Sunday, May 26, 2013

വിശ്വാസത്തിന്റെ കണ്ണാടി

ണ്ടായിരത്തിപ്പത്തിലെ ഒരു ഡിസംബർ രാത്രി. അച്ഛന്റെ ഷഷ്ടി പൂർത്തി ആഘോഷത്തിന് ഗൾഫിൽ നിന്നും വിരുന്നു വന്നതാണ് കിഷോർ. രാത്രി ഫ്ലയിറ്റിൽ തിരുവനന്തപുരത്ത് വന്നിറങ്ങി, വീട്ടിലേക്കുള്ള യാത്രയിൽ അനന്തപുരി നിറയെ ക്രിസ്തുമസ് വരവറിയിച്ചു കൊണ്ട് പലവർണ്ണങ്ങളിൽ ഉള്ള നക്ഷത്രങ്ങൾ സ്വാഗതം പറയുന്നു. കാർ ഗേറ്റിൽ എത്തിയപ്പോൾ നിലാവിന്റെ കരനെയ്ത നേരിയതുടുത്തു അമ്മ വെളിയിൽ നില്പ്പുണ്ട്. അടുത്തെത്തിയപ്പോൾ പതിവുപോലെ കെട്ടിപ്പിടിച്ച് അവന്റെ നെറുകയിൽ ഒരു വാത്സല്ല്യ മുത്തം കൊടുത്തു.


നാട്ടിൽ വരുന്നുണ്ടെന്നു നേരെത്തെ കൂട്ടുകാരോട് പറഞ്ഞിരുന്നത് കൊണ്ട്, അധികം വൈകാതെ ഫോണിൽ പലരുടെയും നമ്പർ തെളിഞ്ഞു. 'ജലസേചന' സദസ്സിൽ ഇന്ന് ഗൾഫിൽ നിന്നും സ്കോട്ച്ച് വിരുന്നെത്തുന്നതും  കാത്ത് അക്ഷമരായി കാത്തിരിക്കുകയാണ് അവർ.

മഞ്ഞു പെയ്യുന്ന രാത്രി.

നാലഞ്ചു മെഴുകുതിരികൾ ആലസ്യത്തോടെ എരിയുന്ന വട്ടമേശക്കു ചുറ്റുമിരിക്കുന്ന എല്ലാവരുടേയും ആരാധനക്കണ്ണുകൾ നീളുന്നത് കറുത്ത പർദ്ദ ഇട്ടു വിരുന്നുവന്ന ആ സുന്ദരിക്കുപ്പിയിലേക്കാണ്. മൂന്നാല് ആണുങ്ങൾ ഇങ്ങനെ ആർത്തിയോടെ നോക്കിയാൽ അതിനു പോലും നാണം തോന്നില്ലേ?

സമയം വൈകിക്കാതെ ലഹരിയുടെ പാനപാത്രങ്ങൾ വറ്റിക്കാൻ നാലാളും തീരുമാനിച്ചു . ജലോത്സവത്തിന് തുടക്കം കുറിച്ച് ചിയേർസ്സ് പറഞ്ഞ് ചില്ലുഗ്ലാസ്സുകളുടെ ചുണ്ടുകൾ തമ്മിൽ മുത്തം കൊടുത്തു.


തണുത്ത നിലാവിൽ ഭൂമി ഒരു വലിയ വിസ്കി ഗ്ലാസ്സിലെ ഹിമക്കട്ട പോലെ..!

ഈ വർഷം കള്ളുകുടി നിറുത്തണം- എന്നൊക്കെയുള്ള എവിടെയുമെത്താത്ത തീരുമാനങ്ങൾക്ക് വിരാമം ഇട്ടു സഭ പിരിച്ചു വിട്ടതായി പഞ്ചായത്ത് മെമ്പർ അജേഷ് അറിയിച്ചു.


തിരികെ വീട്ടിൽ എത്തിയപ്പോൾ അടുക്കളയിൽ നിന്നും സ്പൈസിയായ ഒരു കാറ്റുവന്നു മൂക്കിൽ ഉമ്മ വച്ച ശേഷം സ്വീകരണ മുറി ചുറ്റിക്കറങ്ങി പുറത്തേക്കു പോയി. മകന് പ്രിയപ്പെട്ട ചിക്കൻ 65 എണ്ണയിൽ വറുത്തു കോരുകയാണ് പാവം അമ്മ.

അച്ഛൻ ഈയിടയായി തീരെ റൊമാന്റിക്‌ അല്ല, ഇന്ന് അമ്മയെ കണ്ടാൽ ഹേമമാലിനിയെ പോലെയുണ്ട്. സുന്ദരിയമ്മ..!!

കിഷോറിന്റെ കമ്മന്റ് കേട്ടപ്പോൾ പൂമുഖത്തെ ചെമ്പകം പോലെ അമ്മയുടെ മുഖം ഒന്ന് പൂത്തുലഞ്ഞെങ്കിലും "പോടാ നിന്നു കൊഞ്ചാതെ, അടി മേടിക്കും നിനക്ക്" എന്നേ  പറഞ്ഞുള്ളൂ .


മക്കൾക്ക്‌ എത്ര അടുത്താണ് ഇന്നത്തെ അമ്മ, നല്ല കൂട്ടുകാരെ പോലെ. ഭംഗിയുള്ള കണ്ണാടിയുടെ ഇരുവശങ്ങൾ പോലെ.


ഭക്ഷണം കഴിഞ്ഞ് ഫേസ് ബുക്ക്‌ താളുകൾ മറിക്കുമ്പോൾ മുകളിൽ ഒരു ചുവപ്പ് വെട്ടം കിഷോറിന്റെ കണ്ണിൽപ്പെട്ടു, 'നിർമ്മല മേനോൻ' സുഹൃത്താവാൻ ആഗ്രഹിക്കുന്നു..!


ആരാണിവർ? എങ്ങനെ എന്നെ അറിയും? എന്ന ഒരുകൂട്ടം ചോദ്യശരങ്ങൾ മനസ്സില് നിന്നും തലച്ചോറിലേക്ക് എയ്തു വിട്ടുകൊണ്ട്‌ ആ പ്രൊഫൈലിൽ ഒരു രാത്രി സഞ്ചാരം നടത്തി. അധികം സുഹൃത്തുക്കൾ ഇല്ലാത്ത, അലക്ഷ്യമായ് കടൽത്തിര നോക്കി ഇരിക്കുന്ന ഏതോ ബോളിവുഡ് നടിയുടെ പടം കടമെടുത്ത നിർമ്മല മേനോനു പച്ചക്കൊടി കാണിക്കാൻ കിഷോറിനു എതിർപ്പൊന്നും തോന്നിയില്ല.


പരിചയമുള്ള ആളുകളെ പോലും കൂട്ടുകാരാക്കാൻ നക്ഷത്ര നയനങ്ങൾ രണ്ടു വട്ടം ആലോചിക്കുന്ന ഈ 'കപട മുഖച്ചിത്ര' കാലത്ത്, ഒരു നിർമ്മല മേനോൻ നിർമ്മലമായ മനസ്സോടെ തന്റെ കൂട്ട് തേടിയതിൽ അത്ഭുതവും ഒരു കൌതുകവും കിഷോറിനു തോന്നി.


  പത്തു ദിവസത്തെ അവധിക്കാലം കഴിഞ്ഞു തിരിച്ചു ജോലിയുടെ തിരക്കുകളിൽ എത്തിയപ്പോൾ, ഇടയ്ക്കിടെ ചാറ്റ് വിൻഡോയിൽ പുതിയ അതിഥി വിരുന്നു വന്നു. ആദ്യമാദ്യം ചുരുക്കം ചില വാക്കുകളിൽ ഒതുങ്ങുന്ന സംസാരം, തികഞ്ഞ ഔപചാരികത,  പിന്നെ കാണാം എന്ന് പറഞ്ഞു തിടുക്കത്തിൽ യാത്രയാകും രണ്ടാളും. പിന്നെപ്പിന്നെ ആ തിടുക്കം കുറഞ്ഞു. വീടും നാടും ചോദിച്ചറിഞ്ഞു, വീട്ടുകാരെക്കുറിച്ചും.


കണ്ണൂർ ജില്ലയുടെ വടക്കേ മുറ്റത്തെ തുളസിത്തറയാണ്‌ പയ്യന്നൂർ. അവിടെ ഏതോ നമ്പ്യാരുടെ പേരിലുള്ള ഹൌസിംഗ് കോളനിയിലെ ശ്രീശൈലം എന്ന പേരുള്ള ഒരു നല്ല വീട്. ഭർത്താവ് രമേഷ് മേനോൻ ‍, ഒരു പ്രമുഖ കമ്പനിയിൽ ഉയർന്ന പോസിഷനിൽ വർക്ക്‌ ചെയ്യുന്നു. അവർക്ക് രണ്ടു കുട്ടികൾ, മൂത്ത മകൻ കിരണ്‍,‍ പിന്നെ ഒരു കുറുമ്പത്തി മകൾ ‍ കീര്‍ത്തി. ഈ നാല് പേരാണ് ശ്രീശൈല വാസികൾ. പോര്‍ച്ചില്‍ രണ്ടു കാറുള്ള കാർഭാടമുള്ള ഫാമിലി.


ഇടവേളകൾ കുറഞ്ഞ സംവാദത്തിലൂടെ കൂടുതൽ അടുത്തു. ആരോഗ്യപരമായ നല്ല സൌഹൃദം. ഇഷ്ടങ്ങളും അനിഷ്ടങ്ങളും പറയാൻ മടി കുറഞ്ഞു. നിർമ്മലക്ക് ‌ സിൽക്ക് സാരികളോടാണ് പ്രണയം. യേശുദാസിനോട് ഒരുപാടിഷ്ടം, യാത്രകൾ അധികം ഇഷ്ടമല്ല, വീട്ടിൽ മക്കളോടും രമേഷിനോടും ഒപ്പം സമയം ചിലവാക്കാൻ കൂടുതൽ താല്പ്പര്യം. എന്നും വൈകിട്ട് ഇളം ചൂട് വെള്ളം വേണം കുളിക്കാൻ, പിന്നെ പൂജാമുറിയിലെ കള്ള കൃഷ്ണനോട് ഡീറ്റെയ്ൽഡായി നിവേദനം. മക്കൾക്ക്‌ വൈകുന്നേരത്തെ പലഹാരത്തോടൊപ്പം അളവില്ലാത്ത സ്നേഹം. ഇങ്ങനെ അവരുടെ സായാഹ്നങ്ങൾ അതി സുന്ദരം..!


സ്ത്രീകളുടെ പരമ്പരാഗത പ്രശ്നങ്ങളെക്കുറിച്ച് അവർ എപ്പോഴും കിഷോറിനോട് വാചാലയാകുമായിരുന്നു.
ഒരിക്കൽ അവർ അവനോടു ചോദിച്ചു.
"ആണിനാണോ പെണ്ണിനാണോ കൂടുതൽ കരുത്ത്"? ഉത്തരം കിഷോർ  പറയും മുന്നേ അവർ പറഞ്ഞു "എന്റെ വോട്ട് പെണ്ണിനാണ്, അതിനു കാരണവും ഉണ്ട്...!

റോഡിലൂടെ നടന്നു പോകുന്ന പെണ്‍കുട്ടി ഒരു ഇരയാണ്, അവിശുദ്ധ കാമനകൾ കറപറ്റിക്കാതിരിക്കാൻ അവൾക്കു തന്റെ ഉടലിന്റെ ഓരോ ഇഞ്ചും സംരക്ഷിക്കേണ്ടി വരുന്നു. നൂറായിരം വായിനോട്ട കണ്ണുകളെ അവൾ പട്ടുസാരി കൊണ്ട് പോരിനു വിളിക്കുന്നു. എല്ലാ അവിഹിതങ്ങളുടെയും പ്രേരണ അവന്റെ കൂടെ ആണെങ്കിലും വിഹിതം അവൾക്കു മാത്രമുള്ളതാകുന്നു. മീശയും താടിയും വച്ച് മസിലും പെരുപ്പിച്ചു മദിച്ചു നടക്കുന്ന നരസിംഹങ്ങളെ പേടിക്കാതെ അവൾ കൊലുസും കിലുക്കി അലസം നടക്കുന്നു.


ഇതൊക്കെ പോരെ എന്ന് നിർമ്മല ചോദിച്ചപ്പോൾ കിഷോറിനു ഉത്തരംമുട്ടി.


ഇത്രയുമൊക്കെ വാചാലായി ആവേശം കൊണ്ടിരുന്ന അവർ ഇടയ്ക്ക് അപ്രത്യക്ഷയായി. കുറെ നാൾ 'മുഖ പുസ്തകത്തിന്റെ' കുസൃതി ജാലകത്തിൽ കിഷോർ അവരെ കണ്ടതേ ഇല്ല.


ഒരു വിഷുക്കാലത്തിന്റേയും ഓണനിലാവിന്റെയും ഇടവേളയ്ക്കു ശേഷം, വീണ്ടും നിർമ്മലയുടെ പേര് ജാലകത്തിൽ കണ്ടു. കിഷോറിനു പറയാൻ അപ്പോൾ അവന്റെ ഭാവി വധുവിന്റെ വിശേഷങ്ങൾ ഉണ്ടായിരുന്നു. അവർക്ക്  കൂടുതലും മൗനവും. അതിന്റെ കാരണം കുറെ തിരക്കിയപ്പോൾ , "വിശ്വസിച്ചു കൈപിടിച്ച ആള് കാണിച്ച വിശ്വാസമില്ലായ്മയും ചതിയും ഒരു സ്ത്രീയുടെ ജീവിതം എങ്ങനെ സങ്കടക്കടലാക്കുന്നു എന്നതിന്റെ ജീവിക്കുന്ന തെളിവാണ് ഞാൻ" എന്ന് മാത്രം പറഞ്ഞു.

പിന്നെ നീണ്ട മൗനത്തിനു  ശേഷം യാത്ര  പറയാതെ പോവുകയും ചെയ്തു ..!


എവിടെയോ കളഞ്ഞു പോയോ അവരുടെ മുഖത്ത് ജ്വലിച്ചുനിന്ന ആ പെണ്‍പോരിമ എന്ന് കിഷോറിനു തോന്നി ..
കരുത്താർന്ന പെണ്‍ മനസ്സ് തോൽക്കുമോ?
തോൽക്കും .......!


അതിന്റെ കാരണങ്ങൾ പിന്നീട് നിർമ്മല പറഞ്ഞു.
കണ്‍ വെട്ടത്തുണ്ടെങ്കിലും പല കാര്യങ്ങളും നമ്മളുടെ പരിധിക്കു പുറത്താണ്. സ്വന്തം ശ്വാസം പോലെ നിർമ്മലക്കു വിശ്വാസമായിരുന്നു രമേഷിനെ. ഈ കഴിഞ്ഞ വർഷങ്ങളിൽ ഒരിക്കൽ പോലും ആ വിശ്വാസത്തിന്റെ കണ്ണാടിമാളികയിൽ ഒരു പോറൽ പോലും വീഴ്ത്താൻ ആർക്കും കഴിഞ്ഞില്ല.

മക്കൾക്കും നിനക്കും വേണ്ടി രാപ്പകൽ അദ്ധ്യാനിക്കുന്ന സ്നേഹനിധിയായ രമേഷിനെ കിട്ടിയതിൽ നീ ഭാഗ്യവതി ആണ് മോളെ-- അമ്മയും പറഞ്ഞിട്ടിട്ടുണ്ട്, പലവട്ടം.

രാത്രി വൈകിയും ലാപ്ടോപ്പിനെ കൂട്ട് പിടിച്ചു ഇരിക്കുന്ന ഭർത്താവ്, വർക്ക്‌ റിലേറ്റഡ് ആയി ഇരിക്കുകയാകും എന്ന പതിവ് ചിന്തയിൽ ഒരു ദിവസം ഉറക്കം വരാതെ പകുതി ചാരിയ വാതിൽ തുറന്നു ചെന്ന നിർമ്മല കണ്ടത്, അർദ്ധനഗ്നയായ ഒരു സ്ത്രീ ലാപ്ടോപ്പ് ജാലകത്തിൽ രമേഷിനോട് കൊഞ്ചിക്കുഴയുന്നതാണ്. ജീവന്റെ പക്ഷി കൂടൊഴിഞ്ഞ പോയ ശരീരം പോലെ സ്തബ്ധയായിപ്പോയി ഒരു നിമിഷം. വിശ്വാസമെന്ന ഹൃദയച്ചൂടിനു മേൽ വെറുപ്പിന്റെ തണുത്ത കറുത്ത പുതപ്പു നിവർന്നു വന്നു..........



പെട്ടെന്നുള്ള ഷോക്കിൽ നിന്നും മാറി, നിർമ്മലയുടെ കാലു പിടിച്ചു മാപ്പ് പറഞ്ഞു അയാള് കരഞ്ഞു, എങ്കിലും, വികാരങ്ങൾ  ഇല്ലാത്ത മനസ്സ് പോലെ നിൽക്കാനേ  അവർക്ക് കഴിഞ്ഞുള്ളു അപ്പോൾ.


ഇടവേളയ്ക്കു ശേഷമുള്ള കിഷോറുമായുള്ള സംസാരങ്ങളിൽ ആശ്വാസവാക്കുകളും, സമാധാനപ്പെടുതലും ധൈര്യം കൊടുക്കലും ഒക്കെയായി വിഷയങ്ങൾ.

ഉപദേശങ്ങൾ....

കിഷോർ, നീ കല്യാണം കഴിക്കാൻ പോകുവല്ലേ, ഒന്ന് എപ്പോഴും മനസ്സില് ഓർക്കൂ,--- "ഞാൻ", എന്നത് "ഞങ്ങൾ" ആയി മാറുന്ന പ്രവർത്തനമാണ് ദാമ്പത്യം. ലക്ഷം രൂപയേക്കാൾ സ്ത്രീ ആഗ്രഹിക്കുന്നത് നല്ല വാക്കും ജീവിത പങ്കാളിയുടെ സാമീപ്യവുമാണ്. പക്ഷെ സെക്സ് മാത്രമാണ് സ്നേഹത്തിന്റെ അടിസ്ഥാനമെന്ന് പല ആണുങ്ങളും കരുതുന്നു. വിശ്വാസമാണ് നല്ല കുടുംബത്തിന്റെ ആണിക്കല്ല് .പരസ്പരം അഭിനന്ദിക്കുക, തർക്കങ്ങൾ കുറയ്ക്കുക. തർക്കങ്ങളുടെ എണ്ണം കൂടുതലാകുന്നുവെങ്കിൽ സൂക്ഷിക്കുക, മനസ്സുകൾ സഞ്ചരിക്കുന്നത് അപകടരേഖക്ക് അരികിലൂടെയാണ്‌.


ഇതൊക്കെ വ്യക്തമായി പറഞ്ഞു തരാൻ കഴിയുന്ന ഈ സ്ത്രീയുടെ കുടുംബ വിശ്വാസത്തിന്റെ നേർത്ത പട്ടുനൂൽ ചരട് പോട്ടിപോയല്ലോ എന്നോർത്ത് കിഷോർ നെടുവീർപ്പിട്ടു.

എവിടെയാണ് ഇവര്ക്ക് തെറ്റിയത്?
കുടുംബത്തിൽ ആവശ്യം വേണ്ട ഒന്നാണ് സുതാര്യത. പ്രത്യേകിച്ച് ഒരു കാര്യവും ഇല്ലെങ്കിലും സ്വന്തം മൊബൈലും ലാപ്ടോപ്പും പങ്കാളി തൊടുന്നത് പോലും വിലക്കുന്ന ചിലർ ഉണ്ട്. പരസപരം കാണെണ്ടാത്ത രഹസ്യങ്ങൾ ഭാര്യാഭർത്താക്കന്മാർക്ക് ആവിശ്യമുണ്ടോ? അത്തരം വിലക്കുകളുടെ മതിൽ  പൊളിച്ചു കളഞ്ഞാൽ വിശ്വാസത്തിന്റെ കണ്ണാടി കൂടുതൽ സുതാര്യവും തെളിമയും ഉള്ളതാകില്ലേ ?