Tuesday, June 30, 2015

പ്രേമം.............

തൊണ്ണൂറുകൾ ...

പഠിത്തം, വായിനോട്ടം, സിനിമ, ചീട്ടുകളി, രഹസ്യമായി അൽപ്പസ്വല്പ്പം മദ്യപാനം, ഉത്സവങ്ങൾ ഒക്കെയായി,
ജീവിതം ആഘോഷമാക്കിയ നാളുകൾ.
ഒരു കുറവുള്ളത് പ്രണയം മാത്രാരുന്നു......
ശ്യാമിനും, അജേഷിനും , കറുമ്പൻ സുനിയ്ക്കും വരെ ലൈൻ ഉണ്ടാരുന്നു,
എനിയ്ക്ക് മാത്രം ആരും ട്യൂണ്‍ ആയില്ല...!
പ്രണയിക്കാനുള്ള ശ്രമങ്ങളില്‍ എല്ലാം തോറ്റു പിന്‍വാങ്ങിയ ആളായിരുന്നു ഞാന്‍.
ഹൃദയത്തിന്‍റെ ക്ഷണക്കത്തും നീട്ടി ഞാന്‍ കാത്തിരുന്നത് കാണാതെ എത്രയോ മുഖങ്ങള്‍ മുന്നിലൂടെ നടന്നുപോയി.
അങ്ങനെ ഇരിക്കെയാണ് കരയോഗം പ്രസിഡണ്ട്‌ വിശ്വനാഥക്കുറുപ്പിന്റെ മകൾ ആശാക്കുറിപ്പിന് കാലം എന്തൊക്കെയോ സൗന്ദര്യവർദ്ധകലേപനങ്ങൾ തേച്ചുകൊടുത്ത പോലെ ഒരു പ്രത്യേക ചർമ്മകാന്തി കൈവന്നത് ഞാൻ നോട്ട് ചെയ്തത്.
അമ്പല മൈതാനത്തെ വൈകുന്നേരങ്ങളിലെ വോളീബാൾ കളിക്കിടയ്ക്ക്‌ ആശ, ആർ.കെ.വീ ബസ്സിൽ വന്നിറങ്ങുന്നത് ഞാൻ അറിയാതെ എന്റെ കണ്ണുകൾ തേടിപ്പിടിക്കുന്നുണ്ടായിരുന്നു..!
എന്റെ രണ്ടുകണ്ണുകൾ കൂടാണ്ട് വേറെ നാലുകണ്ണുകൾ കൂടി ആശയ്ക്ക് കൂട്ട് പോക്കാറുണ്ടെന്നു വൈകി ഞാൻ മനസ്സിലാക്കി. !!
ആ വൃത്തികെട്ട കണ്ണുകളുകളുടെ മുതലാളികൾ നിർഭാഗ്യവശാൽ എന്റെ കൂട്ടുകാരായ സ്വാമിനാഥനും, സുഭാഷും ആയിരുന്നു.!!!
വൈകുംനേരങ്ങളിലെ സൂര്യൻ ആശാക്കുറിപ്പിന്റെ കവിൾ ചക്രവാളത്തിന്റെ നുണക്കുഴികളിൽ ഇളം ചോപ്പ് രാശി പടർത്തുന്നതും നോക്കി മൈതാനത്ത് മൂന്നു ചെറുപ്പക്കാർ ഇരിക്കുന്നത് അവൾ സത്യത്തിൽ അറിഞ്ഞിരുന്നില്ല.
മൈതാനത്തോട്ട് നോക്കാതെ അവൾ നടന്നു പോകുന്നത്തിന്റെ മുഖ്യകാരണം അവളുടെ ചേട്ടൻ അജിത്ത് (കരാട്ടേ അജിത്ത്) വോളീബാൾ കളിക്കാൻ ഉണ്ടായതുകൊണ്ടാണെന്ന് ഞാൻ ഊഹിച്ചു.
കാൽ ‍ നഖങ്ങളില്‍ നോക്കി നടന്നു ശീലിച്ച പെണ്‍കുട്ടി. അത്യാവശ്യത്തിനു മാത്രം വാ തുറക്കുന്ന ഒരു പൂച്ചക്കുട്ടി. എനിക്കിഷ്ടമായി..!
ഇതുവരെ കാണാത്ത സൗന്ദര്യം അവൾക്കുണ്ടെന്ന് എനിയ്ക്ക് തോന്നിയത് പ്രണയം എന്നിൽ മുളപൊട്ടിയതുകൊണ്ടാകുമെന്നു ഞാൻ ഉറപ്പിച്ചു..!
പെയ്യാൻ വെമ്പൽ കൊണ്ടിരിക്കും മേഘം പോലെ, എനിയ്ക്ക് അവളോട്‌ പറയാൻ കഴിയാതെ ഞാൻ തനിയെ പറഞ്ഞ പ്രണയം, എന്റെ മസ്സിന്റെ നിയന്ത്രിത ആഘോഷമായി.
ബസ് സ്റ്റോപ്പിലും, ഞായറാഴ്ച്ചകളിൽ അമ്പലവഴിയിലുമുള്ള കാഴ്ച്ചകളിൽ , അവൾ എന്റെ കണ്ണിനു നേർക്ക്‌ എറിഞ്ഞു തന്ന പുഞ്ചിരിത്തുണ്ടുകൾ കൊണ്ടപ്പോൾ പ്രണയം കൊണ്ട് മാത്രം വരഞ്ഞെടുക്കാവുന്നൊരു മോഹശിൽപ്പം അവളിൽ സ്പന്ദിക്കുന്നുണ്ടെന്നു എന്നിലെ അനുരാഗശിൽപ്പി തിരിച്ചറിഞ്ഞു.
ആദ്യാനുരാഗം അവളെ അറിയിയ്ക്കാൻ തേനിൽ കരിമ്പ്‌ മുക്കി എഴുതിയ മധുര പദാവലികൾ ഞാൻ ഓർത്തുവച്ചു .
അങ്ങനെ.......
മഴ പെയ്തു തോർന്ന കർക്കിടകത്തിലെ ഒരു വെള്ളിയാഴ്ച,
പൂവാക ചുവന്ന പരവതാനി വിരിച്ച നാട്ടിടവഴിയിലൂടെ
കാൽനഖം നോക്കി നടന്നു വരുന്ന ആശാക്കുറിപ്പിന് അടുത്തേയ്ക്ക്
ഹൃദയപ്പാതി പകുത്തു കൊടുക്കാമെന്നുറച്ച് ഞാൻ നടന്നടുത്തു.
ചുണ്ടിൽ വിരിഞ്ഞ് കരിമഷിക്കണ്ണിലൂടെ അവൾ തൊടുത്തുവിട്ട ആ ഒരു പുഞ്ചിരിയിൽത്തന്നെ, ഞാൻ അടിമ ആയപോലെ തോന്നി.
പിന്നെയും ബാക്കി ഉണ്ടായിരുന്ന ധൈര്യം കൂട്ട് പിടിച്ച്
എന്റെ ഇഷ്ടത്തിന്റെ നിലവറ ഞാൻ അവള്ക്ക് മുന്നിൽ
തുറന്നു..........
"ആശാ ..എനിക്ക്.....എനിക്ക്........(ചുറ്റും ഒരു റൌണ്ട് നോക്കി) എനിക്ക്.. തന്നെ ഇഷ്ടാണ്...ഒരുപാടിഷ്ടം..!!"'
ചിരി തെളിഞ്ഞു നിന്ന ആശയുടെ മുഖത്ത് കർക്കിടക മേഘം ഉരുണ്ടു കൂടി..
ഒറ്റക്കരച്ചിൽ ..........!!!
ഞാൻ ഞെട്ടിപ്പോയി.
"അയ്യോ ...കരയാതിരിക്കൂ...ഞാൻ ഒന്നും ചെയ്തില്ലല്ലോ....!!, ആരേലും വരും,പ്ലീസ്...കണ്ണ് തുടയ്കൂ.."
അപ്പോൾ കരച്ചിലിന് ഇടയിലൂടെ ചില വാക്കുകൾ വന്നു..........
"എന്തിനാ ചേട്ടാ ഇങ്ങനെ ഒക്കെ പറേണേ...സ്വാമിനാഥൻ ചേട്ടനും, സുഭാഷേട്ടനും ഇതുതന്നെ വന്നു പറഞ്ഞു എന്നോട്, അപ്പോളും എനിക്ക് സങ്കടായി, ഞാൻ നിങ്ങളെ ഏട്ടന്മാരെ പോലാ കാണണേ ..."
ഹീശ്വരാ.................
എന്നേ ക്കാൾ മുന്നേ ആ നാറികൾ ഇവളോട്‌ പറഞ്ഞോ..........
ദിവസോം കാണുന്നവർ..
ഒരുമിച്ചു കളിക്കുന്നവർ..
വെടി പറഞ്ഞിരിക്കുന്നവർ ....
എന്നിട്ടും ഇങ്ങനെ ഒരു അന്തർധാര ഉണ്ടായ വിവരം
പരസ്പരം പറഞ്ഞില്ല...............!!
***********************************************************
കാലം മീശയുടെ കട്ടികൂട്ടി പിന്നെയും മുന്നോട്ട് ............
പണ്ടത്തെ ചങ്ങാതിമാർ പല പല ജോലികളിൽ
പലയിടങ്ങളിൽ എടുത്തെറിയപ്പെട്ടു..
എങ്കിലും ഒരു ഉത്സവ കാലം ഒരുമിച്ചു നാട്ടിൽ കൂടാൻ കഴിഞ്ഞപ്പോൾ,
ഒരു കുട്ടിയെ എടുത്ത് ശിവന്റെ അമ്പലത്തിന്റെ
ശ്രീകോവിലിൽ നിന്നും തൊഴുതിറങ്ങി വരുന്ന ആശയെ കണ്ടു.
ആ കുട്ടിയെ കാണിച്ച് സുഭാഷ് എന്നോട് പറഞ്ഞു ..(അവൾ കേൾക്കാതെ )
" നമുക്ക് പിറക്കാതെ പോയ ഉണ്ണിയാടാ അത്"............!
നേവിയിൽ ജോലിക്കാരനായ അമ്മാവന്റെ മോൻ തന്നെ
അവളെ കെട്ടി.
------------------------------------
ഇതിപ്പോ ഓർക്കാനും എഴുതാനും കാരണം
ഒരു ഷോയ്ക്കും ടിക്കെറ്റില്ലാതെ അവസാനം
ഇന്ന് കാണാൻ കഴിഞ്ഞ പ്രേമം എന്ന സിനിമയാണ്.
തൊണ്ണൂറുകളിൽ പ്രേമം ഇങ്ങനെ ആയിരുന്നോ? എനിയ്ക്ക് തോന്നിയില്ല...!
മാത്രമല്ല ഒരു പഞ്ചായത്ത് മുഴുവൻ പിന്നാലെ നടക്കാൻ പോരുന്ന
ഒരു സൗന്ദര്യധാമം ആയി മേരിയെ കണ്ടപ്പോൾ തോന്നിയുമില്ല.
കണ്ടു മടുത്ത പ്രണയ നായികകളിൽ നിന്നും വ്യത്യസ്തമായ
ഒരു ഇഷ്ടം തോന്നിപ്പിച്ചത് "മലർ " ആണ്....
ഒരുപാട് തമ്മിൽ പറയാതെ കണ്ണിൽ ഇഷ്ടം നിറയ്ക്കുന്ന ജോർജ്ജും മലരും...
എനിക്കിഷ്ടമായി...........
അല്ലെങ്കിൽ........
അതുമാത്രാണ്‌ ഇഷ്ടായത്..........!