Wednesday, July 18, 2012

നാല് മുഴം പിച്ചിപ്പൂ..........


യിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളിലെ തിരുവനന്തപുരത്തെ ഒരു ഗ്രാമക്കാഴ്ച.
കഥാനായകന്‍ ബലരാമന്‍. പേരുപോലെ തന്നെ ആളെ കണ്ടാല്‍
കരിമ്പനയിലെ ജയനെ പോലെയായിരുന്നു!!
എണ്‍പതുകളില്‍ ആളിനൊരു ചീത്തപ്പേരുണ്ടായിരുന്നു, അത് മറ്റൊന്നുമല്ല ചെറിയതോതില്‍ മോഷണം!!
എന്നു വെച്ചാൽ 'തേങ്ങ','കപ്പ', 'പഴുത്ത വാഴക്കുല',കശുവണ്ടി', പശുക്കിടാവ്‌'..ഇത്ത്യാദി ..കാര്‍ഷിക വിഷയങ്ങളില്‍ ആണ് പഥ്യം.
'ക്ലപ്റ്റോമാനിയ' എന്നു തികച്ച്‌ പറയാനറിയാത്തത്‌ കൊണ്ട്‌ 'ചൂണ്ടാനുള്ള ഏനക്കേട്‌' എന്നാണ്‌ അദ്ദേഹം സ്വയം ഈ അസുഖത്തെ സൌകര്യപൂർവം വിളിച്ചു പോന്നത്‌..!
ചില സംഗതികള്‍ കണ്ടു മോഹിച്ചാല്‍ അറിയാതെ വലംകയ്യും മനസ്സും അതിനെ അടിച്ചുമാറ്റാനുള്ള സിഗ്നല്‍സ് ബലരാമന്‍റെ തലച്ചോറിനു കൈമാറും.  എന്ത്‌ കാര്യവും വിചാരിച്ചാലുടനെ നടത്തുക എന്നത്‌ ടിയാ
ന്‍റെ വേറൊരു പ്രത്യേകത ആണ്‌.

ആ കാലത്ത് നാട്ടിൽ ആരുടെ എന്ത്‌ പോയാലും സംശയലേശമന്യേ എന്‍റെ നാട്ടുകാര്‍ നീട്ടി വിളിക്കും
"ബലരാമോ ))))) ....!"
പക്ഷെ പല കേസുകളിലും 
ആള്  നിരപരാധി ആയിരുന്നു.എന്നാലും "ചത്തത്‌ കീചകനെങ്കിൽ.." എന്ന്‌ ചിന്തിക്കാനായിരുന്നു എല്ലാവർക്കും എളുപ്പം.
അങ്ങനെയിരിക്കെ ഒരു നാൾ
ബലരാമന്‍ പരസ്യമായി മോഷണത്തിൽ നിന്നും 'റിട്ടയർമെന്റ്റ് ' പ്രഖ്യാപിച്ചു..!
വിവരം അറിഞ്ഞ നാട്ടുകാര്‍ 'തിരോന്തോരം' സ്റ്റൈലില്‍ ഒന്ന് ഞെട്ടി.. "തള്ളേ"........
എന്നാലും ബലേട്ടന്‍റെ  'തടി' പരിഗണിച്ച്‌ ആരും അതിൽ അവിശ്വാസം പ്രകടിപ്പിച്ചില്ല.

കുറെ നാൾ മോഷണ വിവരങ്ങളൊന്നും തന്നെ റിപ്പോർട്ട്‌ ചെയ്യപ്പെടാതെ കടന്നു പോയി.

ഇതിനിടയില്‍
ബലരാമന്‍ അറിയാവുന്ന മറ്റൊരു തൊഴിലായ ഇലക്‌ട്രിക് വര്‍ക്കിലേക്ക്  ശ്രദ്ധ തിരിച്ചു. 'അന്ന വിചാരം മുന്ന വിചാരം' എന്നാണല്ലോ. സ്വന്തം ശരീരത്തില്‍ അമിതാഭിമാനിയും, കണ്ണാടി  നോക്കി ആ  ശരീര സൌന്ദര്യം കണ്ടു രോമാഞ്ച   കഞ്ചുകമണിയുന്നവനുമായ ബലേട്ടന്‍, ഐ ടി ഐ പരീക്ഷ ഒന്നും പാസ്സായില്ലെങ്കിലും ശരീരത്തിന് തീനും വെള്ളവും കൊടുക്കാന്‍ വയറിംഗ് ജോലി ആത്മാര്‍ഥമായി ചെയ്തു പോന്നു.
ആ ഇടയ്ക്ക്  ഒരു പുത്തന്‍ പണക്കാരനായ  അമേരിക്കക്കാരന്‍ ചുമ്മാ ജാഡ കാണിക്കാന്‍ ഞങ്ങളുടെ നാട്ടില്‍ ഒരു മണിമാളിക പണിതു. അതിന്‍റെ വയറിംഗ് ജോലികള്‍ ലോട്ടറി അടിച്ചപോലെ കിട്ടിയത് നമ്മുടെ ബലരാമന്!
ജോലി തീര്‍ന്നപ്പോള്‍ ആളിന്  കൈനിറയെ ഡോ
ര്‍ കിട്ടി. അതുകൊണ്ട് അയാളൊരു   നല്ലകാര്യവും ചീത്തക്കാര്യവും ചെയ്തു.
ആദ്യം നല്ല കാര്യം പറയാം.......
പ്രായമായ അയാളുടെ അമ്മയ്ക്ക് പച്ചക്കല്ല് മുത്ത്‌ ഇടയ്ക്കിടയ്ക്ക് വരുന്ന രണ്ടു പവന്‍റെ ഒരു സ്വര്‍ണ്ണമാല മേടിച്ചു കൊടുത്തു.  എഴുപതു സങ്കടവര്‍ഷങ്ങള്‍ നടന്നു കൂനിപ്പോയ ഒരമ്മയാണ്. സ്വര്‍ണ്ണം തൊട്ടതോടെ ആ മുഖമൊന്നു തുടുത്തു.

ഇനി ചീത്ത കാര്യം............
നാല് പവന്‍റെ മറ്റൊരു മാല വാങ്ങി സ്വന്തം  കഴുത്തിലിട്ടു. ഒരു മാല വാങ്ങി സ്വന്തം കഴുത്തില്‍ ഇടുന്നതില്‍ എന്ത് മോശമാണ് ഉള്ളതെന്ന് വായിക്കുന്നവര്‍ക്ക് തോന്നാം. പക്ഷെ സ്വര്‍ണ്ണമാല വന്നതോടെ ആള് ഷര്‍ട്ടിന്‍റെ ഒന്നുമുതല്‍ ആറു ബട്ടണുകള്‍ ഇടാതെയായി!! വയറിംഗ് എന്നാല്‍ വയറു കാണിക്കല്‍ ആണെന്ന് തെറ്റിദ്ധരിച്ചപോലെ!!
ഏതു  വീട്ടില്‍ വയറിംഗ് പണിക്കു ചെന്നാലും  ആദ്യം  "സീനാ
ടെയ് ലേര്‍സ് കരമന" എന്ന സ്റ്റിക്കെറുള്ള ഷര്‍ട്ടഴിച്ച് സ്വന്തം വാഹനമായ പഴയ വിജയ്‌സൂപ്പര്‍ സ്ക്കൂട്ടെറിന്‍റെ ഹാന്‍റിലില്‍ തൂക്കും. പിന്നെ ആകെയുള്ളത് ഒരു കൈലിയാണ്. അതുടുക്കാന്‍ പഠിപ്പിച്ചത് പഴയ സിനിമയിലെ ജയഭാരതി ആണെന്ന് തോന്നാറുണ്ട്.
"സൌന്ദര്യമുള്ള ശരീരം കാണിച്ചാല്‍ എന്താടാ കുഴപ്പം. അസൂയക്കാരോട് പോകാന്‍ പറ" എന്നായിരുന്നു പലപ്പോഴും ബലേട്ട
ന്‍റെ ചോദ്യം. 

നാട്ടില്‍ ചില കാര്യങ്ങള്‍ ബോറാണ്.
K S R TC  സ്റ്റാ
ന്‍റ്റിലെ മൂത്രപ്പുരയുടെ വാതില്‍.
ജലദോഷം പിടിച്ചവന്‍റെ ഷേക്ക്‌ഹാന്‍ഡ്‌.
വീടി
ന്‍റെ ഉമ്മറത്തിണ്ണയില്‍ അണ്ടര്‍വിയറുകളുടെ  തോരണം.
അതിനെക്കാള്‍ ബോറാണ് ആണ്‍ബോഡിയുടെ ആവിശ്യമില്ലാത്ത പൊതു ദര്‍ശനം.
പഴശ്ശിരാജയിലും, വടക്കന്‍ വീരഗാഥയിലും ശരത് കുമാറും മമ്മൂട്ടിയും ഷര്‍ട്ട്‌ ഇട്ടിട്ടില്ല, പക്ഷേ അതിനൊക്കെ വ്യക്തമായ കാരണമുണ്ട്, കാണാന്‍ ശംഖു കടഞ്ഞെടുത്ത ഒരു കലയുണ്ട്.. പക്ഷെ  "തിരോന്തോരത്ത്" ഒരു കുഞ്ഞു ഗ്രാമത്തിലെ ബലരാമന്‍‍,  നാടുണര്‍ന്നു നാട്ടുകാര്‍ 
കൂടുന്ന നേരത്ത്, ഒരു ഇളം നീലയില്‍ ചുവപ്പും വയലറ്റും വരകളുള്ള കളസ്സം മാത്രമിട്ട്, അശ്ലീല ചലനങ്ങളോടെ, റോഡു സൈഡിലുള്ള 
വീടിനു മുന്നില്‍ പുഷ് അപ്സ് എടുക്കുന്നതിനു എന്ത് പര്‍പ്പസ്സ് ആണുള്ളതെന്ന് ആര്‍ക്കും മനസ്സിലാകാത്ത കാര്യമായിരുന്നു. 
ബെഡ് റൂമിന്‍റെ സ്വകാര്യ വെളിച്ചത്തില്‍ ആണിന്‍റെ നെഞ്ച് സ്ഫടിക തുല്യം തിളങ്ങും. അതിനു നിഗൂഢമായ വശ്യതയും ആകര്‍ഷണീയമായ സുഗന്ധവുമുണ്ട്. അത് മുല്ലവള്ളികളെ അലസം ചുറ്റിപ്പടരാന്‍ ക്ഷണിക്കും..അങ്ങനെ ആണ് വേണ്ടത്. ചിലതൊക്കെ കാണണ്ടവരെ    മാത്രം കാണാന്‍ ഉള്ളത് ആകണം!

അങ്ങനെ അല്ലറ ചില്ലറ നേരമ്പോക്കുകളും ബോഡിഷോയും ഒക്കെയായി നമ്മുടെ നായകന്‍ കഴിഞ്ഞുപോകെ ..
ഏതോ ഒരു സുന്ദര പ്രഭാതത്തില്‍ ബലരാമന് ‌ പ്രേമം പൊട്ടിമുളച്ചു..സുഗന്ധിയോട്‌..!
പീതാംബരേട്ടന്‍റെ രണ്ടാമത്തെ മകള്. ഒരു  ഇലക്ട്രിക്‌ ഷോക്കിലൂടെ ഉടലെടുത്ത ബന്ധം!! ആ നാട്ടിലെ  സ്ത്രീ രത്നങ്ങള്‍ കാലെടുത്തുകുത്താന്‍  ഭയക്കുന്ന ബലരാമന്‍റെ മനസ്സെന്ന അങ്കത്തട്ട്, സുഗന്ധിയുടെ പുരികത്തിന്‍ ചുരിക തടുക്കാന്‍ പരിച ഇല്ലാതെ കീഴടങ്ങി. ‍

ബലന്‍-സുഗന്ധി ബന്ധം വറീത്ചേട്ടന്‍റെ ചൂട്  'ബോണ്ട'പരിപ്പുവട' കിട്ടുന്ന ചായക്കട, മരംചുറ്റി പ്രണയം വഴിയുന്ന  സിനിമ കൊട്ടക , സായം കാലത്തെ കടല്‍ത്തീരം,  മുതലായ സ്ഥലങ്ങളിലൂടെ മുന്നേറി..!
ഒരു നാൾ സുഗന്ധി 'പിച്ചിപ്പൂ'വിനോടുള്ള തന്‍റെ അടങ്ങാത്ത ആസക്തി അവന്‍റെ  മുന്നിൽ തുറന്നിട്ടു..
"ബലേട്ടാ ......എന്‍റെ തലയില്‍ ചൂടാന്‍ നാലുമുഴം പിച്ചിപ്പൂ കൊണ്ട് തരുമോ"?
ബലന്‍ 'ഭീമൻ' ആയി..
പിച്ചി പൂക്കുന്ന കാലം അല്ലെങ്കിലും പ്രിയതമയെ  എടുത്തു വാരിപ്പുണര്‍ന്നു അവന്‍ പറഞ്ഞു " എന്റെ സുഗന്ധീ...നിന്‍റെ ഈ പേര് പോലെ, സുഗന്ധം നാടെങ്ങും പരത്താന്‍ നിന്‍റെ മേനി  ഞാന്‍ പിച്ചിപ്പൂ കൊണ്ട് മൂടും, എ
ന്‍റെ തേന്‍ കുടുക്കേ" എന്ന് പ്രണയ പരവശനായി വിളിച്ചുകൊണ്ടു  സുഗന്ധമുള്ള കവിളില്‍ നുള്ളി.
ആ പ്രഭാതത്തില്‍ തന്നെ 'പിച്ചിപ്പൂ' എന്ന്‌ മനസിൽ മൂന്ന്‌ തവണ കോറിയിട്ടു..!
**************************
ചെത്തുകാരന്‍ നാരായണേട്ടന്‍റെ പൂവാലന്‍ പൂങ്കോഴിയുടെ പുഷ്കലകണ്‌ഠനാദം, ആ വൃശ്ചികമാസ ഗ്രാമത്തെ ഉണര്‍ത്തി..
'ബലരാമനെ 'പിറന്ന പടി' പാലമരത്തിൽ കെട്ടിയിട്ടിരിക്കുന്നു...!'
എന്ന വാർത്ത കേട്ടാണ്‌ ആ നാടുണർന്നത്‌..!
'പാലമരം', 'കെട്ട്‌' ഇതൊക്കെ ദഹിക്കാം...പക്ഷെ..."ഈ പിറന്നപടി"എന്ന വാക്കില്‍ എവിടെയോ ഏന്തോ ഒരു ഇത്‌.!
സംഭവം ശരി തന്നെയായിരുന്നു..
കാണുമ്പോൾ തേക്കിലയിൽ നാണം മറച്ച്‌, നാട്ടാർക്ക്‌ മുൻപിൽ ബന്ധിതനായിരുന്നു കഥാനായകൻ..!
കൂടി നിന്നവരുടെ 'അയ്യേ, നാണക്കേട്‌' എന്ന മൊഴികൾക്കിടയ്ക്ക്‌ സുഗന്ധിയുടെ പരിചിത സ്വരത്തില്‍ "നാണമില്ലാത്തവന്‍" എന്നത് കേട്ട്  'യൂ റ്റൂ ബ്രൂട്ടസ്‌..!' എന്ന ഭാവത്തോടെ, അതിലേറെ നിസ്സഹായതയോടെ ബലരാമന്‍ നിന്നു..!!!

"എങ്കിലും ഇത് എങ്ങനെ സംഭവിച്ചു"??? അവന്‍ മോഷണം പിന്നെയും തുടങ്ങിയോ? എന്തിന്??
 
വറീത് ചേട്ടന്‍റെ ചായക്കടയിലെ  വര്‍ഷങ്ങളായുള്ള  കസ്റ്റമേഴ്സിന്‍റെ   മൂലതാപം കൊണ്ട് ഇരുണ്ടു   പോയ ബെഞ്ചില്‍, ഇരുന്നും കിടന്നും നാട്ടുകാര്‍ കൂലംകഷമായി ചിന്തിച്ചു..

അവസാനം പഞ്ചായത്ത് മെമ്പര്‍ വാസുവാശാനോട് ബലരാമന്‍ നടന്ന സത്യം പറഞ്ഞു.......

അതിരാവിലെ ശരീരമാസകലം എണ്ണയും തേച്ച്‌,തോർത്ത്‌ മുണ്ട്‌ മാത്രമുടുത്ത്‌ അമ്പലക്കുളത്തിൽ കുളിക്കാൻ
പോകാനിറങ്ങിയതായിരു
ന്നു, ഒന്നും പിന്നത്തേക്ക്‌ നീട്ടിവെക്കാറില്ലാത്ത ബലരാമന്‍. 
ഊണിലും ഉറക്കത്തിലും സുഗന്ധിയുടെ 'പിച്ചിപ്പൂ' മാത്രമായിരുന്നു  കുറച്ചു ദിവസമായി.
ശബരിമലക്ക് പോകാന്‍ മാലയിട്ടു വ്രതം നോറ്റ്,  അതിരാവിലെ ദേഹം മുഴുവന്‍ എണ്ണ തേച്ചു പിടിപ്പിച്ച്, അമ്പലക്കുളത്തിലേക്ക് കുളിക്കാന്‍ പോകും വഴിയാണ് ഒരു അഭൌമ സൌരഭം തന്‍റെ നാസികയെ ഭ്രമിപ്പിക്കുന്നു എന്ന സത്യം മനസിലാക്കിയത്.  

"ഹെന്ത്.....ഇതുവരെ ഈ മണം ഇവിടെ ഇല്ലാരുന്നുവല്ലോ? ഇതിപ്പോള്‍ എവിടെനിന്ന്? എന്തിന്‍റെ? എങ്ങനെ? ഇത്യാദി ചിന്തകള്‍ ആ ലോലമനസ്സിനെ മഥിച്ചു.
പോലീസ് നായ മണം പിടിച്ചു ചെല്ലും പോലെ  കൊച്ചുവെളുപ്പാങ്കാലത്ത് ആ നീണ്ട  മൂക്ക് ചെന്ന്നിന്നത് റേഷന്‍കട നടത്തുന്ന കമലാക്ഷി ചേച്ചിയുടെ  വീട്ടിൽ.
അപ്പോള്‍ കണ്ട  കാഴ്ച!!!!!
ആ വര്‍ഷത്തെ ന്യൂ ഇയര്‍ ബംബര്‍ അടിച്ചപോലെ ബലരാമ
ന്‍റെ കണ്ണ് ഊരിത്തെറിച്ചു.   ആയിരം പൂത്തിരി ഒന്നിച്ചു കത്തിയ തിളക്കം. ഉടലാകെ വെളുത്തമുത്ത്‌ കൊണ്ട് മാല കൊരുത്തിട്ട പോലെ  കമലാക്ഷി ചേച്ചിയുടെ പിച്ചകവള്ളി പൂ ചൂടി നില്‍ക്കുന്നു"!!!
സുഗന്ധിയുടെ കാച്ചെണ്ണ തേച്ച കാര്‍കൂന്തളവും, അതില്‍ ഈ  പൂചൂടിക്കുമ്പോള്‍ അവള്‍ അനുരാഗപരവശയായി ത
ന്‍റെ ഇടത്തേ കവിളില്‍ പ്രണയമുദ്ര പതിപ്പിക്കുന്നതും   അവന്‍റെ മനസ്സില്‍ മിന്നി മാഞ്ഞു. പിന്നെ ഒന്നും ആലോചിച്ചില്ല. കയ്യിലിരുന്ന സോപ്പുപെട്ടി താഴെവച്ച്, ഉടുത്തിരുന്ന തോര്‍ത്തുമുണ്ട് ഒന്നുമുറുക്കിക്കുത്തി    അഞ്ചടി പൊക്കത്തിലെ ആ  മതില്‍ ചാടിക്കടന്നു.

 ആ അരണ്ട വെളിച്ചത്തില്‍ മെല്ലെ പൂ പറിക്കാനായി തോട്ടത്തില്‍   കയറി.    കമലാക്ഷി ചേച്ചിയുടെ  മകൻ 'പട്ടാളം മണിയന്‍'  അവധിയ്ക്ക് വന്നിടുണ്ടായിരുന്നു. മൂന്നരമണി
തൊട്ടു   തോന്നിപ്പിക്കുന്ന ഒരു  'ശങ്ക' തീർക്കാൻ മണിയന്‍ മുറ്റത്തിറങ്ങിയപ്പോള്‍‍  ശരീരമാസകലം എണ്ണ തേച്ച 'ബലരാമ'  രൂപത്തെ കണ്ടതും, 'കൃത്യ നിർവഹണത്തിനായി എണ്ണ തേച്ചിറങ്ങിയ കള്ളൻ' എന്ന്‌ ബ്രെയിനില്‍ മെസ്സേജ് കിട്ടിയ ഞെട്ടലോടെ, പട്ടാളം മണിയന്‍ ഒരു നിമിഷം അതിര്‍ത്തിയില്‍ കണ്ട പാകിസ്താന്‍ ചാരന് നേരെ പായുംപോലെ   ബലരാമന്‍റെ നേരെ ചാടി.  അതു കണ്ട്‌ അപകടം മണത്തു ബലരാമന്‍ ഓടാൻ ശ്രമിച്ചതും ,റൊസാച്ചെടിയിൽ കുരുങ്ങിയ തന്‍റെ ഒറ്റത്തോർത്തെടുക്കാൻ വീണ്ടും തിരിഞ്ഞതും, ആ ശ്രമം പരാജയപ്പെട്ട് പട്ടാളത്തിന്‍റെ 'കരാളഹസ്ത'ത്തിലകപ്പെട്ടതും...
എല്ലാം ചരിത്രം...!
തേക്കിലയുടെ പിന്നില്‍ പുരുഷത്വത്തെ മറച്ച്, ഒരു  ബോഡി ഷോ നാട്ടുകാര്‍ക്ക് ടിക്കെ
റ്റില്ലാതെ സമ്മാനിച്ച ബലരാമന്‍, ആ സംഭവത്തിനു ശേഷം കുളിക്കുമ്പോള്‍ പോലും ഷര്‍ട്ട് ഊരാന്‍ നില്ക്കാതെആയതിനു സുഗന്ധിയോടു നാടുകാര്‍ക്ക് കടപ്പാട്.

നാലുമുഴം പിച്ചിപ്പൂ ബലരാമ
ന്‍റെ  കീര്‍ത്തി നാടാകെ പരത്തി..ആ പൂമണം ഇപ്പോഴും ഗ്രാമത്തില്‍ ഒഴുകുന്നുണ്ട്.

Sunday, July 1, 2012

പ്രണയം കൊണ്ടൊരു തുലാഭാരം..

കാശം പരിഭവം പെയ്തു തീര്‍ക്കാന്‍ വാശിപിടിക്കുന്ന പോലെ  ഇടവപ്പാതി മഴ!!
കൂട്ടുകാരിയുടെ തണുത്ത വിരല്‍തുമ്പ്‌ പിടിച്ചുനടന്നിരുന്ന  കരിയില മൂടിയ ആ പഴയ  ഇടവഴിയിലൂടെ ഇപ്പോള്‍ ഒറ്റയ്ക്ക് നടക്കുമ്പോള്‍, അവളുടെ സ്മൃതിയില്‍ പുണ്യം തളിക്കും  പോലെ കൂട്ട് വന്നതാണോ ഈ മഴ?
ഓറഞ്ച്നിറത്തിലെ കോളാമ്പിപ്പൂവുകള്‍ മഴയുടെ ചുംബനമേറ്റ്  നാണിച്ചു തലതാഴ്ത്തി!!



ഇടവഴി നടന്നു കയറിയാല്‍ അമ്പലക്കുളം.
കുളിമുറികളില്‍ ചാറ്റമഴകള്‍   കൃത്രിമമായി
പെയ്യാന്‍  തുടങ്ങിയതോടെ ഈ കുളം തനിച്ചായപോലെ!! കഷ്ടം!!

 ആരും വരാത്ത  കുളിക്കടവില്‍ തിരയിളക്കമില്ലാത്ത വെള്ളത്തിന്‍റെ സങ്കടം. സമപ്രായക്കാരായ കൂട്ടുകാരികളെല്ലാം വിവാഹം കഴിഞ്ഞു പോയിട്ടും, പ്രണയിക്കാനും സ്നേഹിക്കാനും ആരുമില്ലാതെ ഒറ്റക്കായ പോയ ഒരു പാവം പെണ്‍കുട്ടിയെ പോലെ നിറഞ്ഞു തുളുമ്പിയ കണ്ണുകളോടെ  അമ്പലക്കുളം. 

ചാഞ്ഞു പെയ്യുന്ന മഴയില്‍ മെല്ലെ ഞാന്‍ പടവുകളിലൂടെ താഴേയ്ക്ക് ഇറങ്ങിച്ചെന്നു.
നനഞ്ഞ വിരലുകള്‍ കൊണ്ട് വെള്ളം എന്‍റെ പാദത്തില്‍ വന്നു തൊട്ടു!!
എന്‍റെ പ്രണയസഖിയുടെ സ്പര്‍ശം പോലെ!!
ഓര്‍മ്മകള്‍!!! ചന്ദനമുട്ടി വച്ച് കത്തിച്ചാലും അഗ്നിയ്ക്ക്   ദഹിപ്പിക്കാന്‍ ആവില്ല അതിനെ.
സന്ധ്യയെ യാത്രയാക്കാന്‍ വന്ന പൂനിലാവിന്‍റെ   ഇലഞ്ഞിപൂത്ത   ഓര്‍മകളില്‍, കസ്സവിന്‍റെ പാവാട മുട്ടൊപ്പം കയറ്റി, വെള്ളിക്കൊലുസ്സിട്ട കാലുകള്‍ വെള്ളത്തില്‍ ഇളക്കിക്കൊണ്ട്, ഈ കുളിക്കടവില്‍ അവള്‍ എന്‍റെ കൌമാരത്തിന്‍റെ ജലോത്സവങ്ങള്‍ക്ക് കാവലിരുന്നിട്ടുണ്ട്!

സൂര്യരശ്മികള്‍ ചിത്രമെഴുതുന്ന അമ്പലക്കുളത്തില്‍ വാലു നനച്ചിട്ടു പോകുന്ന തുമ്പികള്‍.
 "ഈ കുളത്തിലെ മീനുകള്‍ പ്രണയിക്കുന്നുണ്ട് മനൂ"  ഒരിക്കല്‍ അവള്‍ ഒരു കുസൃതി  പറഞ്ഞു.  
"മൂക്കുകള്‍ പരസ്പരം മുട്ടിക്കുന്നത്‌ അവരുടെ സ്നേഹപ്രകടനമാണ്, പ്രണയത്തിന്‍റെ കാതരമായ രഹസ്യം പറച്ചിലുകള്‍ വരുമ്പോളാണ് അവ ചെകിളപ്പൂവുകള്‍ തമ്മില്‍ ചേര്‍ത്ത് പിടിച്ചു ഒരുമിച്ചു വാലിളക്കുന്നത് !!"
അവളുടെ കണ്ണിലെവിടെയും പ്രണയത്തിന്‍റെ സൂര്യകാന്തിപ്പൂക്കള്‍ മാത്രമായിരുന്നു ആ നാളുകളില്‍. 

 വാക്കിലും സ്പര്‍ശത്തിലും പ്രണയഗന്ധം നിറഞ്ഞു നിന്ന ദിനങ്ങള്‍.


മൊബൈല്‍ ഫോണുകളില്ലാതെ  അന്ന്  സന്ദേശങ്ങള്‍ അയച്ചിരുന്നത് കണ്ണുകളില്‍ നിന്നും കണ്ണുകളിലേയ്ക്കായിരുന്നു!!
 താമരത്തണ്ടിന്‍റെ മൃദുലതയുള്ള ആ കൈകളെ താലോലിക്കാന്‍ "കൈനോട്ടം" അറിയാമെന്നു കള്ളം പറയുമായിരുന്നു.   അവളുടെ ചായം തേക്കാത്ത ഭംഗിയുള്ള നഖങ്ങളോട് എനിക്കും തോന്നിയിരുന്നു അസൂയ!
അടുപ്പമുള്ളവര്‍ക്ക് മാത്രം വായിക്കാന്‍ കിട്ടുന്ന സ്വകാര്യ ഡയറിയാണ് പെണ്‍കുട്ടികളുടെ കൈകള്‍! ആര്‍ക്കും അത്ര എളുപ്പം വായിക്കാന്‍ കഴിയാത്തത് അവരുടെ മനസ്സാകും!

 അകലങ്ങള്‍ പ്രണയത്തെ അതിരുകളില്ലാതെ മനോഹരമാക്കുന്നു. ഒരു വാക്കും മിണ്ടാതെ ഒരു നോക്കിനില്‍പ്പിന്‍റെ മൌനം പകരുന്നത് ഒരിക്കലും അവസാനിക്കാത്ത രാഗങ്ങളുടെ ഘോഷയാത്രയാണ്. നിന്‍റെ  ഒരു ദളം മതി എനിക്ക് ആയിരം പൂക്കാലം ഒരുമിച്ചു കിട്ടിയപോലെയാകും, നീ  അറിയാതെ നിന്നെ നോക്കി നില്‍ക്കുമ്പോള്‍ ഞാനും പൂത്തൊരു മരമാകുന്നു..

ഒരു വേനലവധിക്കാലത്ത് എല്ലാമുറികളിലും വലിയ കണ്ണാടികളുള്ള  അവളുടെ വീട്ടിലേയ്ക്ക് ഞാന്‍ ചെന്നു.  പടികടന്നെത്തുന്ന അതിഥിയെ സ്വീകരിക്കുന്നത് സ്വന്തം പ്രതിബിംബം തന്നെ!!  നിറയെ കണ്ണാടികളുള്ള വീട്ടില്‍ താമസിക്കുന്നത് കൊണ്ടാകാം മോഹിപ്പിക്കുന്ന വസ്ത്രധാരണമായിരുന്നു അവളുടേത്‌.  ചിത്രപ്പണികളുള്ള മനോഹര കുര്‍ത്തകളും, പിന്നെ വല്ലാതെ നൊസ്റ്റാല്‍ജിയ‍   തോന്നിപ്പിക്കുന്ന ബംഗാളി കോട്ടണ്‍ സാരികളും!

നീലവിരിയിട്ട പതുപതുഞ്ഞ സോഫയിലേക്ക് ഒരു വള്ളിപ്പൂമരം പോലെ ചാഞ്ഞിരുന്ന് അവള്‍ സംസാരിക്കുമ്പോള്‍,  ആ മാന്തളിരധരങ്ങളുടെ മായിക ചലനം മാത്രമായിരുന്നു എന്‍റെ കണ്ണില്‍.
ഇടയ്ക്ക് മേശപ്പുറത്തിരുന്ന ഒരു ഡയറി വെറുതെ മറിച്ചു നോക്കി, വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അതിലെ ഓരോതാളിലും എന്‍റെ പേര് എഴുതിയിരിക്കുന്നു. ആദ്യം ഇംഗ്ലീഷില്‍..പിന്നെ മലയാളത്തില്‍, ഹിന്ദിയില്‍..പിന്നെ എനിക്ക് അറിയാത്ത ഏതൊക്കെയോ ഭാഷകളില്‍!! എന്‍റെ പേര് ഇത്രയധികം തവണ ഞാന്‍ വായിച്ചിട്ടേയില്ല. മറ്റൊരാള്‍ എഴുതുമ്പോള്‍ ഈ പേരിനു ഇത്ര ഭംഗിയുണ്ടെന്നു ഞാന്‍ ആദ്യമായാണ്‌  തിരിച്ചറിയുന്നത്‌!!

സംസാരമഴ  പെയ്തു തോര്‍ന്ന ഇടവേളയില്‍, ഭഗവതിക്കാവിലെ ഇരുവശവും കരിങ്കല്ല്  കെട്ടിയ ഇടവഴിയിലൂടെ കുറേ നേരം നടന്നു.
 "സ്വന്തമല്ല നീ എനിക്ക്..ആവില്ല എന്നുമറിയാം, "
എങ്കിലും....ഒത്തിരി നേട്ടങ്ങള്‍ കൊയ്യാതെ, ഒരാള്‍ക്കും ഒന്നും നഷ്ടപ്പെടുത്താതെ, ഈശ്വരന് പോലും പരിഭവം തോന്നാതെ
അപൂര്‍വ്വമായി അനുവദിച്ചുകിട്ടുന്ന ഈ ചില സുന്ദര നിമിഷങ്ങളെ  നമുക്ക് ആസ്വദിച്ചുകൂടെ?" മെല്ലെ ഞാന്‍ ആ കൈപിടിച്ചു.
 അവളുടെ കൈകള്‍ക്കപ്പോള്‍  കര്‍ക്കിടക മഴത്തുള്ളിയുടെ തണുപ്പായിരുന്നു.

ജീവിതം പലപ്പോഴും യാത്രയാണല്ലോ ... ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക്, നാം പോലുമറിയാതെ..ഇനിയുമൊരിക്കല്‍ നടക്കണം നമ്മള്‍ക്ക്  ഇതുപോലെ കയ്യോട് കൈചേര്‍ത്തു, ഒരുപാട്ദൂരം.  ജീവിതത്തിന്‍റെ  സായന്തനത്തില്‍
നാമൊറ്റയാവുമ്പോള്‍ കയ്യിലൊന്നും കരുതാതെ, പിന്നെയും ഒരുപാട് ദൂരെ പോകണം.
ആര്‍ക്കും സങ്കടം കൊടുക്കാതെ, പരിമിതികള്‍ക്കുള്ളില്‍ നിന്ന് ഹൃദയം പങ്കുവയ്ക്കാന്‍, ഗുരുവായൂര്‍ കണ്ണന് നമുക്ക്  ഈ പ്രണയം കൊണ്ട് തുലാഭാരം നടത്താം....ഈ ആയുസ്സ് മുഴുവന്‍ നിന്നെ എനിക്കും,  എന്നെ നിനക്കും  സ്നേഹിക്കാന്‍.
"എത്ര കുടിച്ചു വറ്റിച്ചാലും തീരാത്തത് പോലെ സ്നേഹത്തിന്‍റെ ഒരു വലിയ കടല്‍ നമുക്കിടയില്‍ ഉള്ളപ്പോള്‍ ഇത്തരം കാര്യങ്ങളെ കുറിച്ച് ചിന്തിക്കേണ്ടതുണ്ടോ"  എന്ന് മനസ്സ് ചോദിക്കുന്നു.

ഈ ഇഷ്ടത്തിന്‍റെ ശരിയും തെറ്റും എനിക്കറിയില്ല. അറിയുകയും  വേണ്ട. അതുകൊണ്ടുതന്നെ സദാചാര സമൂഹത്തിന്‍റെ മിഴികള്‍ ഞാനെന്‍റെ
വലംകൈ കൊണ്ട് മറയ്ക്കുന്നു.

ഞാനീ  സുന്ദര നിമിഷങ്ങള്‍ എന്‍റെ പ്രീയപ്പെട്ടവളുടെ  കൂടെ മുകര്‍ന്നോട്ടെ...അവളുടെ ശ്വാസച്ചൂടില്‍  എന്‍റെ കവിള്‍ത്തടങ്ങളില്‍ വിയര്‍പ്പുമണികള്‍ പൊടിയുന്നത് ഞാന്‍ അറിയുന്നു. എന്ത് മണമാണ് നിന്‍റെ മുടിയിഴകള്‍ക്ക്‌..ഈ നിലാവില്‍ നമുക്കലിഞ്ഞു ചേരാം..
ഞൊറിവച്ചുടുത്ത നിന്‍റെ കസവ് ചേല എന്‍റെ കുസൃതിക്കൈ അഴിക്കുമ്പോള്‍ നാണം കൊണ്ട് മുഖം ചുവന്നു.
ആ പൊന്നുനൂലരിഞ്ഞാണത്തില്‍  എന്‍റെ വിരലുടക്കി...ഒന്നായ്  അലിഞ്ഞാത്മാവില്‍ ഒന്നായ് ചേരാന്‍ ഈ പ്രണയത്തിന്‍  മായാതീരം തിരിതെളിച്ചു. ഇപ്പോള്‍ ഒരു പട്ടുനൂലിന്‍റെ അകലം പോലും നമുക്കിടയില്‍ ഇല്ല.....
മഴവില്ലലിഞ്ഞു ചേര്‍ന്ന അഴകിന്‍റെ   ചിരിയൊന്ന്  അവള്‍ എന്‍റെ നേര്‍ക്ക്‌ നീട്ടി. അപ്പോള്‍ കുങ്കുമച്ചാറില്‍ പിഴിഞ്ഞെടുത്ത സാന്ധ്യ മേഘങ്ങള്‍‍ പ്രതിഭലിച്ചപോലെ   അവളുടെ കവിളില്‍ ഒരു  ശോണിമ പടര്‍ന്നു.   
നറുവെണ്ണയുടെ     നിറമായിരുന്നു അവള്‍ക്ക്. മണ്‍ചിരാതുകളുടെ ദീപപ്രഭയുടെ നടുവില്‍ ജ്വലിച്ചു നില്‍ക്കുന്ന  നിലവിളക്കിന്‍റെ  വിശുദ്ധിയോടെ എന്‍റെ പ്രീയപ്പെട്ടവള്‍!   
ഈ ഒരുമിച്ചുള്ള സമയമെങ്കിലും  ഞാന്‍ നിന്നെ സ്വന്തമാക്കിക്കോട്ടേ..!!
ഒരിക്കല്‍ അവള്‍  എനിക്കെഴുതിയ പ്രണയവരികളില്‍  ": എനിക്ക് നിന്‍റെ രാധിക ആകണ്ട, ഈ സ്നേഹസാമീപ്യം ഉള്ളപ്പോള്‍ ഞാന്‍ നിന്‍റെ ലക്ഷ്മിയാണ്‌, നിന്‍റെ മഹാലക്ഷ്മി..നിന്‍റെ ഇടം കൈ എന്‍റെ ചുമലില്‍ പിടിച്ചു നീ എന്നെ നെഞ്ചോടു ചേര്‍ത്തുപിടിക്കുമ്പോള്‍ ഞാന്‍ വൃന്ദാവനത്തി‍ലല്ല..മഥുരയില്‍ നിനക്കൊപ്പം. എന്തെന്നാല്‍ നിന്‍റെ വിരഹം എന്നെ തളര്‍ത്തുന്നത്   എനിക്കിഷ്ടമാകില്ല!! എന്നായിരുന്നു.

ഓര്‍മകളുടെ വേനലിന്‍റെ നടുമുറ്റത്തേക്ക് ഇന്നലെയൊരു  രാത്രിമഴ വിരുന്നുവന്നു.
കിടപ്പുമുറിയുടെ സ്വകാര്യതയില്‍ ഉന്മാദിയായ പെണ്‍കുട്ടിയെപ്പോലെ രാത്രിമഴ എന്‍റെ മുറ്റത്തെ ഇരുളില്‍ സ്വാതന്ത്ര്യം ആഘോഷിക്കുന്നു. സ്വീകരണമുറിയുടെ ജനാല തുറന്നു പുറത്തേക്കു നോക്കിയ  എന്‍റെ മുഖത്തേക്ക് കുളിര് കുടഞ്ഞിട്ടു കുസൃതി  മഴയുടെ ചോദ്യം:"വരുന്നോ എന്‍റെ കൂടെ? ഞാന്‍ നിന്‍റെ പ്രണയിനിയുടെ പ്രിയസഖി. അവള്‍ കാത്തിരിക്കുന്നു നീ മയില്‍പ്പീലികൊണ്ട് ഹൃദയതിലെഴുതിയ പ്രണയാക്ഷരങ്ങള്‍‍ക്കായി"  കേട്ടപ്പോള്‍ ഹൃദയം തുളുമ്പി!!

നേരം പുലരാന്‍ കാത്തു നില്‍ക്കാതെ മഴ ഏതോ രാത്രിവണ്ടിയില്‍ മടങ്ങിപോയിരുന്നു. ഇന്ന് പുലര്‍ച്ചെ  നോക്കുമ്പോള്‍ മുറ്റം നിറയെ മഴയുടെ കാല്‍പ്പാടുകള്‍. തൊടിയുടെ മൂലയില്‍ പിണങ്ങിനിന്ന പവിഴമല്ലി ഒരു രാത്രികൊണ്ട്‌ ആളാകെ മാറി. ഉടല്‍ നിറയെ പൂക്കള്‍ ചൂടി ഒരുങ്ങി നില്‍ക്കുന്നു. നവവധുവിനെ പോലെ..

ആ ഗന്ധത്തിന്‍റെ  ഊര്‍ജ്ജസൂനങ്ങളില്‍ എന്നിലെ പ്രണയത്തിന്‍റെ ഊഷ്മാവുപകരും ഉണര്‍വുമായി ഞാന്‍  കാത്തിരിക്കുന്നു. ആ പ്രണയത്തിന്‍റെ മുഖം ഒരിക്കല്‍ക്കൂടി ഒരു ശ്വാസത്തിന്‍റെ അകലത്തില്‍ കാണാന്‍. 
എഴുതിയതിനും ഇനി എഴുതാനിരിക്കുന്നതുമായ എല്ലാ നിര്‍വചനങ്ങള്‍ക്കും  അപ്പുറത്ത് നിന്ന് ഇപ്പോഴും പ്രണയം ഗൂഢമായി ചിരിക്കുന്നത് എനിക്ക് കാണാം..