Saturday, February 15, 2014

പറഞ്ഞുതീരാ ഇഷ്ടങ്ങൾ....

വാലൻറ്റൈൻ ദിവസത്തിനു തലേന്ന് വല്ല്യമ്മാവന്റെ മോൻ സൂരജ് വിളിച്ചു.......
"ഏട്ടാ, ഒരു ഹെൽപ്പ് വേണം, നാളെ ഫെബ്രുവരി 14 , കോളേജിൽ പ്രണയലേഖനം എഴുത്ത് മത്സരമുണ്ട്.   പ്രണയത്തേനിൽ  മധുരക്കരിമ്പ് മുക്കി എഴുതിയ ഒരു വെടിക്കെട്ട്‌ സാധനം വേണം, ഹെൽപ്പിയേ പറ്റൂ..." എനിക്കൊന്നു ആളാവാൻ പറ്റിയ സമയമാ,..!

പണ്ട് സുഭാഷും, രതീഷ്‌ കുറുപ്പും, എന്നെകൊണ്ട്‌ പ്രണയം എഴുതിച്ച് അനിതയുടെയും, ദീപാതമ്പിയുടെയും കവിളുകൾ ചുവപ്പിച്ച് ആനന്ദ പുളകിതരായ കാലം മനസ്സിലോടിവന്നു..!

ഉറക്കെ പറഞ്ഞതും, പാതി പറഞ്ഞതും, പറയാതെ  പോയതുമായ അതിരില്ലാ പ്രണയത്തിൻ മേച്ചിൽപുറങ്ങൾ തുറന്നിട്ടിരുന്ന  കലാലയനാളുകൾ..!

കണ്ണുകളെ സജലമാക്കി, എന്നെങ്കിലുമൊരിക്കൽ എവിടെയെങ്കിലും നമ്മൾ കണ്ടുമുട്ടും- എന്ന വെറും വാക്കും പറഞ്ഞ്, ഒടുവിലത്തെ കയ്യുംവീശി നടന്നകന്ന എത്രയെത്ര പ്രണയിനികളെ കണ്ടിട്ടുണ്ടാകും ഈ കലാലയ മുത്തശ്ശി..!!

 പഠിക്കുന്ന കാലത്തോ സ്വന്തമായി ആർക്കും ഒരു പ്രണയമെഴുതി കൊടുക്കാൻ പറ്റീല്ല . ഇവനെങ്കിലും ഒരു ഉപകാരമാകട്ടെ എന്നോർത്ത് ഒരൂട്ടം അടിച്ചു വിട്ടു..
========================================================

വസന്തത്തിൻ അവസാന നാളുകളിലെങ്കിലും നെടുവീർപ്പു മണക്കുന്ന കാത്തിരുപ്പ്മുറി ജനാലയുടെ, കാലത്തിൻ വിജാവിരി പിന്നോട്ട് തുറന്ന്, പ്രണയപ്പൂവിലാസം തേടുന്ന പ്രിയശലഭം വന്നെങ്കിൽ.

ഒരു ചേമ്പിലക്കീഴിലേക്ക് ആകാശം ഒലിച്ചിറങ്ങുമ്പോൾ ഒരുമിച്ചു നനയാൻ.....
മരമെല്ലാം കുലുക്കിപ്പെയ്യിച്ച് വിരൽകോർത്തു നടക്കാൻ...
 അനുരാഗ വളകൾ കൈയ്യിൽ ഇടീച്ച്‌ കണ്ണേറു കിട്ടാതെ കാവലിരിക്കാൻ ..
ശ്വാസത്തിനരികെ ഒരാൾ....!!

 തീവ്രമായ ആഗ്രഹം തോന്നുമ്പോൾ ഓടിവന്നൊന്നു കാണാൻകഴിയില്ല എന്ന സത്യം തിരിച്ചറിയുമ്പോഴും, ഇനിയെന്നു കാണുമെന്നു ആവർത്തിച്ച് എന്നോട് തന്നെ ചോദിക്കുമ്പോൾ, ഉത്തരമില്ലാതെ മനസ്സ് ശൂന്യമാകുമ്പോഴും , കാത്തിരിപ്പ് ഒരാൾക്ക്‌ വേണ്ടി മാത്രമാകുമ്പോളുമാണ് പ്രണയമെന്നത് ഒരു സാധനയായി മാറുന്നത്..

അമിത ആത്മവിശ്വാസമാകുമെനിയ്ക്ക്..! ആകാശദൂരങ്ങളിൽ നീ പോയ്‌ മറഞ്ഞാലും, ക്ഷണമാത്രയിൽ ഭൂഗുരുത്വത്തേക്കാൾ വേഗം നിന്നെ ആകർഷിച്ച് എന്നിലെത്തിക്കാൻ, എന്റെ വാക്കിന്, എന്റെ ശബ്ദത്തിന് കഴിയുമെന്ന് എനിക്ക് ചിന്തിക്കാൻ കഴിയുന്നത്‌ അതുകൊണ്ടാകും.

ഗ്രീഷ്മം തിളയ്ക്കുന്ന ഇടവഴിയിൽ, ഉണങ്ങിയ പായൽപച്ച ചുവരിൽ ചാരിനിറുത്തി, നീ പ്രണയം ശ്വസിക്കുന്ന ചുണ്ടിൽനിന്ന് കട്ടെടുത്ത ആദ്യ ചുംബനത്തിന്റെ നനവുള്ള ഓർമ്മകൾ
എന്റെ സ്വപ്നങ്ങളിൽ വിരുന്നു വരാറുണ്ട്. ആ കണ്ടുതീരാ സുന്ദരസ്വപ്നങ്ങളെ പാതിവഴിയിൽ വെയിൽ തൊട്ടുണർത്തുമ്പോൾ, മറയുന്നത് നെഞ്ചോടുചേർന്നു കിടന്ന നിന്റെ ആലിംഗനത്തിൻ മുഖമാണ്‌..! 

തനിച്ചാവലുകൾ ഇതാദ്യമല്ല, പക്ഷേ,ഒന്നിച്ചുകണ്ട സ്വപ്നങ്ങളിൽ നിന്നും യാത്രപറയാതെ ഒരാൾമാത്രം മായുന്നത്,അസഹ്യം!
കരൾ പകുത്തുകൊടുത്തോരാളോടൊപ്പം  ഒരുമിച്ചൊരു ലോകമില്ലാതാകുന്ന നൊമ്പരത്തേക്കാൾ, പ്രണയം തീണ്ടി മരിക്കണം...!

ചുംബിച്ച മധുരവും, കണ്ണിലെ പ്രണയച്ചൂടും പോകും വരേയ്ക്കും സമയത്തെ ഞാൻ പിടിച്ചു കെട്ടാം,
'തിരികെവരാം 'എന്നൊരു വാക്ക് നിനക്കുണ്ടെകിൽ..! കാത്തിരിപ്പിന്റെ ഗ്രീഷ്മം ഒറ്റയ്ക്ക് വിയർത്തു തീർത്തവന് വൈകിയെങ്കിലും കനിഞ്ഞ്‌ തന്നുകൂടെ ഒരുതുടം മഞ്ഞിന്റെ വിശറിക്കുളിര് ?
============================================================
സമ്മാനം കിട്ടിയോ എന്ന് വിളിച്ചു ചോദിച്ചില്ല, എങ്കിലും പണ്ട് ആൾക്കൂട്ടങ്ങളുടെ അരികുപറ്റിച്ചേർന്നു മുഖം കുനിച്ച് കാൽനഖങ്ങളിൽ നോക്കി നടന്നിരുന്ന ഒരു അമ്പലവാസിക്കുട്ടിയുണ്ട്, ഒന്ന് തിരിഞ്ഞു നോക്കിയിരുന്നെങ്കിൽ എന്ന് പലവട്ടം ആഗ്രഹിച്ച ഒരു മുഖം.......
ഈ എഴുത്ത് ആ പറയാ പ്രണയ ഓർമ്മകൾക്ക് ...............