിലും ഒരു ബന്ധം ഉണ്ടോ"?? ചോദ്യം കേട്ട് ഞാന്‍ ആ മുഖത്തേക്ക് നോക്കി..

 "അപ്രതീക്ഷിതമായി കണ്ടുമുട്ടുന്ന നാള്‍ മുതല്‍ ഹൃദയമിടുപ്പ് നില്‍ക്കും  വരെ കൂടയൂണ്ടാകും എന്ന് ഉറപ്പോടെ കരുതുന്ന  ഏതെങ്കിലും ഒരു ബന്ധം ഉണ്ടോ"?
"ഹൃദയത്തോട് അടുത്തുപിടിച്ചു സ്വന്തമെന്നു കരുതിയവര്‍ പകുതിവഴിയില്‍ ഒന്ന് തിരിഞ്ഞുപോലും നോക്കാതെ  അന്യരായി നടന്നകലുന്നത് എത്രയോ കണ്ടിട്ടുണ്ട്"
"നിന്നെ വേദനിപ്പിക്കാനല്ല ഞാന്‍ ചോദിച്ചത്, പക്ഷെ ആലോചിച്ചു നോക്കൂ"

"ശരിയാണ് നീ പറഞ്ഞത്"
ജീവിതത്തിന്റെ നിരന്തര പ്രയാണത്തില്‍ ഒരു ദീര്‍ഘശ്വാസമെടുക്കാന്‍ പോലും എടുക്കാന്‍ വിശ്രമമില്ലാതെയുള്ള ജോലിയുടെയും തിരക്കുകളുടെയും ഒടുവില്‍ എത്തിച്ചേര്‍ന്നതാണിവിടെ.  കെട്ടുകാഴ്ചകളുടേയും, പകര്‍ന്നാട്ടത്തിന്റേയും മഹാവ്യൂഹത്തില്‍, ആള്‍ക്കൂട്ടത്തില്‍ തനിയെയെന്നപോലെ മായക്കാഴ്ചകളെയും,  കണ്ട മഹാനഗരങ്ങളുടെ പുറം മോടികളെയും തന്നിലേക്കാവാഹിക്കാന്‍ കെല്പില്ലാത്ത ഒരു സാധാരണക്കാരന്‍റെ  മാത്രം  ചിന്താഗതിയുള്ള നാട്ടുമ്പുറത്ത്കാരന്‍,  അതാണ്‌ ഞാന്‍.

"ജീവിതയാത്രയില്‍ എപ്പോഴും കൂടെ ഉണ്ടാകണം, സ്വന്തമാക്കണം  എന്നാശിക്കുന്ന ചിലതൊക്കെ കയ്യെത്തിപ്പിടിക്കും മുന്‍പേ മറ്റാരുടേതോ ആകുന്നു. പണത്തിനു മീതെ പരുന്തും പറക്കില്ല എന്ന് പറഞ്ഞവന്‍ എത്ര വിഡ്ഢി!!വര്‍ണ്ണക്കടലാസ്സിന്‍റെ പോലും മൂല്യമില്ലാത്തതായി തോന്നും ചിലപ്പോള്‍."


 "നിന്നെ എനിക്ക് മനസ്സിലാകാത്തതു  കൊണ്ടല്ല", വലം കൈകൊണ്ടു എന്‍റെ കയ്യില്‍ പിടിച്ചവള്‍ പറഞ്ഞു. 

 "ഒന്നറിയോ നിനക്ക്?? എനിക്കിപ്പോള്‍ നിന്നെക്കുറിച്ചോര്‍ത്താല്‍ കരച്ചില്‍ വരാറില്ല,   ഈ ജീവിതത്തില്‍ ഞാന്‍ കൂടുതല്‍ കരഞ്ഞത് നിനക്ക് വേണ്ടിയാണ്, ഇപ്പോള്‍ എന്‍റെ  കണ്ണുനീര്‍  എനിക്ക് നീയാണ്!! കണ്ണില്‍ നിന്നും നിറഞ്ഞിറങ്ങി കവിളിലൂടെ ഒഴുകി നീ താഴെ വീഴുന്നത്, ഈ മണ്ണില്‍ അലിയുന്നത് എനിക്ക് സഹിക്കാന്‍ പറ്റിയെന്നു  വരില്ല..കാരണം നീ എനിക്കു നഷടപ്പെടും"..ആ ശബ്ദം ഇടറി.


"നിന്നെ ഒന്ന് കണ്ടാല്‍ മാത്രം മതി, ദൂരെ നിന്നെങ്കിലും എന്ന് മനസ്സ് ഉരുകി പ്രാര്‍ഥിച്ചിട്ടുണ്ട് കണ്ണന്‍റെ മുന്നില്‍, നിനക്ക് എന്നെ കാണാന്‍ തോന്നിക്കണേ എന്ന് നിശബ്ദമായി കരഞ്ഞിട്ടുണ്ട്."  "സ്വപ്നങ്ങള്‍ പോലും ദയവു കാണിക്കാറില്ല എന്നോട്,  മുഖം പൂര്‍ണ്ണമായി കാണിക്കാതെ ഓര്‍ത്തെടുക്കാന്‍ പോലും കഴിയാതെ എന്നില്‍  നിന്നും നിന്‍റെ രൂപം  മായ്ച്ചു കളയും.

  നിന്നെക്കുറിച്ചോര്‍ക്കുമ്പോള്‍ വരുന്നത് മഴ നൂലുകള്‍ക്കുള്ളില്‍ ഒളിപ്പിച്ചൊരു
മുഖം!! പെയ്തൊഴിയുമ്പോഴെല്ലാം മഴവില്ലുപോലെ മാഞ്ഞു പോകുന്നു!! വേഴാമ്പലിനെ പോലെ എരിയുന്ന മനസ്സുമായി വീണ്ടും മഴമേഘങ്ങള്‍ക്കായി കാത്തു  ഞാന്‍, ഓരോ മഴയിലും മുഴുവന്‍ തെളിയാതെ ചതുരക്കള്ളികളില്‍ അവ്യക്തമായ നിന്‍റെ രൂപം, നിന്‍റെ ഈ ചിരിയൊന്നു കാണാന്‍, നിന്‍റെ  നിശ്വാസം എന്‍റെ കാതില്‍ പതിയുന്നത് കേള്‍ക്കാന്‍, ഒരു പേമാരി പെയ്തൊഴിഞ്ഞാലും നിന്നെ  നഷ്ടമാവാതെ സ്വന്തമാക്കാന്‍, ഒക്കെയും  കൊതിച്ചിട്ടുണ്ട്" ഇപ്പോള്‍ എനിക്ക് സങ്കടാണോ സന്തോഷമാണോ  തോന്നുന്നതെന്ന്  അറിയില്ലാ..സത്യായും!!!

"ഈ സ്നേഹവും അതിനായുള്ള അത്യാര്‍ത്തിയും വിങ്ങലുമൊക്കെ ജീവിചിരിക്കുവോളമല്ലേ ഉള്ളൂ..അതിനെ മനസ്സിലടക്കി അത് ആഗ്രഹിച്ച ആള്‍ക്ക് കൊടുക്കാതെ മരിക്കാന്‍ എനിയ്ക്ക് ആവില്ല" ഞാന്‍ വികാരാധീനനായി.

ഞാന്‍ പോലുമറിയാതെ സ്നേഹമന്ത്രത്താല്‍ ആവാഹിച്ചു നീയെന്നെ സ്വന്തമാക്കിയില്ലേ?"

"എന്നോട് ചേര്‍ന്ന്നിന്ന്   എനിക്കിഷ്ടമുള്ള മഴയില്‍ നനഞ്ഞ്, ഞാന്‍ ഉച്ചത്തില്‍ ചൊല്ലുന്ന കവിതകള്‍ കേട്ട്,  എപ്പോളും പരിഭവം പറഞ്ഞു എന്‍റെ സ്നേഹം ഉറപ്പാക്കുന്ന നിന്‍റെ  കുറുമ്പുകള്‍ ആസ്വദിക്കാന്‍ എനിക്കേറെ  ഇഷ്ടമാകുന്നു"


"തനിച്ചിരിക്കാന്‍ ആശിച്ചപ്പോഴോന്നും ആരും എന്നെ സമ്മതിച്ചില്ല.....
ഇപ്പോള്‍ തനിച്ചിരിക്കാന്‍ കഴിയില്ലെന്നായപ്പോള്‍ ഞാന്‍ തനിച്ചായ്പോകുന്നു പലപ്പോഴും"...പലവുരു പറയാതെ അടക്കിപ്പിടിച്ച വാക്കുകള്‍ വാശിയോടെ ഒഴുകി.


കൈക്കുടന്നയില്‍   നിലാവുപോലെ തമ്മില്‍  പകര്‍ന്ന സ്നേഹം, മുറുക്കിപ്പിടിച്ചു നെഞ്ചോടു ചേര്‍ക്കുമ്പോള്‍ ഒഴുകിപോകാതിരിക്കാന്‍   കാണിച്ച  അടങ്ങാത്തൊരു ആവേശം മാത്രമാണോ  പ്രണയമെന്ന പേരില്‍ നമ്മെ  കൊരുത്തിട്ടതു?


 ഒരുമിച്ചു കുറെ നേരം ഞങ്ങള്‍ നടന്നു. പറയുന്ന വിഷയങ്ങളിലെ സാമ്യത കൊണ്ട് ഞങ്ങള്‍ രണ്ടാളും വാചാലര്‍ ആയിരുന്നു എങ്കിലും പല സമയത്തും നമുക്കിടയില്‍ മൌനം നിറയാതിരിക്കാന്‍ പണിപ്പെടുകയാണോ നീ എന്ന് എനിക്ക് ചോദിയ്ക്കാന്‍ തോന്നി.

കടലിന്‍റെ കാണാ ദൂരങ്ങളില്‍ കണ്ണയച്ചു ചേര്ന്നു നില്‍ക്കുമ്പോള്‍ വിദൂര ചക്രവാളങ്ങളില്‍ നിന്നും ഒഴുകി അടുത്ത നനുത്ത മഴക്കാറ്റ് അവളുടെ നെറ്റിയിലെ കുങ്കുമപൊട്ടു  മായിച്ചൊഴുക്കി...ആ ചുണ്ടുകള്‍ക്ക് മേല്‍ ഒരു ഒരു ചുവന്ന രാശിപോലെ അത് തിളങ്ങി.


കടല്‍ക്കരയില്‍ നിന്നും ആള്‍കൂട്ടം ധൃതിയില്‍ ഒഴിഞ്ഞു തുടങ്ങുന്നു ....മഴ ..കടലിന്‍റെ അതിര്‍ത്തികള്‍ ഓരോന്നായി കടന്നു തീരങ്ങളില്‍ ഭ്രാന്തമായ താളത്തില്‍ ഉതിര്‍ന്നു വീണു.

"ഓരോ മഴത്തുള്ളിയും കൈവിട്ടു പോകുമ്പോള്‍ മേഘങ്ങള്‍ അറിയാതെ വേദനിക്കുനുണ്ടാകും........തേങ്ങുന്ന മനസോടെ അത് ചോദികുന്നുണ്ടാവും
"നീയും എന്നെ തനിച്ചാക്കി പോയി അല്ലേ"...? കൈക്കുമ്പിളില്‍ വീണു ചിന്നിച്ചിതറിയ മഴമുത്തുകളെ നോക്കി അവള്‍ ചോദിച്ചു..

നനയാതിരിക്കാന്‍ അവളുടെ കയ്യുപിടിച്ചു വേഗം പാര്‍ക്കിലേക്ക് ഓടിക്കയറി..പേരറിയാത്ത ഒരു വലിയ മരം കുടപിടിച്ച പോലെ പടര്‍ന്നു നില്‍പ്പുണ്ട് അവിടെ, അതിന്‍റെ കീഴില്‍ നില്‍ക്കുമ്പോള്‍ ഒരു സ്വപ്നം യാഥാര്‍ത്ഥ്യമായപോലെ  തോന്നീ..അവളോടൊപ്പം ഒരു മഴ നനയാന്‍ കഴിഞ്ഞു!!


 ആ വിടര്‍ന്ന കണ്ണുകളില്‍ നിറയെ സ്നേഹം നിറച്ച്, എന്നോട് ചേര്‍ന്ന് നിന്നു അവള്‍ മെല്ലെ പറഞ്ഞു "സങ്കല്പ്പത്തിന്റെയും യാഥാര്‍ത്യത്തിന്റെയും കൂടിച്ചേരലുകള്‍ക്കിടയില്‍ ജീവിതത്തിന്റെ നിറം കെട്ട് വെറും "ബ്ലാക്ക് & വൈറ്റ്" ആകുന്നത് തിരിച്ചറിയണം, വീണ്ടും അവയില്‍ വര്‍ണ്ണപ്പൂക്കള്‍ തുന്നിപ്പിടിപ്പിക്കാന്‍ എന്‍റെ സ്നേഹം എപ്പോഴും നിന്‍റെ  കൂടെ ഉണ്ടാകും!!.

 താനേ ഒഴുകി അടുത്ത ഒരേ മനസ്സുകള്‍ പരസ്പരം പിരിയാത്തവരായി..കാലം ഏറെ ചെല്ലുമ്പോള്‍ ജീവിതം ചുളിവുകള്‍ തീര്‍ത്ത കയ്യില്‍ മുറുകെ പിടിച്ചും ഞാന്‍  പറയും "നിന്നെ ഞാന്‍ ഇപ്പോഴും സ്നേഹിക്കുന്നുവെന്ന്..നിന്നോടുള്ള പ്രണയം എന്റെ പ്രാണനില്‍ പറ്റിപ്പിടിച്ചതാണെന്നു" ......
ജീവിതത്തിന്റെ അര്‍ഥം എന്താണ്? എന്തിനുവേണ്ടി തീനും വെള്ളവും തന്ന് പ്രകൃതി നമ്മളെ പോറ്റുന്നു?എന്താണിതിന്റെ ഒരു പ്രയോജനം എന്നൊക്കെ ആലോചിച്ച് നാട്ടിന്‍പുറത്തെ നടവഴികളില്‍ കൂടി നടക്കുമ്പോളാകും  ഗന്ധവാഹകന്‍ ഒരു പവിഴമല്ലി സുഗന്ധമായി വീശുക. അല്ലെങ്കില്‍ മതിലോടൂചേര്‍ന്നു നില്‍ക്കുന്ന മഷിത്തണ്ട് ഞെരടി ഒന്നു മണപ്പിക്കാന്‍ തോന്നുക..ആ ഗന്ധങ്ങളില്‍ ഒരുപാട് ഉത്തരങ്ങള്‍ കലര്‍ന്നു ചേര്‍ന്നിരിക്കും.. പിന്നെ ആ  ചോദ്യം ഉപേക്ഷിക്കും.

Wednesday, December 14, 2011

പനിനീര് പെയ്ത വഴിയിലൂടെ.........

സന്ധ്യക്ക്‌ ഒരു പ്രത്യേക സൌന്ദര്യം!!  കടല്‍ക്കരയില്‍ ഒറ്റക്കിരുന്നപ്പോള്‍ മനസ്സില്‍ പലതരം ചിന്തകള്‍  കടന്നു വന്നു. പൊന്മണലിലേക്ക്  പവിഴം വാരി ചിതറും പോലെ  തിരകള്‍. കണ്ണുകള്‍ അടച്ചു മനസ്സ് ശാന്തമാക്കി ഇരുന്നു കുറച്ചുനേരം. ഈ  തിരക്കുകളില്‍ നിന്നെല്ലാം ഒഴിഞ്ഞ്, അല്ലെങ്കില്‍ ഒരു ഇടവേള എടുത്ത് ഒരു യാത്ര പോകണം. വരണ്ടുണങ്ങാന്‍ തുടങ്ങുന്ന  ചിന്തയ്ക്കും ജീര്‍ണ്ണിച്ചു തുടങ്ങിയ ബോധത്തെയും പുതിയ ഊര്‍ജ്ജം കൊണ്ട് നനച്ചു ശുദ്ധിവരുത്താന്‍, ഒരു പുത്തന്‍ ഉണര്‍വേകാന്‍ ഒരു യാത്ര. എങ്ങോട്ടാണ് പോകേണ്ടത്??  അത്  മാത്രം നിശ്ചയമില്ല. സന്തോഷത്തിന്‍റെ തിരയിളക്കമായാലും സങ്കടത്തിന്‍റെ പെയ്തൊഴിയലായാലും കടല്‍ എപ്പോഴും എനിക്കൊപ്പം ഉണ്ടാകും..അങ്ങ് ദൂരെ അസ്തമയ സൂര്യന്‍ സ്വര്‍ണ്ണ തിരയായ്‌ അലിഞ്ഞലിഞ്ഞു കടലില്‍ ചേരുന്നപോലെ തോന്നീ. കഴിഞ്ഞ കുറേ ദിവസങ്ങളിലായി ഞാന്‍ കടല്‍ക്കരയിലായിരുന്നു. ഉദയവും സായാഹ്നവുമൊക്കെ കടലിന്റെ വിസ്തൃതിയില്‍ കണ്ടു.  കടലിനോടുള്ള വിസ്മയം ഒരിക്കലും വിട്ടുമാറുന്നതല്ല. ഓരോ പ്രാവശ്യവും കടല്‍ കാണുമ്പോള്‍ ആദ്യമായി  കാണുന്ന ആവേശത്തോടെ തിരമാലകളെ വിടര്‍ന്ന കണ്ണുകളോടെ നോക്കി. . അവിടെ ഉണ്ടാരുന്ന കുട്ടികള്‍ പതിവുപോലെ അവരുടെ പേരുകളെഴുതാനും തിരവരുമ്പോള്‍ കാല്‍പ്പാദം നനച്ച് ഓടിമാറാനും ശ്രമിച്ചു.ഇന്ന് വെള്ളിയാഴ്ച, ലളിതാസഹസ്രനാമം  വായിക്കണം. ചിന്തയില്‍ ഒരു ദേവീസ്തുതി വന്നു. അക്ഷരവും,  വാക്കും, മനസ്സിന്‍റെ താളവും  സംഗീതവും പിഴക്കാതെ   കാക്കണേയെന്നു ഞാന്‍ എന്നും അപേക്ഷിക്കുന്ന ദേവിയെ കാണാന്‍ ആകട്ടെ ഒരു യാത്ര എന്ന് ഉറപ്പിച്ചു. ആശകള്‍ക്കു തളിരെടുക്കുന്ന, ശാന്തിയുടെ ഉദാത്തകേന്ദ്രമായ ശ്രീ മൂകാംബികദേവീ സന്നിധിയിലേക്ക് പോകാം. നല്ല കാര്യങ്ങള്‍ വച്ച് താമസിപ്പിക്കുന്നത് നന്നല്ല, അപ്പോള്‍ തന്നെ ഓഫീസ്സ് ട്രാവെല്‍ കോഡിനേടെര്‍  രേണുകയെ വിളിച്ചു ടിക്കറ്റ്‌ ബുക്ക്‌ ചെയ്തു..മംഗലാപുരത്തേക്ക്‌ !!  കടലിന്‍റെ  സാന്ത്വനമാണ് ഈ തീരുമാനം എന്ന് തോന്നീ.. . 

എന്തൊക്കെയോ എഴുതണം എന്ന് കരുതി മനസ്സില്‍ ഒരുക്കിവച്ചിരുന്ന നിറക്കൂട്ടുകള്‍ എല്ലാം വ്യക്തതയില്ലാത്ത ഏതോ കോണില്‍ ഒളിച്ചിരിക്കുന്നു. കഴിഞ്ഞ കുറെ ദിവസങ്ങളായി ഒന്നും എഴുതാന്‍ കഴിയാതെ ഞാന്‍ എനിക്ക് പ്രിയപ്പെട്ട അക്ഷരങ്ങളെ മനസ്സിന്‍റെ  ഉഷ്വനങ്ങളില്‍ പരതുകയാണ്. വാക്കുകളുടെ കൊടുംകാട്ടില്‍ പൂര്‍ത്തിയാക്കാതെ ഒറ്റപ്പെട്ടുപോയ ഒരു കവിതയെ പോലെ, എനിക്ക് പരിചിതമായ അക്ഷരങ്ങള്‍പോലും എന്നെ തിരിച്ചറിയാതെ മാറി നില്‍ക്കുന്നു!! അരുതാത്തതെന്തോ ചെയ്തുപോയ പോലെ ചില കുറ്റബോധം, കാരണമില്ലാത്ത ഭയം, എല്ലാവരോടും വെറുതെ ദേഷ്യം, ഒന്നും സംഭവിച്ചിട്ടില്ല എന്ന് പറഞ്ഞു പഠിപ്പിച്ച മനസ്സുമായി സ്വയം സൃഷ്‌ടിച്ച തിരക്കുകളില്‍ അലയുകയായിരുന്നു. ഒരു മാറ്റം വേണമെന്ന് എന്‍റെ ആത്മാവ് ശരീരത്തോട് പറയുന്നപോലെ ഒരു തോന്നല്‍. ഇനിയും പുറം തൂവലുകളില്‍ മാത്രം നിന്നെ കണ്ടെടുക്കാന്‍ ശ്രമിക്കാതെ, നിന്നിലെ എന്നെ നീ തിരിച്ചറിയൂ എന്ന് എന്റെ ആത്മാവ് എന്നോട് മന്ത്രിക്കുന്നു..   എരിയുന്ന നെഞ്ചിലെ തീയയ്ക്കാന്‍ `സ്വയം തുന്നി മിനിക്കിത്തേച്ച കമ്പിളിയുമെടുത്തു കുടജാദ്രിമലയിലെ മേഘത്തണുപ്പിലേക്ക്‌ ഒരു യാത്ര. 


സന്ധ്യ കനക്കാന്‍ തുടങ്ങി. കടല്‍ക്കര വിജനമാകാന്‍ തുടങ്ങി. സ്വപ്നങ്ങള്‍ നിറഞ്ഞ മനസ്സുമായി ഞാന്‍ മണലില്‍ നിന്നുമെഴുന്നേറ്റ് തിരികേ ഫ്ലാറ്റിലേക്ക് നടന്നു ഇപ്പോള്‍ പകലിന്റെ ദൈര്‍ഖ്യം കുറവാണ്. കുളിയും പ്രാര്‍ഥനയും  കഴിഞ്ഞു യാത്രയെക്കുറിച്ച് ചിന്തിച്ചിരിക്കുമ്പോള്‍   ഫോണ്‍ ശബ്ദിച്ചു..  അവളുടെ സന്ദേശം!!  ""കെട്ടിനിറുത്തിയ എന്‍റെ സ്നേഹം പരന്നൊഴുകുന്നു, നീയെന്ന സമുദ്രത്തില്‍ അലിഞ്ഞു ചേരാന്‍"". വായിച്ചപ്പോള്‍ വിളിക്കാന്‍ തോന്നീ..പകലിന്റെ വ്യഗ്രതയില്‍ നിന്ന് രാത്രിയുടെ നീല വിസ്മയങ്ങളിലേക്ക് സ്വപ്നങ്ങള്‍ നീളാന്‍ തുടങ്ങുമ്പോള്‍, ആത്മാവിന്റെ തൃഷ്ണകളെ അവളിലേക്ക് മേയാന്‍ വിടാന്‍ എനിക്കിഷ്ടമാണ്!!! 

യാത്രയെക്കുറിച്ച് പറഞ്ഞു അവളോട്‌.

"ഈ തിരക്കില്‍ നിന്നെല്ലാം കുറച്ചു ദിവസങ്ങള്‍ മാറിനിന്നു ഇതുവരെയുള്ള ജീവിതചര്യകള്‍ക്ക് പരിചിതമല്ലാത്ത ഒരു വഴിയിലൂടെ കുറച്ചുനാള്‍ സഞ്ചരിച്ചു നോക്കാന്‍ ഒരാഗ്രഹം .
  ഒരു പുണ്യ സ്ഥലം ആകുമ്പോള്‍ അവിടെ പലതരം ആളുകള്‍ ഉണ്ടാകുമല്ലോ. ജീവിതം നല്‌കിയ ഏകാന്തതയുമായി അലയുന്നവര്‍.. ഏതു സമുദ്രത്തെ പാനം ചെയ്താലും ഒടുങ്ങാത്ത ദാഹവുമായി നടക്കുന്നവര്‍. ഒടുവില്‍ ജീവിതം അവശേഷിപ്പിക്കുന്ന ദു:ഖങ്ങളുടെ മുറിവുണക്കാന്‍ ശാന്തിസ്‌ഥലികളിലേക്ക്‌ യാത്രയാവുന്ന  ആളുകള്‍ .അങ്ങനെ വ്യത്യസ്തരായ  കുറെ ആള്‍ക്കാരെ കാണാം .  അതുകൊണ്ട്  പോകണം ഈ ഒരു യാത്ര..തീരുമാനിച്ചു കഴിഞ്ഞു" കേട്ടപ്പോള്‍ അവള്‍ കുറച്ചു നേരം നിശബ്ദമായി.. പിന്നെ മെല്ലെ പറഞ്ഞു..

"നീ ഈ പറഞ്ഞത് എന്‍റെ മനസ്സാണ്."
!!!  എനിക്കുമുണ്ട് അങ്ങനെ ഒരു തോന്നലുള്ളില്‍" ഈ ജീവിതത്തിന്റെ ഇത്രയും വര്‍ഷങ്ങള്‍  കുറവുകള്‍ ഒന്നും ഇല്ലാതെ ജീവിച്ച എനിക്ക്  കുറച്ചു ദിവസങ്ങള്‍  ഒന്നുമില്ലായ്മയുടെ കാഴ്ചകള്‍ എങ്ങനെ ആയിരിക്കും എന്നറിയണം" അഹങ്കാരം ആണെന്ന്കരുതണ്ട" ..
"തികച്ചും അപരിചിതയായി  കാശിയിലോ ഹരിദ്വാറിലോ പോലെയുള്ള പുണ്യസ്ഥലത്ത് പോയി, അവിടെ കിട്ടുന്ന ഭക്ഷണം മാത്രം കഴിച്ച്, അവിടുത്തെ പകലിന്റെയും രാത്രികളുടെയും മുഖം അടുത്ത് കണ്ടു കുറച്ചു ദിനങ്ങള്‍, അതായിരുന്നു മനസ്സില്‍.
ഒരു നീണ്ട ഇടവേള ഒന്നുമല്ല ഉദ്ദേശിച്ചത് , ജീവിതത്തില്‍ നിന്നുള്ള ഒളിച്ചോട്ടവും അല്ല, പക്ഷെ അടുത്തിടയായി ആ ചിന്തയുടെ ആഴം കൂടിവരുന്നുണ്ട്"

"ഇത് കേട്ട് നീ പേടിക്കണ്ട!! ജീവിത നൈരാശ്യങ്ങളോ, പ്രാരാബ്ധങ്ങളോ ഒന്നും തന്നെ എനിക്ക് നിശ്ശേഷം ഇല്ല..
പക്ഷെ ഇപ്പോള്‍ നീ പറഞ്ഞപ്പോള്‍ കൂടെ വരാന്‍ തോന്നുന്നു"..

 മറുപടി  എന്ത് പറയണമെന്ന് അറിയാതെയിരുന്നു കുറച്ചു നേരം

മൂന്നര മണിക്കൂര്‍ കൊണ്ട് ഫ്ലൈറ്റ് മംഗലാപുരത്ത് എത്തി..രണ്ടു  മണിക്കൂര്‍ ഇടവേള ...അവിടെ നിന്ന് 
ടാക്സിയില്‍ ഉടുപ്പി ....വെയില്‍ മാഞ്ഞു തുടങ്ങിയപ്പോള്‍ ഇറങ്ങി നടന്നു..ഒരു ഇടുങ്ങിയ വഴിയിലൂടെ  ഉടുപ്പി ശ്രീകൃഷ്ണ  ക്ഷേത്രത്തിലേയ്ക്ക് ...മോക്ഷം തേടി ജനസഞ്ചയങ്ങള്‍ എത്തുന്ന സന്നിധി..കൈകൂപ്പി നിന്നപ്പോള്‍ മനസ്സ് ശൂന്യമായിരുന്നു..സന്ധ്യ സമയം ആയിരുന്നതിനാല്‍ പ്രത്യേക പൂജകളും ആരതിയും ഒക്കെ നടന്നു കൊണ്ടിരുന്നു. അല്‍പ നേരം ഉള്ളില്‍ ചുറ്റി നടന്നു ..പുറത്തു കടന്നു സുവര്‍ണ്ണാനദീ  തീരത്തേയ്ക്ക്.....നദിയിലേക്ക് ഒഴുക്കി വിട്ടു കൊണ്ടിരുന്ന ദീപങ്ങള്‍ അവളെ  കൂടുതല്‍  സുന്ദരിയാക്കിയിരുന്നോ? അതോ ഉള്ളില്‍ കനല്‍ പൂവുകള്‍ ഒതുക്കി വച്ചു പുറമേയ്ക്ക് ചിരിക്കുകയാണോ  സുവര്‍ണ്ണയും ?? നദിയുടെ നെഞ്ചിലൂടെ ഒഴുകുന്ന കത്തി തീരാറായ ദീപങ്ങളെയും നോക്കി ഞാന്‍ ആ പടവുകളില്‍ ഇരുന്നു.

നാളെ രാവിലെ അവള്‍ ഇവിടെ എത്തുമെന്ന് പറഞ്ഞിരുന്നു..എരിഞ്ഞടങ്ങുന്ന ഓരോ പകലിനെയും കൊത്തിവലിച്ചു കൊണ്ട് പോകാന്‍ ആര്‍ത്തിയോടെ അവിടെയും ഇരുള്‍ വന്നെത്തി. എന്‍റെ മനസ്സില്‍ ഉഷ്ണം പുകയും കയങ്ങളില്‍ ഞാന്‍ ഒരു ആയിരം തവണ എന്നോട് തന്നെ ചോദിച്ച പല ചോദ്യങ്ങളും  ആ രാത്രി  വൈകുവോളം ചിന്തയില്‍ വന്നുകൊണ്ടേയിരുന്നു..ലോകത്തിന്‍റെ കണ്ണില്‍ പെടാതെയിരിക്കാന്‍ ഒച്ച അനക്കങ്ങള്‍ ഇല്ലാതെയെ നടന്നുള്ളൂ ഞാന്‍. എന്നിട്ടും നെഞ്ചില്‍ അഗ്നിയുമായി ചടുല ഭാവത്തോടെ വന്ന അവളുടെ  മിഴികളില്‍ ഞാന്‍ ഉടക്കിയതെങ്ങിനെ?? ദിശ മറന്ന മനസ്സുമായി ഒരു കുഞ്ഞു പക്ഷിയെ പോലെ പറന്നു നടക്കുകയായിരുന്നല്ലോ  ഞാന്‍....
നീ എനിക്ക് ആരാണ് ??ചോദ്യങ്ങള്‍ എന്‍റെ നേരെ നീളുമ്പോള്‍ അപ്രതീക്ഷിതമായി കണ്ടുമുട്ടിയ കൂട്ടുകാരിയെന്നോ,  സഹയാത്രികയെന്നോ പറഞ്ഞു ഒഴിവാക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല. ഉറക്കെ വിളിച്ചു പറയാന്‍ തോന്നീ ...നീ ആണ് എന്‍റെ നിഴല്‍,... എന്‍റെ ഹൃദയ താളം നിലക്കും വരെ, ഇരുളിലും വെളിച്ചത്തിലും,ചിന്തയിലും  ബോധത്തിലും, സ്വപ്നത്തിലും, എന്‍റെ തെറ്റിലും ശരിയിലും നീ എപ്പൊഴും കൂടെ ഉണ്ടാകും. പുറത്തു പെയ്യുന്ന മഞ്ഞു മനസ്സിലേക്കും അരിച്ചു കയറുന്നത് പോലെ തോന്നീ.

 മഴപെയ്തു തോര്‍ന്ന ഒരു മനോഹര പ്രഭാതം. എട്ടുമണിക്ക് കാത്തു നില്‍ക്കാമെന്ന് അവള്‍  പറഞ്ഞിടത്ത് ഒരു ടാക്സിയില്‍ ചെന്നു, വെളുത്ത പൈജാമയും നീല കുര്‍ത്തയും ധരിച്ച്, കാറ്റത്ത്‌ പാറി പറക്കുന്ന ഷാള്‍ ഒരു കൈകൊണ്ടു പിടിച്ചൊതുക്കി, തോളത്ത് ഒരു ചെറിയ നീല ബാഗും തൂക്കി  അവള്‍ നില്‍ക്കുന്നു!!! ഇന്നലെ വരെ ഒരു സ്വപ്ന ദൂരം അകലെയുള്ളവള്‍,  ശ്രുതി ചേര്‍ന്നൊഴുകുന്ന സംഗീതം പോലെ എന്നും ഞാന്‍ കേള്‍ക്കുന്ന ശബ്ദത്തിന്റെ ഉടമ, ഒരു ശ്വാസത്തിന്റെ അകലത്തില്‍!!!!   കാറില്‍ കയറി.അടുത്തടുത്ത്‌ ഇരുന്നു.മൌനം മാത്രം. ഒന്ന്  തൊടാന്‍ ആഗ്രഹിച്ചു നീട്ടിയ വിരല്‍ തുമ്പുകള്‍ ശൂന്യതയില്‍ ചിത്രം വരച്ചു. മൌനം അതിന്റെ പൂര്‍ണ്ണ നിറവില്‍. വാക്കുകള്‍ കൊണ്ട് അശുദ്ധമാക്കാന്‍ രണ്ടാള്‍ക്കും മടി തോന്നിയിരിക്കണം. പരസ്പരം നോക്കാന്‍ കഴിഞ്ഞില്ല..ജാലകത്തിനപ്പുറം ഓടി മറയുന്ന കാഴ്ചകളില്‍ കണ്ണുടക്കിയിരുന്നു.ഇടക്കെപ്പോളോ തോളിലേയ്ക്ക്‌ പാറി വീണ അവളുടെ മുടിയിഴകള്‍ക്കു പനിനീരിന്റെ ഗന്ധം. ആ കണ്ണുകളില്‍ നിന്നും മുത്തുകള്‍ പോലെ രണ്ടു തുള്ളികള്‍ കവിളിലൂടെ ഉരുണ്ടു വീണു. മുഖത്തുകൂടി ചാലിട്ടൊഴുകിയ ആ നനവില്‍  പകലിന്റെ മഞ്ഞ വെളിച്ചം വീണു മഴവില്ല് പോലെ തിളങ്ങി. നിറമുള്ള നിശബ്ദതയില്‍ പൂക്കള്‍ വിതറിയ പോലെ അവിടെ ഒരു സുഗന്ധം പരക്കുന്നുണ്ടായിരുന്നു. 
 
തുടരും.....