Saturday, January 28, 2012

സ്വര്‍ണ്ണത്താലമേന്തി കര്‍ണ്ണികാരം പൂത്തുലഞ്ഞു .........




മേടച്ചൂടിലും  കുഞ്ഞു കുളിരേകാന്‍ ആ സന്ധ്യക്ക്‌ ഒരു വേനല്‍ മഴ മുറ്റത്ത്‌ ഓടിക്കളിക്കുണ്ടായിരുന്നു. 
തണുപ്പിന്‍റെ നൂലുകള്‍ മുറിയിലേക്ക് നീട്ടി, തുറന്നിട്ട ജനലഴിയിലൂടെ പ്രണയപൂര്‍വ്വം അവള്‍ വന്നെന്‍റെ മുഖം നനച്ചു. പിന്നാലെ   കൂട്ടുവന്ന 
കാറ്റ് ആവേശത്തോടെ എന്നെ കെട്ടിപ്പിടിച്ചു.    പടിപ്പുരയിലേയ്ക്ക് തുറക്കുന്ന ജനാലയിലൂടെ നോക്കിയാല്‍ കാണാം എവിടെനിന്നോ മഴവെള്ളം ഒഴുക്കികൊണ്ട് വന്ന പൂവുകള്‍ വരിവരിയായി മതിലിന്‍റെ താഴെയുള്ള ചെറിയ ഓവിലൂടെ പുറത്തേക്കു പോകുന്നു. ഈ പ്രകൃതി ശരിക്കും ഒരു വിസ്മയം തന്നെ! ഇന്ന് ഉച്ചവരെ പൊള്ളുന്ന ചൂട്, ഇപ്പോളിതാ അപ്രതീക്ഷിതമായി ഒരു മഴക്കാഴ്ച!! അങ്ങനെ പെട്ടെന്ന് വന്നുകിട്ടിയ മഴചിന്തകളില്‍    മനസ്സുടക്കിയിരിയ്ക്കുമ്പോളാണ് മതിലിനു വെളിയില്‍ ഒരു ഓട്ടോറിക്ഷ വന്നു നില്‍ക്കുന്നത് കണ്ടത്. അതില്‍ നിന്നും
 ഒരു വലിയ നീലക്കുട പുറത്തേക്കു വിടര്‍ത്തി ഒരു പെണ്‍കുട്ടി ഇറങ്ങി. ഇടത്തേക്കൈകൊണ്ട്  കുട നെഞ്ചോടു  ചേര്‍ത്തുപിടിച്ച് 

 തിരിഞ്ഞ് അവള്‍ റിക്ഷയില്‍ നിന്നും ഒരു വെളുത്ത ബാഗ് എടുത്തു വലതുതോളിലിട്ടു. തുറന്നിട്ട പടിപ്പുര കടന്ന്  തികഞ്ഞ ആത്മവിശ്വാസത്തോടെ നടന്നു വരുന്ന  അവളുടെ മുഖം ഞാന്‍ കണ്ടു.
 ***************************************
സ്വപ്നമായിരുന്നോ അത്???  വേണ്ടാ..അങ്ങനെ വിശ്വസിക്കാന്‍ എനിക്ക് തോന്നുന്നില്ല.   ഈ അടുത്തും അവള്‍ പറഞ്ഞിരുന്നു "എന്നെ  സ്വപ്നത്തില്‍ കണ്ടാല്‍, അത് പറയാതെ ഇരിക്കുക, ആരോടും, അല്ലെങ്കില്‍ ആ കണ്ട സ്വപ്നം ഫലിക്കില്ല" എന്ന്. 

 "വിഷുപ്പുലരിയില്‍ എന്ത് കാഴ്ച കാണാനാണ് നിനക്കാഗ്രഹം? എന്നവള്‍ ചോദിച്ചു.
 നിന്റെ മുഖം!
പെട്ടെന്നുള്ള എന്‍റെ മറുപടികേട്ട് അവള്‍ പൂത്തുലഞ്ഞെന്നു തോന്നി. 
"ഈ വിഷുവിനു എന്‍റെ കൂടെ കൂടുമോ? നമുക്കൊരുമിച്ചു കണിയൊരുക്കാം" അവളുടെ ഈ ചോദ്യം ആവണം എന്നെ ഒരു 
വിഷുക്കാല സ്വപ്നത്തിലെത്തിച്ചത്..
 
 അപ്രതീക്ഷിത സായാഹ്നങ്ങളില്‍ കാറ്റിന്‍റെ കൈയ്യുംപിടിച്ചു മഴ പോലെ ഓടി വന്നു നനച്ചു  കുസൃതിയോടെ ചിരിക്കുന്നതാണ്  അവളുടെ സ്നേഹം. 

വിഷുവിനു ആദ്യമായി കാണുന്ന കാഴ്ച ആ വര്‍ഷത്തെ സ്വാധീനിക്കുമെന്ന് വിശ്വസിക്കുന്നവരുണ്ട്.പുതുമഴപെ
യ്യുമ്പോള്‍ പുതു വര്‍ഷം പിറക്കുന്നു എന്നായിരുന്നു  പണ്ടത്തെ വിശ്വാസം. കൊടിയ വേനലില്‍ തപിച്ച് വരണ്ടുണങ്ങിക്കിടക്കുന്ന ഭൂമി പുതുമഴയേറ്റ് തരളിതയാകുമ്പോള്‍ വസന്തത്തിന്‍റെ ആഗമനം അറിയിച്ചുകൊണ്ട്‌ സ്വര്‍ണ്ണത്താലമേന്തി കര്‍ണ്ണികാരം അടിമുടി പൂക്കുന്നു.
**********************************************

കരുവായത്തേയ്ക്കു  വിസ്മയം പോലെയാണ് ഒരു ഏപ്രില്‍ മഴയോടൊപ്പം  അവള്‍  വന്നെത്തിയത്.   എന്‍റെ അമ്മക്ക് അവളെ ഒരുപാടിഷ്ടമായി.  കൈ പിടിച്ച് അകത്തേക്ക് കൂട്ടിക്കൊണ്ടു പോയപ്പോള്‍ അവള്‍ അമ്മയെ സ്നേഹത്തോടെ ചേര്‍ത്ത് പിടിച്ചിട്ടുണ്ടായിരുന്നു. അത്ഭുതത്തോടെ നോക്കിനിന്ന എന്നെ നോക്കുകപോലും ചെയ്യാതെ അവള്‍ ഒരു കുളിര്‍ തെന്നല്‍ പോലെ ഒഴുകി അകത്തേക്ക് പോയി.
നനഞ്ഞ വേഷം മാറി അവള്‍  അമ്മയോടൊപ്പം അടുക്കളയിലേക്ക് പോകുന്നകണ്ട് ഞാനും പത്തായപ്പുരയുടെ പിന്നാമ്പുറത്തെ  കതക്         തുറന്ന് അടുക്കള ഭാഗത്തേക്ക് ചെന്നു.  ഇനിയും വിട്ടുമാറാത്ത അത്ഭുതം
കണ്ണില്‍ നിറച്ചുനിന്ന എന്നെ, അവിടെ ചാഞ്ഞുനിന്നിരുന്ന  പുളിമരത്തില്‍ കയ്യെത്തിപിടിച്ച് കുലുക്കി മഴയുടെ ബാക്കി വന്ന ജലകണങ്ങള്‍ പെയ്യിച്ച് അവള്‍ വീണ്ടും നനച്ചു!!
 ചുണ്ടില്‍ ചിലങ്ക കെട്ടിയപോലെ കിലുങ്ങി ചിരിച്ചുകൊണ്ട് പൂമുഖത്തേക്കോ
ടിയ അവളെ ഞാന്‍ സസൂക്ഷ്മം വീക്ഷിച്ചു.

ആ മഴതോര്‍ന്ന സന്ധ്യയിലെവിടെയോ കേള്‍ക്കുന്ന കിളിപ്പാട്ട് പോലെയായിരുന്നു അവളുടെ സംസാരം. അവള്‍ക്ക്  ചെമ്പകപ്പൂ   നിറമായിരുന്നു. നീണ്ടു മെലിഞ്ഞു
 ചന്തമുള്ള   ആ കൈനിറയെ ചുവപ്പും പച്ചയും ഇടകലര്‍ത്തി   കുപ്പിവളകള്‍. വെള്ളാരം കല്ലുവച്ച നീണ്ട നീര്‍മിഴികളായിരുന്നു    അവളുടേത്‌. വെള്ളനിറമുള്ള ഡാലിയ പൂക്കള്‍ തുന്നി ചേര്‍ത്ത നീല ചുരിദാറും ഒരു വൈലറ്റ്   ഷാളും ആയിരുന്നു  വേഷം. ആയിരം വെള്ളിമണികളുള്ള കൊലുസ്സുകള്‍ അവളുടെ കാലുകളെ സ്നേഹിക്കുന്നുണ്ടായിരുന്നു.  വെയില്‍  തൊടുമ്പോള്‍ അവളുടെ മുടിയിഴകള്‍ക്കു സ്വര്‍ണ്ണത്തിളക്കം.

ഓണനാളുകള്‍ അല്ലെന്നാലും അമ്മ അവള്‍ക്കായി പടിഞ്ഞാറേ മുറ്റത്തെ ചക്കരമാവില്‍ ഒരു ഊഞ്ഞാല്‍ ഇട്ടുകൊടുത്തു. വായുവില്‍ അഴകിന്‍റെ  മഴവില്ല് വിരിയിച്ച് അവള്‍ ഊഞ്ഞാലാടി. മാവിന്‍ ചുവട്ടില്‍ നിന്ന് പിണങ്ങി മാറി നില്‍ക്കുന്ന കണിക്കൊന്നയെ ആയത്തില്‍ ആടിയെത്തി കാല്‍കൊണ്ടു തൊടാന്‍ മത്സരിച്ചു. വീട്ടില്‍ എല്ലാവര്‍ക്കും ഒരു പുതിയ ഉന്മേഷം! ഉത്സാഹം!! 
വിഷുഅവധി ആഘോഷിക്കാന്‍ തറവാട്ടിലെത്തിയ കുട്ട്യോള്‍ക്കെല്ലാം അവളോടൊപ്പം കളിക്കാന്‍ മത്സരം!!
എപ്പോഴും വാലുപോലെ പിറകെ കൂടിയ കുട്ട്യോള്‍ക്കൊപ്പം അവള്‍ തൊടികളില്‍  പാറി നടന്നു. അവള്‍ നടക്കുന്ന താളത്തില്‍ "ചിലും ചിലും" ശബ്ദം ഞാന്‍ ശ്രദ്ധിച്ചു ,  ഇത്രയും മണികള്‍ ഒന്നിച്ചു കൊഞ്ചുന്ന കൊലുസ്സ് മുന്‍പ് ഞാന്‍ കണ്ടിട്ടില്ല!! അവളുടെ പിന്നാലെ  കൂട്ടുകൂടാന്‍  വന്ന കാറ്റ് ആ  മുടിയിഴകളുടെ സുഗന്ധം തൊടിയിലാകെ തൂവിപ്പരത്തി വീശി.

വിത്തും കൈക്കോട്ടും പാടി വിഷുപ്പക്ഷി വന്നെത്തി!  വടക്കിനിക്കോലായില്‍ അമ്മ വിഷു വിളക്ക്  തെളിയിച്ചു. മഞ്ഞപ്പട്ടുടുത്ത ഉണ്ണിക്കണ്ണന്‍റെ മുന്നില്‍ പ്രപഞ്ചത്തിന്‍റെ പ്രതീകമായി ഉരുളി വച്ചു,
സ്വര്‍ണ്ണ നിറത്തിലുള്ള കണിവെള്ളരിക്കയും സൗവര്‍ണ്ണ ശോഭയുള്ള ഒരു കുല കൊന്നപ്പൂവും വച്ചു!!  രാമായണവും, സ്വര്‍ണ്ണാഭരണവും വെള്ളിനാണയവും വച്ചു,  ധാന്യം, നാളികേരം, കൃഷിഫലങ്ങള്‍ , പൂക്കള്‍, എന്നിവയും ചുറ്റുമൊരുക്കി,   അഷ്ടമംഗല്യത്തട്ട്, നിലവിളക്ക്, പുതുവസ്ത്രം, വാല്‍ക്കണ്ണാടി അങ്ങനെയെല്ലാമെല്ലാം മോടിയോടെ ഒരുക്കുവാന്‍ അമ്മയ്ക്കൊപ്പം അവളും  കൂടി.  അന്ന് രാത്രി ഉത്സവമേളമായിരുന്നു. പടക്കവും, പൂത്തിരിയും മത്താപ്പും കത്തിച്ചു എല്ലാരും ആഹ്ളാദത്തിമിര്‍പ്പിലായി.      പിറ്റേന്ന് പ്രഭാതത്തില്‍ അമ്മ വന്നുണര്‍ത്തി,   നെയ്ത്തിരിയുടെ സ്വര്‍ണ്ണപ്രകാശത്തില്‍  പൂവിന്‍റെയും പൊന്നിന്‍റെയും ഫലങ്ങളുടെയുമിടയില്‍  പ്രശോഭിക്കുന്ന കണ്ണനെ കണ്‍കുളിര്‍ക്കെ കണ്ടു.

 കൊണ്ട് വന്ന വെളുത്ത ബാഗില്‍ നിന്നും അവള്‍ ഒരു ചുവന്ന മണ്‍കുടുക്ക പുറത്തെടുത്തു, ഉമ്മറത്ത്‌ കൊണ്ടുവന്ന്  പൊട്ടിച്ചു. നിറയെ വെള്ളിനാണയങ്ങള്‍!! "ഈ വിഷൂന് എന്‍റെ കൈനീട്ടം എല്ലാര്‍ക്കുമുണ്ട്  കേട്ടോ" എന്ന് പറഞ്ഞു ഓരോരുത്തര്‍ക്കും കൊടുത്തു. അമ്മ കൈനീട്ടം മേടിച്ചു തിരികെ അവള്‍ക്ക് നെറുകയിലൊരു മുത്തം കൊടുത്തു. എനിക്കും കിട്ടി,കൈനീട്ടം  കൂടാതെ അവളുടെ ഒരു കള്ളചിരിയും!!!
 തൂശനിലയില്‍ എട്ടുകൂട്ടം തൊടുകാറികളും   തുമ്പപ്പൂ  ചോറും വിളമ്പി അമ്മ അവളെ ഉണ്ണാന്‍ വിളിച്ചു.  മൈലാഞ്ചി ഉണങ്ങാത്ത കൈകള്‍ മലര്‍ത്തിക്കാണിച്ച്‌ അവള്‍ കുറുമ്പ് കാണിച്ചപ്പോള്‍ എന്‍റെ  അമ്മ അവള്‍ക്കു നെയ്യും പരിപ്പും ചേര്‍ത്ത് ഉരുള ഉരുട്ടി ഊട്ടി.  വിരുന്നു വന്നവരോടെല്ലാം "ഇതെന്‍റെ മോളാണ്" എന്ന് പറഞ്ഞ് സ്നേഹത്തോടെ അവളുടെ സ്വര്‍ണ്ണ മുടിയില്‍ വിരലോടിച്ചു, ആ കുപ്പിവളകള്‍ അറിയാതെ അവളുടെ കയ്യില്‍ വാത്സല്ല്യത്തോടെ ഉമ്മവച്ചു.


വിഷു കഴിഞ്ഞു...യാത്ര പറയാനുള്ള വാക്കുകള്‍ അവളുടെ നെഞ്ചില്‍ കുരുങ്ങിക്കിടന്നു, അമ്മയുടെ  കണ്ണില്‍നിന്നും  വീണ നീര്‍ത്തുള്ളികള്‍  താഴെവീണ് സ്ഫടികം  പോലെ ചിതറി. കല്യാണം കഴിഞ്ഞു മകള്‍ വരന്‍റെ വീട്ടിലേക്കു പോകുമ്പോള്‍ കാണുന്ന ഹൃദയഭാരം പോലെ ഞാന്‍ അമ്മയില്‍  കണ്ടു.  നൊമ്പരം ഉടച്ച മിഴിയോടെ അവള്‍ റെയില്‍വേസ്റ്റേഷനിലേക്ക് പോകാനായി ഇറങ്ങി. കണ്ണില്‍ നിന്നും ആ വെളുത്ത കാര്‍   അകന്നുപോകും വരെ പടിപ്പുരയില്‍ നോക്കിനിന്നു ഞങ്ങള്‍.
 
പിറ്റേദിവസം പകല്‍, ഉത്സവവും ആരവങ്ങളും കഴിഞ്ഞ് പുരുഷാരമൊഴിഞ്ഞ പൂരപ്പറമ്പ് പോലെയായി വീട്. വീറോടെ ഓടി നടന്ന കുട്ട്യോളും ഇഷ്ടപ്പെട്ട കളിപ്പാട്ടം നഷ്ടായപോലെ വരാന്തയില്‍ ഇരിക്കുന്നു.  മുറ്റത്ത്‌ അതുവരെയും ചിലച്ചിരുന്ന മൈനകളും നിശബ്ദമായി. അവള്‍ കിടന്നിരുന്ന മുറി ഞാന്‍ തുറന്നു. അവളുടെ സാമീപ്യമറിയിച്ചുകൊണ്ട് കളഭത്തിന്‍ മണമുള്ള കാറ്റുവന്നു! "നിന്നോളം ഞാന്‍ ഒന്നിനെയും ഇഷ്ടപ്പെട്ടിട്ടില്ല" എന്ന് എന്‍റെ മനസ്സ് അവളോട്‌ പറയുന്നപോലെ തോന്നി.  
അവള്‍ പോയ  ശൂന്യതയില്‍ ഉറക്കം തൂങ്ങി നിന്ന തൊടിയിലൂടെ  വെറുതെ നടക്കുമ്പോള്‍ ഞാന്‍ ആ കാഴ്ച കണ്ടു  പറമ്പിന്റെ മൂലക്കുള്ള കണിക്കൊന്ന പൂത്തുലഞ്ഞു നില്‍ക്കുന്നു. ഇത് വരെ എവിടെയോ ഒളിപ്പിച്ചുവച്ചിരുന്ന മെയ്യാഭരണപ്പെട്ടി തുറന്നു ആഭരണങ്ങള്‍ വാരിയണിഞ്ഞതുപോലെ . കൊന്നച്ചുവട്ടില്‍ ഉറക്കം തൂങ്ങി നിന്ന കുറുമൊഴി മുല്ലയ്ക്കുമുണ്ട്  മാറ്റം. കൂട്ടുകാരിയുടെ സന്തോഷം കണ്ടാകാം വള്ളികളില്‍ നിറയെ പൂമൊട്ടുകളുടെ പുഞ്ചിരി.
 
ഇതിനു മുന്‍പ്  എത്ര വിഷു വന്നു പോയീ..ഇതുവര  ആ കണിക്കൊന്ന ഇങ്ങനെ സ്വര്‍ണ്ണനിറത്തില്‍ മനസ്സ് തുറന്നു ചിരിച്ചിട്ടില്ല!!
 
ആ കൊന്നച്ചുവട്ടില്‍ കിടന്ന ഒരുപിടി പൂക്കള്‍ കൈക്കുമ്പിളില്‍
വാരിയെടുത്ത്  അമ്മ പറഞ്ഞു- "ഐശ്വര്യമുള്ള പെണ്ണ്  കുടുംബത്ത് വന്നുകേറിയാല്‍ പൂക്കാത്ത കൊന്നയും പൂത്തുലയും"!!!  



Friday, January 6, 2012

അന്ന് പെയ്ത തുലാമഴയില്‍.............

"രുട്ടും മുന്‍പ് നീ വരാന്‍ നോക്കൂ..ഈ നശിച്ച  മഴ കാരണം ഇവിടെ കറണ്ടുമില്ല, ആകെ ഇരുട്ട്. ആ കൈപ്പള്ളിക്കാരുടെ ഒരു വലിയ ആഞ്ഞിലിമരം ഇലക്ട്രിക്‌ലൈന്‍ വലിച്ചതിന് മുകളില്‍ വീണിരിക്കുന്നു". എപ്പോള്‍ തുടങ്ങിയതാ ഈ മഴ, ഒരു അവസാനം വേണ്ടേ ഇതിനു? തുള്ളിക്കൊരു കുടം പോലെ കുടഞ്ഞിടുവല്ലേ" ഫോണിലൂടെ കേട്ട വലിയമ്മയുടെ ശബ്ദത്തില്‍ മഴയോടുള്ള സര്‍വ്വ ദേഷ്യവും പ്രകടമായിരുന്നു.
ഭൂമിയിലെ അലൌകികമായ അനുഭവങ്ങളില്‍ ഒന്നാണ് മഴയെങ്കിലും, ഒഴിച്ചുകൂടാനാകാത്ത ഭൌതിക സാഹചര്യത്തില്‍ മഴ എപ്പോഴും എല്ലാ മനുഷ്യര്‍ക്കും തുറന്ന മനസ്സോടെ അനുഭവിക്കാന്‍ പറ്റാത്ത ഒന്നാണ്. ആകാശം മുഴുവന്‍ പൊട്ടിയൊലിക്കുന്നപോലെയുള്ള  പേമാരിയില്‍, വറുതി, രോഗം, മരണം എന്നീ ദുരനുഭവങ്ങള്‍ അധികമാകുമ്പോള്‍, മഴക്കാല ഓര്‍മ്മകള്‍ ചിലരില്‍ കണ്ണീരിന്‍റെ നനവ്‌ പടര്‍ത്തും. തോരാതെ പെയ്ത ഒരു തുലാമഴക്കൊപ്പമാണ് എനിക്ക്  പ്രിയപ്പെട്ട  മറ്റേമ്മ യാത്ര പറഞ്ഞു പോയത്.
നാളെ മറ്റേമ്മയുടെ ആണ്ടുബലി, കരുവായത്തു തറവാട്ടു വീട്ടില്‍ ചടങ്ങുകളുണ്ട്‌. വലിയമ്മ ഇത് മൂന്നാം തവണയാണ്  വിളിക്കുന്നത്‌. മഴ കുറച്ചൊന്നു തോര്‍ന്നിട്ട് പോകാമെന്ന് കരുതി ഇത്ര നേരമായി. ഇനിയും വൈകിക്കുന്നത് ബുദ്ധിയല്ല. ഇരുണ്ട് കൂടുന്ന കാര്‍മേഘങ്ങളില്‍ ഇരുട്ട് പരക്കുന്നു.

തറവാട്ടിലേക്കുള്ള യാത്രയില്‍ എപ്പോഴും ഉള്‍പ്പുളകത്തോടെ പഴയ ഓര്‍മ്മകള്‍ കടന്നുവരും. പാട്ടുകളും സ്വപ്നങ്ങളും, പൂക്കളും കിളികളും മാത്രം കൂട്ടുണ്ടാരുന്ന ഒരു ബാല്യകാലം. മനുഷ്യനെക്കാള്‍ പ്രകൃതിയോടാരുന്നു  പ്രണയം തോന്നിയിരുന്നത്. വീടിന്‍റെ പടിഞ്ഞാറേ തൊടിയുടെ താഴെക്കൂടെ, കൈതപ്പൂവുകളെ മുട്ടിയുരുമ്മി  ഒഴുകിയിരുന്ന കുലീനയായ കരമനയാറ്. നല്ല  തറവാടിയായ ഒരു പെണ്‍കിടാവിനെ പോലെ കുണുക്കവും ഇളക്കവുമൊന്നുമില്ലാതെ, കുഞ്ഞോളങ്ങള്‍ക്ക്  ഇക്കിളിപ്പെടുത്തുന്ന കൌമാര ഭാവങ്ങളില്ലാതെ   ശാന്തമായി അവള്‍ അന്നൊഴുകിയിരുന്നു. ആ ശാലീനതയെ ആരും പ്രണയിച്ചു പോകും!! ചാറ്റല്‍ മഴനനഞ്ഞു ആറ്റിറമ്പില്‍ പോയി ആരും കാണാതെ പരല്‍ മീനുകളെ കണ്ടും, തുമ്പിയും, ശലഭവും, കുയിലും, കാക്കയുമോക്കെപോലെ പറന്നു കളിക്കാന്‍ മോഹിച്ചും, ആ മണ്ണില്‍ ജനിച്ച് അഞ്ചോ ആറോ വര്‍ഷം മാത്രം പരിചയമുള്ള  എനിക്ക് എല്ലാമെല്ലാം അത്ഭുതവും കൌതുകവുമായിരുന്ന ആ കാലം. മനുഷ്യരുടെ കാലുഷ്യം മനസ്സിനെ പൊള്ളിച്ചു തുടങ്ങിയിട്ടില്ലാത്ത, പരിലാളനങ്ങളും സ്നേഹവാത്സല്യങ്ങളും വേണ്ടുവോളം പകര്‍ന്നു കിട്ടിയിരുന്ന കുട്ടിക്കാലം. ജീവിതത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ വന്നാലും ഈ ഓര്‍മകളൊക്കെ ഊതിക്കാച്ചിയ പൊന്നുപോലെ ഒരു പട്ടില്‍ പൊതിഞ്ഞു ഞാന്‍ നെഞ്ചിന്നുള്ളില്‍ സൂക്ഷിക്കും.

അറിവിന്‍റെ ആദ്യാക്ഷരം കുറിച്ചതും അവിടെനിന്നായിരുന്നു. നവരാത്രി വൃതമെടുപ്പിച്ച് അക്ഷരത്തിന്‍റെ ആനന്ദസാരസ്വതം നുകരുവാന്‍ എന്നെ അമ്മയായിരുന്നു ഒരുക്കിയത്. മഞ്ഞനിറത്തിലുള്ള കുഞ്ഞു  നേര്യതുമുണ്ടുടുത്തു അപ്പൂപ്പന്‍റെ മടിയിലിരുന്നു, നാവിന്‍ തുമ്പില്‍ മോതിരം കൊണ്ട് ഹരി ശ്രീ എന്ന്  എഴുതിതന്നപ്പോള്‍ അതിനു അമൃതിന്‍റെ മധുരം . പിന്നെയങ്ങോട്ട് അക്ഷരലോകത്തേക്ക് പിച്ചവച്ചു നടക്കുമ്പോള്‍ മറ്റേമ്മ കൂട്ടുണ്ടാരുന്നു. വീട്ടിലെ മാവിന്‍ ചുവട്ടിലും, പടിഞ്ഞാറേ ആറ്റിറമ്പിലും, അടുക്കളക്ക് പിറകിലുള്ള കമ്പിളിനാരകത്തിന്‍റെ തണലിലും, മഴയുള്ളപ്പോള്‍ ആ നീണ്ട വരാന്തയിലും ഒക്കെ ഇരുന്നു, കൈപിടിച്ചെഴുതിച്ചും ചന്ദനമണമുള്ള കഥകള്‍ പറഞ്ഞും അറിവിന്‍റെ പൂവിതളുകള്‍ എന്നില്‍ വിരിയിക്കാന്‍ ആ പുണ്യാത്മാവ് കൂട്ടിരുന്നു. കഥകള്‍ കേട്ടാല്‍ മതിവരാത്ത പ്രായം,  ചന്ദ്രിക സോപ്പിന്‍റെയും പേരറിയാത്ത ഏതോ സുഗന്ധ തൈലത്തിന്‍റെയും സമ്മിശ്രമണമുള്ള അവരെ കെട്ടിപ്പിടിച്ചു കിടക്കുമ്പോള്‍ അവാച്യമായ ഒരു സുരക്ഷിതത്ത്വ ബോധത്തില്‍ തോന്നുന്ന ഒരു വിധേയത്വം എന്‍റെ ഉള്ളിലുണ്ടാകുമായിരുന്നു. പേടിപ്പെടുത്തുന്ന കഥകള്‍ കേള്‍ക്കുമ്പോള്‍ എന്റെ കുഞ്ഞു മനസ്സില്‍ വിഭ്രാന്തിയുടെ കറുത്ത പക്ഷികള്‍ ചിറകടിച്ചുയരുന്നത് മനസ്സിലാക്കി നെഞ്ചോടു ചേര്‍ത്ത് പിടിച്ചു വാത്സല്യത്തോടെ മുടിയില്‍ തലോടിയ ആ വിരലുകളുടെ തണുപ്പ് ഇപ്പോഴും കൂടെയുണ്ട്. അവരുടെ മനസ്സിന്‍റെ  നന്മകളെ കുറിച്ചോര്‍ക്കുമ്പോള്‍ ദൈവത്തിന്റെ തൂവല്‍ സ്പര്‍ശമായി അതെന്‍റെ  ഹൃദയത്തില്‍ തൊടും. അതൊരു നോവായി,നഷ്ടമായി എന്നില്‍ നിറയും.

മഴ ഇപ്പോഴും തോര്‍ന്നിട്ടില്ല, കാറ്റില്‍ മഴത്തുള്ളികള്‍ കാറിന്റെ മുന്‍ വശത്തെ ഗ്ലാസ്സില്‍ അലറി വീണുകൊണ്ടിരുന്നു. വൈപ്പര്‍ ശക്തിയായി പ്രവര്‍ത്തിച്ചിട്ടും റോഡ് അവ്യക്തമായി കാണപ്പെട്ടു. ബസ്സുകളുടെ പുറകിലൂടെ  കാർ നീങ്ങുമ്പോൾ പുഴപോലെയൊഴുകുന്ന റോഡ്. പെട്ടെന്ന് കാറിന്റെ ഗ്ലാസ്സുകളില്‍ മൂടല്‍മഞ്ഞ് പൊതിഞ്ഞതുപോലെ മങ്ങി. ഇപ്പോള്‍ കാറിനകം ഇരുണ്ട ഗുഹപോലെ ഭയപ്പെടുത്തുന്നതായി എനിക്ക് തോന്നി. ഏ.സി. ഓണ്‍ ചെയ്തപ്പോള്‍ ഗ്ലാസ്സിലെ മൂടല്‍ നീങ്ങി. പുറം കാഴ്ചകള്‍ ചെറുതായി തെളിഞ്ഞു വന്നു. ഇരുവശത്തും ഉയരത്തില് തിങ്ങിനില്ക്കുന്ന മരങ്ങള്ക്കിടയിലൂടെ മഴനൂലുകളെ കീറിമുറിച്ചുകൊണ്ട് ഹെഡ് ലൈറ്റിന്‍റെ പ്രകാശത്തില്‍   മുന്നോട്ട് മെല്ലെ ഇഴഞ്ഞു നീങ്ങി. റോഡില്‍ നിറയെ ചുവന്ന മണ്ണിന്‍റെ നിറത്തില്‍  വെള്ളം നിറഞ്ഞ് ശരിയായ വഴി ഏതെന്നു മനസ്സിലാക്കാന്‍ ബുദ്ധിമുട്ടായി. മഴവെള്ളവും ഇരുട്ടും നിറഞ്ഞുകിടക്കുന്ന, തിരിച്ചറിയാനാകാത്ത റോഡിലൂടെ കാറ്റിനെ കീഴടക്കി വീട്ടിലെത്തുന്നതിനെ പറ്റിയാണ് ഞാന്‍ ചിന്തിച്ചത്.വീട്ടിലേക്കുള്ള ചെമ്മണ്ണു  വഴിയിലൂടെ  വണ്ടി ഓടിച്ചു പോവുക ശ്രമകരമായ കാര്യമായതുകൊണ്ട്  ഇനിയും മുന്നോട്ട് പോകാനാവാതെ ഞാന്‍  കാര്‍ റോഡിന്‍റെ ഇടതു വശത്തുള്ള കൈപ്പള്ളിക്കാരുടെ വീട്ടില്‍  ഒതുക്കിയിട്ടു. അവിടെനിന്നും പാടത്തിന്‍റെ സൈഡിലൂടെ നടന്നാല്‍ പത്തുമിനിറ്റ് കൊണ്ട് വീടെത്താം, മഴയില്ലെങ്കില്‍ സ്കൂളിന് എതിര്‍വശത്തുള്ള ചെറിയ പാലത്തിലൂടെ ഓടിച്ചു പോകാം. പക്ഷെ ഇപ്പോള്‍ വെള്ളം കയറി പാലം കാണാന്‍ പറ്റണില്ല. ലൈറ്റ് ഓഫ്‌ ചെയ്തപ്പോഴാണ് മുന്നിലെ അന്ധകാരം ശരിക്കും അറിയാന്‍ കഴിഞ്ഞത്. വഴിവിളക്കുകള്‍ എല്ലാം മഴയില്‍ കുതിര്‍ന്ന് ബോധമറ്റ് മരവിച്ചു കിടക്കുന്നു!!!  വീടുവരെ വണ്ടി ഓടിച്ചു ചെല്ലാം എന്ന വിശ്വാസത്തിലിരുന്നകൊണ്ട് കുടയും ടോര്‍ച്ചും എടുത്തതുമില്ല. ആരോടോ മത്സരിക്കാന്‍ വീശിയടിച്ച കാറ്റ് മഴത്തുള്ളികള്‍ കൊണ്ട് എന്നെ  വരിഞ്ഞുമുറുക്കി. നിശബ്ദ്ദതയില്‍ മഴയുടെ സംഗീതം മാത്രം!!!

സ്ഥിരമായി അതിലേ  നടക്കുന്നവര്‍ക്ക് ഏതു ഇരുട്ടിലും ആ വഴി പരിചിതമായിരിക്കും, ഞാന്‍ അത് പോലെ അല്ലല്ലോ, ഓരോ അവധിക്കാലത്തും തിരക്കൊഴിഞ്ഞ ഒരു പകല്‍ സമയം  ഒന്ന് വന്നു പോകും, ഓരോ വരവിലും വഴിയില്‍ പല മാറ്റങ്ങളും ഉണ്ടാകും!! ഇത്രേം വൈകിയത് തീര്‍ത്തും അബദ്ധമായീ  എന്ന് മനസ്സിലോര്‍ത്തു. ഒരു ഊഹം വച്ച് നടക്കാം എന്നുറച്ചു വേഗത്തില്‍ നടന്നു സ്കൂളിന് മുന്നേയുള്ള  ഇറക്കത്തിലെ വളവു കടക്കുമ്പോള്‍  ഒരു പ്രകാശം!! ആരോ ടോര്‍ച്ചുമായി എതിരെ വരുന്നുണ്ട്. അടുത്തെത്തിയപ്പോള്‍ കയ്യിലെ വെളിച്ചം മുകളിലേക്ക് തെളിയിച്ചു,
 അയാള്‍ എന്നെ നോക്കി, തികച്ചും പരിചിതനെപോലെ,
 "ആഹാ.. ഇതാരാ, എന്താ ഈ രാത്രിയില്‍ ഒരു വരവ്??" എന്ന് ചോദിച്ചു.
സത്യത്തില്‍ ഒറ്റനോട്ടത്തില്‍ എനിക്കത് ആരാണെന്ന് മനസ്സിലായില്ല. എങ്കിലും അത് പുറത്തു കാണിക്കാതെ ഒരു ചിരി വരുത്തി ആ മുഖം ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചപ്പോള്‍,
അയാള്‍ വീണ്ടും "കുറച്ചു പച്ചക്കറികളും മറ്റു സാധനങ്ങളും കരുവായത്ത് കൊണ്ട് കൊടുത്തു,പിന്നെ  കട അടച്ചു ഞാന്‍ ദേ ഇപ്പോള്‍ വരണേയുള്ളൂ"  എന്ന് പറഞ്ഞു!!! ആളെ പിടികിട്ടി, സുധാകരേട്ടന്‍!!
സൂപ്പര്‍ മാര്‍ക്കെറ്റും മാര്‍ജിന്‍ ഫ്രീ ഷോപ്പും ഒക്കെ വരും മുന്‍പേ പലചരക്കും പച്ചക്കറിയും റീടെയില്‍ ആയി വില്‍ക്കുന്ന കടയും, ഒരു ചെറിയ ബേക്കറിയും  നടത്തി, ഗ്രാമത്തിന്‍റെ നന്മയോടെ കച്ചവടം ചെയ്ത്  ആ ചെറിയ ലോകത്ത് ജീവിക്കുന്ന പാവം കച്ചവടക്കാരന്‍.
"നേരത്തെ വരണം കരുതിയതാ ചേട്ടാ, വൈകിപ്പോയി, പെരുമഴയും"  ഞാന്‍ പറഞ്ഞു.

"കുട ഇല്ലേ? എന്നാല്‍ ഇവിടെ നിന്ന് ഇനി ചാറ്റല്‍മഴ നനയണ്ട, മഴ കൂടും മുന്‍പേ പെട്ടെന്ന് നടന്നു കേറിക്കൊളിന്‍, രാവിലെ കാണാം" എന്ന് പറഞ്ഞു നടന്നു.
ഒരു പത്തിരുപതു ചുവടു മാത്രമേ നടന്നുള്ളൂ..അപ്പോഴേക്കും വീശിയടിക്കുന്ന കാറ്റിനോടൊപ്പം ആരോടോ ഉള്ള പക തീര്‍ക്കാനെന്ന പോലെ  ദൂരെ നിന്നും മഴ ശക്തിയോടെ ഇരച്ചു വരുന്ന ശബ്ദം കേട്ടു, അടുത്തെത്തും  മുന്‍പേ നനയാതെ രക്ഷപ്പെടാമെന്നു കരുതി സുധാകരേട്ടന്‍റെ കട ലക്ഷ്യമാക്കി ഓടി. അവിടെ കേറിനിന്ന് മഴ ഒന്ന് തോര്‍ന്നിട്ട് വീട്ടിലേക്കു പോകാമെന്നാണ് മനസ്സില്‍. തലയിലൂടെ  വീഴുന്ന മഴ വെള്ളം കണ്ണിന്റെ കാഴച മറച്ച് ഒഴുകി  ഇറങ്ങി. കടയുടെ അടുത്തേക്ക്  ഓടിയെത്തിയപ്പോള്‍  ‍എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് കുടയും പിടിച്ചു ഒരു ഒരു സ്ത്രീ രൂപം കടവരാന്തയില്‍ നിന്നും ഇറങ്ങിവരുന്നു. കാറ്റത്ത് ശക്തിയായി മുഖത്ത് വന്നടിക്കുന്ന മഴത്തുള്ളികള്‍ സമ്മാനിച്ച സുഖമുള്ള വേദനയിലും, മിന്നലിന്‍റെ വെള്ളിവെളിച്ചത്തില്‍ ആ മുഖം ശരിക്കും ഞാന്‍ കണ്ടു. സാരിത്തലപ്പു കൊണ്ടു മൂടിയാണു ഇരിക്കുന്നതെങ്കിലും മുഖത്ത്‌ വീണ വെളിച്ചം ആളിനെ തിരിച്ചറിയാന്‍ പോരുന്നതായി,  ഗായത്രി!! മംഗലത്തെ കൈമളു മാഷിന്‍റെ രണ്ടാമത്തെ മകള്‍. 
"പേടിച്ചു പോയല്ലോ, ഇതെന്താ ഈ  ഇരുട്ടിലും മഴയിലും ഒറ്റയ്ക്ക്?"  ഞാന്‍ തെല്ലൊരു അമ്പരപ്പോടെ ചോദിച്ചു!!!
"ഹ ഹ...പേടിക്കണ്ട, ഏതായാലും ഈ ഇരുട്ടിലെങ്കിലും  കാണാത്തവരെ ഒക്കെ ഒന്ന് കാണാന്‍ പറ്റിയല്ലോ? അവര്‍ ചിരിച്ചു.
"ഗിരീഷേട്ടന്‍ വരാന്‍ വൈകും, കുട എടുക്കാണ്ടാ പോയേ, ഈ കടയില്‍ ഒരു കുട ഏല്‍പ്പിച്ചു പോകാം കരുതി വന്നതാ, അപ്പോഴേക്കും സുധാരേട്ടന്‍ കട  അടച്ചു പോയീ". 
ചുവന്ന ഒരു സാരിയാണ് അവര്‍ ധരിച്ചിരുന്നത്..എന്നെക്കാളും രണ്ടു വയസ്സിന്റെ മൂപ്പ് ഉള്ളത് കൊണ്ട് ഗായത്രി പണ്ട് മുതലേ  എന്റെമേല്‍ ഒരു 'ചേച്ചി അധികാരം' സ്വയം പിടിച്ചെടുത്തിരുന്നു. കുറഞ്ഞത്‌ ഒരു പത്തു വര്‍ഷമെങ്കിലും  ആയിട്ടുണ്ടാകും കണ്ടിട്ട്, എങ്കിലും അത്രയും വര്‍ഷത്തെ മാറ്റമൊന്നും  കാലം ആ മുഖത്ത് വരുത്തിയിട്ടില്ല എന്ന് തോന്നി. 
"നോക്കി നില്‍ക്കാതെ ഈ കുട പിടിച്ചു നടന്നോളൂ, മഴ  നനയാന്‍കൊതിയാണോ?" ഗായത്രിയുടെ ചോദ്യം എന്‍റെ കണ്ണുകളെ അവരുടെ മുഖത്തുനിന്നും തിരിച്ചു വിളിച്ചു. 
ചരിഞ്ഞു വീശുന്ന മഴക്കാറ്റിനെ വെല്ലുവിളിച്ചുകൊണ്ട് അവളുടെ നെറ്റിയില്‍ ഒരു വലിയ സിന്ദൂര പൊട്ടു നനയാതെ തെളിഞ്ഞു കിടക്കുന്നു!
ഇരച്ചു പെയ്യുന്ന മഴ,ശക്തിയായി വീശുന്ന കാറ്റിലൂടെ ചരിഞ്ഞു വീഴുന്ന സ്ഫടികക്കയറുകള്‍  പോലെ തോന്നി. കുട ഒരു വശത്തേക്ക് ചരിച്ചു പിടിച്ച് ഞങ്ങള്‍ മുന്നോട്ടു നടന്നു.
പണ്ട് തൊട്ടേ അവാച്യമായ ഒരു ആത്മ ബന്ധം അവരോടു തോന്നിയിരുന്നു.  കൈമളുമാഷിനു ആണ്‍കുട്ടികള്‍ ഇല്ലാതിരുന്നകൊണ്ട് എന്നെ 
മകനെ പോലെ സ്നേഹമായിരുന്നു, ആ സ്നേഹം ഗായത്രിക്കും എന്നോടുണ്ടാരുന്നു. 
"ഓര്‍മ്മയുണ്ടോ, പണ്ട് ഇത് പോലെ ഒരു  മഴയില്‍ നിന്നെ കാണാതായത്"? മുഖത്തേക്ക് വീണ നനഞ്ഞ മുടി കൈകൊണ്ടു പുറകോട്ടോതുക്കി  അവര്‍  ചോദിച്ചു.  
 "അന്ന് കരുവായത്തമ്മയും അപ്പൂപ്പനും, എന്റെ അച്ഛനും നിന്നെ തിരക്കി
 ആറ്റുകടവിലും വെള്ളം നിറഞ്ഞു കിടന്ന കിഴക്കേ പാടത്തും  ഒക്കെ അന്യേഷിച്ചു
 ഓടി നടന്നത്"?
"ഓര്‍മയുണ്ട്" 
"ഹും", അന്ന് സ്കൂളില്‍ ചോറുകൊണ്ട്    പോയ പാത്രം കൈത്തോടില്‍ ഒഴുക്കി അതിന്റെ കൂടെ ഓടിക്കളിച്ചു വരുമ്പോള്‍, പാത്രം വലിയ ഒഴുക്കില്‍ പെട്ട് തോട്ടിലേക്ക് പോയീ" , "അതില്ലാതെ വീട്ടില്‍ ചെന്നാല്‍ അമ്മ തല്ലുമെന്ന് പേടിച്ചു കൈതക്കാട്ടില്‍ പേടിച്ചിരുന്നു കരയുവായിരുന്നു നീ"  അത് പറഞ്ഞു അവര്‍ എന്റെ മുഖത്തേക്ക് ചിരിച്ചു കൊണ്ട് നോക്കി.
ഞാനും ചിരിച്ചു.
"അന്ന് ശരിക്കും ഞങ്ങള്‍ എല്ലാരും പേടിച്ചു"
എനിക്ക് ഓര്‍മയുണ്ട്, അന്ന് അമ്മയും അമ്മാവനും, മത്സരിച്ചു എനിക്ക് തല്ലു തന്നപ്പോള്‍ കരഞ്ഞു കൊണ്ട് പത്തായപ്പുരയുടെ അടുത്തിരുന്ന എന്നെ, ഒരു കൈനിറയെ കല്‍ക്കണ്ടം നിറച്ചു കൊണ്ട് വന്ന് കണ്ണുനീര്‍ തുടച്ചു സന്തോഷിപ്പിച്ചത് ഈ രണ്ടു വയസ്സ് മൂപ്പുള്ള ചേച്ചി ആയിരുന്നു. 
"കല്യാണം കഴിഞ്ഞത് ഞാന്‍ അമ്മ പറഞ്ഞാണ് അറിഞ്ഞത്, എത്ര കുട്ടികളാ"?
"രണ്ടു ആണ്‍കുട്ടികള്‍"  ഇരട്ടകളാണ് കേട്ടോ, ഒരാള് ഗിരീഷേട്ടന്‍റെ വീട്ടിലാ" , മറ്റേയാള്  ഇവിടെ"
ഗായത്രിയെ കൂട്ട് കിട്ടിയത് ഭാഗ്യമായി എന്ന് ആ സംസാരത്തിനിടക്ക്‌ ഞാനോര്‍ത്തു. കാരണം, മഴവെള്ളം നിറഞ്ഞു പാടവരമ്പു മനസ്സിലാക്കാന്‍ പാടായിരുന്നു. ഒറ്റക്കായിരുന്നെങ്കില്‍ വഴിതെറ്റി ഉറപ്പായും വെള്ളം നിറഞ്ഞ പാടത്തു വീണേനെ.
ചുരുങ്ങിയ സമയം കൊണ്ട് കുറേ  സ്നേഹാന്യേഷണങ്ങള്‍ പങ്കുവച്ച്  പടിപ്പുര എത്തിയതു അറിഞ്ഞില്ല.

"ഇനി കേറി  പൊയ്കോളൂ, കുട ഞാന്‍ നാളെ മേടിച്ചോളാം" കുറെ കാലം കൂടി നിന്നെ കണ്ടത്തില്‍ സന്തോഷമുണ്ട് കേട്ടോ, എന്നാല്‍ ഞാന്‍ പോണു"  എന്ന് പറഞ്ഞു ഇരുട്ടിലേക്ക് നടന്നു നീങ്ങി അവര്‍. അവിടെ നിന്നും മൂന്നാമത്തെ വീടാണ് അവരുടേത്. ഇരുട്ട് വിഴുങ്ങിയ ആ രാത്രിയില്‍ ഒരു പേടിയുമില്ലാതെ അവര്‍ നടന്നു പോകുന്നത് അവിടെ നിന്നും ഞാന്‍ നോക്കി.

പടിപ്പുര തുറന്നു അകത്തു കയറി. കുട അവിടെ മടക്കി വച്ചു. അകത്തു എമര്‍ജന്‍സി ലാമ്പിന്‍റെ  വെളിച്ചം കാണാം. 
"അയ്യോ, ആകെ നനഞ്ഞുവല്ലോ നീയ്, പോയി തലതോര്‍ത്തി വേഷം മാറിക്കോളൂ." കണ്ടപ്പോള്‍ തന്നെ വലിയമ്മ പറഞ്ഞു.
"ഈ മഴ തോര്‍ന്നിട്ടില്ല ഇന്ന്, ആര്‍ക്കും എങ്ങോട്ടും പോകണ്ട, മൂന്നു ദിവസായി ഈ മുളക് ഒന്ന് ഉണക്കാമെന്ന് വിചാരിച്ചു എടുത്തു വക്കുന്നു, നശിച്ച മഴ ഒന്ന് തോരണ്ടേ?" അകത്തുനിന്നു നനഞ്ഞ തുണി മാറുമ്പോള്‍ കേള്‍ക്കാമായിരുന്നു വല്യമ്മ മഴയെ ശപിക്കുന്നത്‌.
"നീ ആ ഭസ്മം നെറുകയില്‍ കുറച്ചിട്ടോളൂ, പനി പിടിപ്പിക്കണ്ട" , ഞാന്‍ കഴിക്കാനെടുക്കാം" എന്ന് പറഞ്ഞു അടുക്കളയിലേക്കു പോയീ..
വേഷം മാറി അടുക്കളയില്‍ചെന്നു, കസേരയില്‍ ഇരുന്നു. "നേരത്തെ ഇറങ്ങാന്‍ പറ്റിയില്ല" കൈപ്പള്ളിയില്‍ കാര്‍ ഇട്ടിട്ടുണ്ട്, അവിടുന്ന് നടക്കുമ്പോള്‍ ചെറിയ മഴയെ ഉണ്ടായുള്ളൂ..പിന്നെയാണ് കനത്തത്, പക്ഷെ ഗായത്രിയെ കണ്ടത് ഭാഗ്യായീ..ഒരു കുട കിട്ടി, പിന്നെ വഴിയും അത്ര നിശ്ചയം ഇല്ലാരുന്നു..അവര്‍ ഉണ്ടായത് കൊണ്ട്  അങ്ങനെയും രക്ഷയായീ"
"ഏതു ഗായത്രി"?? വല്യമ്മ പുരികം ചുളിച്ചു ചോദിച്ചു..
"മംഗലത്തെ, നമ്മുടെ കൈമാളുമാഷിന്‍റെ  മകളേ" ഞാന്‍ പറഞ്ഞു.
"നീ എന്താ ഈ പറയണേ? അവള്‍ എങ്ങനെയാ നിന്‍റെ കൂടെ വരുക"? 
"അതെന്താ, ഗിരീഷ്‌ എട്ടന് കുട കൊണ്ട് വയ്ക്കാന്‍ വന്നതാ, അപ്പോഴേക്കും സുദാരേട്ടന്‍ കട അടച്ചു പോയീ, അതെനിക്ക് ഉപകാരായീ"  ഞാന്‍ പിന്നെയും പറഞ്ഞു.
"അല്ല മോനെ,,,,,'' വല്യമ്മയുടെ ശബ്ദം വിറച്ചിരുന്നോ??????
ഞാന്‍ സൂക്ഷിച്ചു നോക്കി..
"മോനെ ഗായത്രി മരിച്ചു മൂന്നു കൊല്ലം ആകുന്നു".!!!!!!!!!!!!!!!!!!!!!
വജ്രവാളു പോലെ ഒരുമിന്നല്‍ പോയത് മുറ്റത്തല്ല , എന്‍റെ നെഞ്ചിലായിരുന്നു!!!!!
ആ തണുപ്പിലും എന്‍റെ  തൊണ്ടയില്‍ ചൂട് കനത്തു നിന്നു.  
 ഞാന്‍ മുറ്റത്തേക്ക്  ഓടി, പടിപ്പുരയുടെ സൈഡില്‍ ചാരി വച്ചിരുന്ന ആ കുടയുടെ നനവില്‍ തൊട്ടുനോക്കി..എന്‍റെ കൈകള്‍
 വിറച്ചിരുന്നു.. 
 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു കൈക്കുടന്നയില്‍ കല്‍ക്കണ്ടവുമായി എന്‍റെ മുന്നിലെത്തിയ ഗായത്രി,
ഇന്ന് വീണ്ടും ഓര്‍മകളെ പുനര്‍ജനിപ്പിക്കാന്‍ മൃതസന്ജീവനിയുമായി എത്തിയപോലെ  അപ്രതീക്ഷിതമായി എന്‍റെ മുന്നില്‍!!! കാലം എന്തൊക്കെയാണ് സൂക്ഷിച്ചു വച്ചിരിക്കുന്നത്!! ‍