Saturday, December 1, 2012

സൂചികുത്താന്‍ ഇടം കൊടുത്താല്‍...

മുന്‍പൊരിക്കല്‍ നാട്ടില്‍ നില്‍ക്കുന്ന  കാലത്ത് ഒരു മരണവീട്ടില്‍ പോകേണ്ടി വന്നു. സത്യത്തില്‍ അമ്മയുടെ നിര്‍ബന്ധം ഒന്നുകൊണ്ടു മാത്രമാണ് കേട്ടോ പോയത്. അല്ലാതെ അത്തരം  ചടങ്ങില്‍ പങ്കെടുക്കുന്നതില്‍  നിന്നും പണ്ടേ ഞാന്‍ പിന്നോട്ടുമാറിയിരുന്നു.  ആത്മാവിന്‍റെ ആടയാഭരണങ്ങള്‍   ഊരിയെറിഞ്ഞ്, ചായംതേച്ചു മനോഹരമാക്കിയ ബന്ധങ്ങളുടെയും, സൌഹൃദങ്ങളുടെയും  ഒരു കുഞ്ഞുലോകത്തുനിന്നും  ‍ കൂടുതല്‍ വെളിച്ചമുള്ള മറ്റൊരു വലിയ ലോകത്തേക്ക് തനിയെ ഒരു യാത്ര പോകലാണ് മരണം!
ആ ഒറ്റക്കുള്ള  യാത്രപോകലിനു സാക്ഷിയാകാന്‍ എന്തുകൊണ്ടോ എനിക്കിഷ്ടമല്ല. (എനിക്കും ഒരിക്കല്‍ പോകേണ്ടിവരും എന്നാലും ഇപ്പോള്‍ ആ ഇഷ്ടം അനിഷ്ടമായി അങ്ങനെതന്നെ നില്‍ക്കട്ടെ! )

ഇതെന്താപ്പാ ഇന്ന് മരണ വാര്‍ത്തയുമായാണോ  ഇവന്‍റെ വരവ്, എന്ന ചോദ്യം വായിക്കുന്നവര്‍ക്ക് ഉണ്ടാകും. അല്ല കേട്ടോ, സംഭവം വേറെയാണ്, ചിരിക്കഥ തന്നെ.

തൊണ്ണൂറ്റിരണ്ടുകാരനായ കൊച്ചുതുണ്ടില്‍ ഔസേപ്പിന്‍റെ  മരണം എന്‍റെ  ജീവിതത്തില്‍ ഒരു നഷ്ടമേ അല്ല.
അമ്മയുടെ കൂട്ടുകാരി ഗ്രേസ്സി  ആന്‍റിയുടെ അപ്പച്ചനാണ് ടിയാന്‍. അതുകൊണ്ട് മാത്രം ഈ ഉള്ളവന് ആ ചടങ്ങില്‍ പങ്കെടുക്കേണ്ടി വന്നു.
"തിരോന്തോരം" ജില്ലയുടെ ഉള്‍നാടന്‍  ഗ്രാമത്തിലാണ് പ്രസ്തുത വീട് നിലകൊള്ളുന്നത്.  അവിടെ അടുത്തായി നമുക്ക് കുറച്ചു തെങ്ങും പുരയിടം ഉണ്ടായതു കൊണ്ട് വല്ലപ്പോഴും ആ വഴി പോകേണ്ടി വന്നിട്ടുണ്ട്. നാട്ടിലെ ആളുകളെയും പരിചയമുണ്ട്.


സത്യത്തില്‍ ആ മരണ വീട്ടില്‍ നില്‍ക്കുമ്പോള്‍ ചിരിയാണ് എനിക്ക് വന്നത്!!
ശവമൊഴിച്ചു ബാക്കി എല്ലാപേരും കല്യാണത്തിന് വന്നപോലെ!
സുഗന്ധം പരത്തുന്ന ഒരു വലിയ പൂമൊട്ട് പോലെയായിരുന്നു ആ വീട്.  ഒരുപാട് തരം സെന്റുകളുടെയും ബോഡി സ്പ്രേകളുടെയും , റിങ്ങ്ടോണുകളുടെയും കൂടാരം.


 ഡെഡ്ബോഡിക്കൊഴിച്ചു  ബാക്കി എല്ലാപേര്‍ക്കും മൊബൈല്‍ ഫോണില്‍ എസ്സ് എം എസ്സ് സന്ദേശങ്ങള്‍ വന്നുകൊണ്ടിരുന്നു. ഒരാള്‍ക്ക്‌ ട്രിംഗ് എന്നാണ് വരുന്നതെങ്കില്‍  മറ്റൊരാള്‍ക്ക് 'അമ്മായി വട്ടായി പോയേ" എന്ന  പാട്ട്, വേറെ ഒരാള്‍ക്ക് ടിഗ് ടോങ്ങ് , എല്ലാം കൂടിച്ചേര്‍ന്നാല്‍  ആകെ വട്ടായിട്ട്  ടിഗ്ട്യൂംഷ്യൂം!!!


അന്ന് അവിടെ കേട്ട ഒരു കഥ എന്നെ ഒരുപാട് ചിരിപ്പിച്ചു, മരണ വീടാണെന്ന ചിന്ത പോലും ഇല്ലാതെ ഞാന്‍ ഉറക്കെ ചിരിച്ചു പോയി.


ചാക്കാലവീട്ടില്‍ കൂടി നിന്ന ആളുകള്‍ക്കിടയില്‍ രണ്ടു കയ്യിലും പ്ലാസ്റ്റെര്‍  ഇട്ടൊരു ചെറുപ്പക്കാരനെ എന്‍റെ  കണ്ണ് തേടി  പിടിച്ചു.  പ്രായം 20. ഞാന്‍ അവനെ മുന്‍പ്     എപ്പോളൊക്കെ കണ്ടിട്ടുണ്ടോ ആ അവസരങ്ങളിലെല്ലാം  എല്ലാം അവന്‍ തിരക്കിട്ട് സൈക്കളില്‍ അങ്ങിങ്ങ് കറങ്ങി നടക്കുന്നത്  കാണാം. സര്‍ക്കസ്സിലെ സൈക്കിള്‍ യജ്ഞക്കാരനെപോലെ.  ഒരിക്കല്‍ അമ്മയോട് ഞാന്‍ പറയുകയും ചെയ്തു "സൈക്കളില്‍ ഇരിക്കുന്ന രൂപത്തിലാണ് അവന്‍റെ അമ്മ അവനെ പ്രസവിച്ചത്" എന്ന് തോന്നുന്നുവെന്ന്.


 സൈക്കളില്‍ നിന്നും ഇറങ്ങാറില്ല, മൂത്രമൊഴിക്കാന്‍ പോലും.
ആളൊഴിഞ്ഞിടം കണ്ടാല്‍  റോഡരികിലെ മൈല്‍ക്കുറ്റിയിലേക്ക് 
ഒരുകാല്‍ വച്ച് സൈക്കളില്‍ത്തന്നെ  എഴുനേറ്റു
നില്‍ക്കും. മറ്റെക്കാല്‍ പെഡലില്‍  ബലത്തില്‍ ചവിട്ടും, സൈക്കിള്‍ സര്‍ക്കസ്സ്കാരനെ പോലെ ഇടത്തോട്ട് ചരിച്ചു ഒറ്റ നില്‍പ്പാണ്.  ഒരു തുള്ളിപോലും കാലിലോ, സൈക്കിളിലോ വീഴ്ത്താതെ ക്ലീനായി കാര്യം സാധിക്കും, ഭയങ്കരന്‍.!


 രണ്ടുകാലും ഭൂമിയില്‍ കുത്തി കഥാനായകന്‍ നില്‍ക്കുന്നത്
ആദ്യമായി കണ്ട അസുലഭ ദര്‍ശനാനന്ദ പ്രക്ഷാളനത്തില്‍, അടുത്ത് നിന്ന ഒരു പരിചയക്കാരനോട്‌ സൈക്കിള്‍ യജ്ഞക്കാരന്‍റെ   കയ്യിലെ കെട്ടിന്‍റെ   ഗുട്ടന്‍സ് എന്താണെന്ന് അന്യേഷിച്ചു.

മേക്കപ്പിടാത്ത സുന്ദരിമാരുടെ മുഖം പോലെയിരിക്കുന്ന  നമ്മുടെ റോഡുകൾ "ഓം പുരി' യുടെ മോന്ത പോലെ ആയിക്കിടക്കാൻ തുടങ്ങിയിട്ട്‌ മാസങ്ങളും, വർഷങ്ങളുമായി.. അതുവഴി  ഹെല്‍മെറ്റ്‌ വയ്ക്കാത്ത ഒരു കണ്ടന്‍പൂച്ച റോഡു  ക്രോസ് ചെയ്തതാണ്, അസാധ്യ ബാലന്‍സുള്ള നമ്മുടെ യജ്ഞക്കാരന്‌ ഒന്ന് പിഴച്ചു. വീണു കയ്യൊടിഞ്ഞു, കാലു ചതഞ്ഞു!!

സൈക്കിളിന്‍റെ മുഖത്തും അവന്‍റെ ബോഡിയിലും ചോര.

എക്സ്റേ ഫിലിം ലൈറ്റിനു നേരെ പിടിച്ച്  ഡോക്ടര്‍ ട്യൂബ് ലൈറ്റ് കത്തും പോലെ ചിരിച്ചു പറഞ്ഞു  "നോക്കെടോ ചെണ്ടമുറിയന്‍ കപ്പ മുറിച്ചു വച്ചിരിക്കുന്നപോലെ മൂന്നൊടിവുകള്‍."
മുറിവുകളില്‍ നീറ്റല്‍മരുന്ന്  പുരട്ടി സീന്‍ അയഡിന്‍ നിര്‍ഭര‍മാക്കിയ   ഡോക്ടര്‍ പറഞ്ഞു --ഒരു ഇന്‍ജക്ഷന്‍ വേണം.


അതുവരെ വേദനകൊണ്ട് ഞരങ്ങിക്കൊണ്ടിരുന്ന പുള്ളിക്കാരന്‍ ഒറ്റ അലര്‍ച്ച 
--- കുത്തിവയ്പ്പ് വേണ്ട ))))))!!!


തീരെ മൂര്‍ച്ച ഇല്ലാത്ത കത്തികൊണ്ട് കോഴിയെ അറത്ത് അറത്ത് അറത്ത് കൊല്ലാന്‍ മടിയില്ലാത്ത കഠോരഹൃദയന് --ഒരു നൂലിന്‍റെ കനമുള്ള കുഞ്ഞു സൂചി കൊണ്ടുള്ള കുഞ്ഞു കുത്തിവയ്പ്പിന്
പേടിയോ?


 ഇന്‍ജക്ഷന്‍ തന്നെ വേണമെന്ന് ഡോക്ടര്‍ക്ക്‌ ദുര്‍വാശി , എന്നാല്‍ കയ്യില്‍ എടുത്താല്‍ മതിയെന്ന് വീണവന്‍! ഡോക്ടര്‍ നോക്കിയപ്പോള്‍ മുറുവുകള്‍ ഇല്ലാത്ത ഒരിടം ബാക്കിയില്ല കയ്യില്‍,  തുടയില്‍ തന്നെ മതിയെന്ന് അദ്ദേഹം നഴ്സ്സ്നോട്  വിധി പറഞ്ഞു. ചങ്ങാതി പക്ഷെ ഒരു വിധത്തിലും വഴങ്ങുന്നില്ല. കൂടെ ഉള്ള കൂട്ടുകാര്‍ ആശ്വസിപ്പിക്കുന്നുണ്ട്
--പേടിക്കണ്ടാടാ, ഒരു ഉറുമ്പ് കടിക്കുന്ന വേദനയേ  വരൂ!

വേദനയല്ലെടാ പ്രശ്നം!

പിന്നെ?

നീ പോടാ, അത് ശരിയാകൂല്ല,  ചത്താലും തുടയില്‍ വേണ്ട!!!

 അക്ഷമനായ ഡോക്ടര്‍  അലറി.."പിടിക്കെടോ അവനെ, കുത്തെടോ ))))))


അറവുശാലയിലെ പോത്തിനെ പോലെ അറ്റന്റര്‍മാരും  നഴ്സ്സ്‍മാരും ചേര്‍ന്ന് പാവത്തിന്‍റെ കാലും കയ്യും കട്ടിലിനോട് ചേര്‍ത്ത് പിടിച്ചു.

ഒരു സൂചി കുത്താനായുള്ള ഇടം തേടിയുള്ള  യുദ്ധത്തിനൊടുവില്‍ ഉടുത്തിരുന്ന ലുങ്കിയുടെ കുത്ത് നഴ്സ്സ്  അഴിച്ചപ്പോള്‍ അതാ താഴെ വീഴുന്നു ഒന്നിന് പിറകെ ഒന്നായി നാല് മാസികകള്‍!!

കട്ടുറുമ്പ് വരിവച്ചു നടന്നു പോകുമ്പോലെ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റില്‍  അടിച്ച നാലു കൊച്ചുപുസ്തകങ്ങള്‍..നീലപൊന്മാന്‍ എന്ന പേരിലുള്ള ഒരെണ്ണത്തില്‍  മുഖചിത്രമായി പഴയ ജയമാലിനി എന്ന മാദകത്തിടമ്പ്  നാലുവയസ്സുളള   ഒരു കുഞ്ഞിന്‍റെ ഫ്രോക്കിട്ട് തുളുമ്പുന്ന ശരീരം മറയ്ക്കാന്‍ പാടുപെട്ടു നില്‍ക്കുന്നു.
 ചെറുപ്പക്കാര്‍ക്കിടയില്‍ ടോപ്‌ ഗീയറില്‍ ഓടിക്കൊണ്ടിരുന്ന മാസികകളാണത്. അശ്ലീകരങ്ങള്‍! ആരും കാണാതെ അരയില്‍ ഒളിപ്പിച്ചുവചിരിക്കുകയായിരുന്നു, നമ്മുടെ പരുക്കന്‍.


കുത്താനെടുത്ത  സിറിഞ്ചാണ് ആദ്യം ചിരിച്ചത്. പിന്നെ നഴ്സ്സ്മാര്‍ നാണംചാലിച്ച് അടക്കിച്ചിരിച്ചു അതു പിന്നെ ആശുപത്രി കുലുങ്ങും പൊലൊരു  പൊട്ടിച്ചിരിയായി.


ഒടുവില്‍ ഒരാഴ്ച കഴിഞ്ഞ് ടിയാനെ ഡിസ്ചാര്‍ജ് ചെയ്യുന്ന സമയം, ബാഗും തുണിയും മരുന്നുമെല്ലാം എടുത്തു പായ്ക്ക് ചെയ്തു. എന്നിട്ടും എന്തോ മറന്നപോലെ ആളിന്‍റെ  മുഖം. ആരോടും തുറന്നു ചോദിക്കാന്‍ ഇനിയും ഒരു സൂചിയുടെ കനത്തില്‍ മാത്രം ബാക്കിയുള്ള അഭിമാനം അനുവദിക്കുന്നില്ല!

ഇപ്പോഴും ഈ ഒടിഞ്ഞ കയ്യും വച്ച് മരണ വീട്ടില്‍ ദു:ഖഭാവത്തില്‍ നില്‍ക്കുമ്പോഴും,  ആ മുഖത്തുനിന്നും എനിക്ക് വായിക്കാം ഒരു ചോദ്യം...
എങ്കിലും ഒരു സൂചി  കേറുന്ന സമയത്തിനിടക്കു ആ പുസ്തകങ്ങള്‍ ആരുമുക്കി? ഡോക്ടറോ? കമ്പോണ്ടറോ? അതോ ചതിയന്മാരായ ചങ്ങാതികളോ?
സി ബി ഐ വേണ്ടി വരും.................!!