Saturday, February 18, 2012

സ്നേഹത്തോടെ നവോമി.

പ്രിയപ്പെട്ട മനു, 
എന്‍റെ ഈ മെയില്‍ നിനക്ക് തീര്‍ച്ചയായും ഒരു സര്‍പ്രൈസ് ആകും. ഞാന്‍ നവോമി!! മറന്നിട്ടുണ്ടാകില്ല എന്ന് കരുതട്ടെ?  
 അന്ന് നമ്മള്‍ സംസാരിച്ചിരുന്ന ചെന്നൈയിലെ  അഞ്ചു നക്ഷത്രങ്ങള്‍ നെറ്റിയില്‍ പതിച്ച അതേ ഹോട്ടലില്‍,  ശരറാന്തലുകള്‍ കണ്ണുചിമ്മുന്ന വിരുന്നു ഹാളിന്‍റെ   മൂലയിലെ കസേരയിലിരുന്ന് ഒരു   തണുത്ത പുട്ഡിഗ് രുചിച്ചു  ഞാന്‍ നിനക്കായി എഴുതുന്നു. ആ സംസാരത്തിലെപ്പോഴോ ഈ മെയില്‍ അഡ്രസ്സ്‌ ഞാന്‍ ചോദിച്ചു മേടിച്ചിരുന്നു. പക്ഷെ ഒരിക്കല്‍ പോലും കോണ്ടാക്റ്റ് ചെയ്യാന്‍ കഴിഞ്ഞില്ല, ശ്രമിച്ചില്ല എന്നതാണ് സത്യം! കഴിഞ്ഞ ബുധനാഴ്ച  വീണ്ടും നിന്നെ ഓര്‍മയിലേക്ക് കൊണ്ട് വരാന്‍ പോന്ന ഒരു സംഭവമുണ്ടായീ, എന്നെ 
അമ്മ വിളിച്ചു!!! നീണ്ട നാല്  വര്‍ഷങ്ങള്‍ക്കു  ശേഷം!  നീ പറഞ്ഞപോലെ "വാശിയുടെയും വിദ്വേഷത്തിന്‍റെയും മഞ്ഞുരുകി".

ജനുവരി മാസം, നേരം വെളുത്തു വരുന്നേ   ഉണ്ടായിരുന്നുള്ളു.  സൂര്യന്‍
എത്ര സ്നേഹത്തോടെ വിളിച്ചിട്ടും ഉണരാതെ മഞ്ഞിന്‍ പുതപ്പിനുള്ളില്‍ മടിപിടിച്ച് ഉറങ്ങുകയായിരുന്നു എന്‍റെ നാട്.   നീണ്ട നാളുകള്‍ക്കു  ശേഷം നഗരത്തിന്‍റെ നെഞ്ചിലെ അഞ്ചാംനിലയിലുള്ള തീപ്പെട്ടിക്കൂടില്‍ നിന്നും,
 ഞാന്‍ ചാവടിയും തുളസ്സിത്തറയുമുള്ള എന്‍റെ നാട്ടിന്‍പുറത്തെ
 സ്വ ര്‍ഗ്ഗത്തിലേക്ക് തിരിച്ചെത്തി.  അമ്മയും മുത്തശ്ശിയും എന്നെ കാത്തു നില്‍ക്കും പോലെ വരാന്തയിലുണ്ടായിരുന്നു. അമ്മയുടെ കണ്‍കോണുകളില്‍ ഊറിക്കൂടുന്ന നനവ്‌ ഞാന്‍ ശ്രദ്ധിച്ചു. ചിരി തുടിച്ചു നിന്ന  കണ്‍തടങ്ങളില്‍ ഇപ്പോള്‍ സങ്കടപ്പാടുകളുടെ കരിമഷി! മുത്തശ്ശി തിമിരത്തിന്‍റെ മഞ്ഞു കണ്ണടയിലൂടെ  വാത്സല്യത്തോടെ  എന്നെ നോക്കിയിട്ട്, വര്‍ഷങ്ങളുടെ തലോടലേറ്റ് ചുളുങ്ങിയ പാവം കൈകള്‍ കൊണ്ട് എന്‍റെ കവിളില്‍  മെല്ലെ തലോടി.

നാല്  വര്‍ഷം!! ഒരുപാട് മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു!  പലതരം കൃഷികളുണ്ടാരുന്ന  ഒരേക്കറോളം വരുന്ന സ്ഥലം വെറുതെ കാടുപിടിച്ച് 
കിടക്കുന്നു, ആരും പ്രണയിക്കാന്‍ ഇല്ലാത്ത ഒരു സുന്ദരിപ്പെണ്‍കുട്ടിയെ പോലെ!.. കാല്‍പ്പാടുകള്‍ പതിയാത്ത തൊടിയില്‍  ഇപ്പോള്‍ കാലം വിരിച്ചിട്ട കരിയിലപ്പുതപ്പു മൂടിയിട്ടുണ്ട് . പുതപ്പിന്‍റെ കീറലുകള്‍ക്കിടയിലൂടെ അങ്ങിങ്ങ് പുല്‍നാമ്പുകളുടെ തലക്കനം പുറത്തേക്ക് കാണാം. ഒരിക്കല്‍ പോലും വെറുതെ ഇരുന്നു ഞാന്‍ കണ്ടിട്ടില്ലാത്ത അമ്മ, ഇപ്പോള്‍ ആ വഴിക്കൊന്നും വരാറേയില്ല എന്ന് മുത്തശ്ശി പറഞ്ഞു. പണ്ട്  തൊടിയിലെ പൂക്കള്‍ സുഗന്ധം പരത്തും തണലില്‍ ഇരിക്കുമ്പോള്‍ കൂട്ടുകാര്‍ ചോദിക്കാറുണ്ടായിരുന്നു, "നിറയെ മരങ്ങളുള്ള ഈ പറമ്പ് ഒറ്റ ഇല പോലുമില്ലാതെ നിന്‍റെ അമ്മ എങ്ങനെ ഇത്ര വൃത്തിയായി സൂക്ഷിക്കുന്നു? ഇല പൊഴിഞ്ഞാലുടന്‍ താഴെ വീഴാന്‍ സമയം കൊടുക്കാതെ അമ്മ ഓടിച്ചെന്നു പിടിക്കാറുണ്ടോ"  എന്ന്.

ക്ലോറിന്‍ ചുവയില്ലാത്ത വെള്ളത്തില്‍ കുളിച്ചിട്ടു മതിയാവണില്ലായിരുന്നു. എന്ത് തണുപ്പാണെന്നറിയോ വീട്ടിലെ വെള്ളത്തിന്‌!! കവിളില്‍ കൊള്ളുമ്പോള്‍ ഒരു മധുരവും! അമ്മയുടെ ഒരു പഴയ സെറ്റുമുണ്ടും ഉടുത്ത്, ഈറന്‍ മുടി തുമ്പ് മെടഞ്ഞിട്ട്‌ തുളസ്സിത്തറയില്‍ ദീപം കൊളുത്തി. മുത്തശ്ശി സന്ധ്യാനാമം ചൊല്ലുന്നുണ്ടായിരുന്നു.  കുറേ നാളിന് ശേഷം ആ പഴയ  ഈണത്തില്‍  "ജാനകീ മനോഹരാ മുകുന്ദ രാമാ പാഹിമാം, ദീന രക്ഷകാ വിഭോ""....  എന്ന്  ചൊല്ലുന്ന കേട്ടപ്പോള്‍ സാംബ്രാണി മണമുള്ള ഒരു കാറ്റുവന്നു ഉമ്മവച്ചപോലെ തോന്നീ.

 അടുക്കളയില്‍ അമ്മ ഇലയട ഉണ്ടാക്കുന്ന മണം!! ഞാന്‍ എത്തിയത് കൊണ്ടാണ്, എന്‍റെ ഇഷ്ടങ്ങള്‍ അമ്മയെ പോലെ ആര്‍ക്കും അറിയില്ല. പക്ഷെ ഞാന്‍ പോലുമറിയാതെ  എന്നിലുണ്ടായ മറ്റൊരിഷ്ടം അത് അമ്മയെ വല്ലാതെ ഉലച്ചു. അച്ഛന്‍ പകുതിവഴിയില്‍ യാത്ര പറഞ്ഞുവെങ്കിലും ജീവിതം കൈപിടിച്ച് അമ്മ ആത്മവിശ്വാസത്തോടെ ഒരുപാട് ദൂരം മുന്നോട്ടു പോയി. മനസ്സില്‍ വിരിയുന്ന വികാരങ്ങളെ മുഖത്തോളം എത്തിക്കാതിരിക്കാന്‍ അമ്മ എപ്പോഴും ശ്രദ്ധിച്ചിരുന്നു. ചില ഓര്‍മ്മകള്‍ നഷ്ബോധത്തിന്‍റെ തീച്ചൂളകളാണ്. പലവിധം ചിന്തകളും ഒരുപാട് മുഖങ്ങളും ഒന്നിച്ച്   മനസ്സിലേക്ക് തള്ളിക്കയറാന്‍ തിടുക്കം കൂട്ടിയ നിമിഷത്തില്‍ എന്നെ ഞെട്ടിച്ചുകൊണ്ട് ഭവഗതിക്കാവില്‍ രണ്ടു കതിന പൊട്ടി, നിനച്ചത്  നടക്കാന്‍ ഏതോ ഭക്തന്‍ ഭഗവതിക്ക് നേര്‍ന്നതാകും, ആ നേര്‍ച്ചയ്ക്ക് ദേവി തുണയാകട്ടെ എന്ന് മനസ്സില്‍ ഓര്‍ത്തു .

  "അമ്മയുടെ സ്നേഹസംരക്ഷണമെന്ന ചിറകിന്‍കീഴില്‍നിന്നും  പ്രണയച്ചൂടിന്‍റെ അനുഭവിച്ചിട്ടില്ലാത്ത സ്വാതന്ത്ര്യത്തിലേക്ക്   യാത്ര പോലും പറയാതെ പോയപ്പോള്‍,  തിരിച്ചു വരും നാളുവരേയ്ക്കും പൊന്നുമകള്‍ എവിടെയായാലും ഒരു പോറല്‍ പോലും ഏക്കാതെ കാത്തോളണേ എന്ന് പ്രാര്‍ത്ഥിച്ച്, ആ അമ്മ ഒഴുക്കിയ കണ്ണീരിനും കാവില്‍ ഭഗവതിക്ക് കത്തിച്ച നെയ്യ് വിളക്കുകള്‍ക്കും നീ എന്ത് കൊടുത്താല്‍ മതിയാകും മോളെ" എന്ന് മുത്തശ്ശി മെല്ലെ ചോദിച്ചു.  മനസ്സിന്‍റെ മുറിവുകള്‍ക്ക്‌ പുറത്തു നിന്നും പുരട്ടാവുന്ന മരുന്നുകളില്ല, അത് താനേ ഉണങ്ങു മായിരിക്കും.

നിന്നോട് ഞാന്‍ പറഞ്ഞിരുന്നു മനൂ, പരസ്പരം ചേരാത്ത രണ്ടു പാളങ്ങളായിരുന്നു ഞാനും എബിയും. "നിന്നെ സ്നേഹിച്ചു തീരുവാന്‍ എനിക്കിനിയും ഒരു ജന്മം വേണം" എന്ന് പറയാന്‍ രണ്ടാളും തുടക്കത്തില്‍ മത്സരിച്ചിരുന്നു. അന്നൊക്കെ ഹൃദയങ്ങള്‍ക്ക്‌ പ്രണയത്തിന്‍റെ ഭാഷ മാത്രം, കണ്മുന്നില്‍ പ്രണയത്തിന്‍റെ കടുംവര്‍ണ്ണങ്ങളും വാക്കിലും സ്പര്‍ശത്തിലും മയില്‍പ്പീലിയുടെ മൃദുലതയും.  കണ്‍പീലികള്‍ പോലും തുടിക്കുന്ന തരത്തിലായിരുന്നു ആ പ്രേമകവിതകള്‍!! കോഫീ ഹൌസിലെ ഉള്ളിമണക്കുന്ന ഹാളില്‍, അലസതയുടെ അഞ്ചുമണിക്കാറ്റ്   കൊണ്ട് വെറുതെ ഇരിക്കുമ്പോള്‍ അവന്‍ വന്നിരുന്നു കൂട്ടുകൂടാന്‍.  കൌമാരത്തിന്‍റെ  അതിപ്രലോഭിത സാന്ധ്യവെയിലുകളില്‍,  ചുവന്ന കവിള്‍ത്തടങ്ങള്‍  അറിയാതെ മൊട്ടിട്ട വിയര്‍പ്പു തുള്ളികളില്‍ അവന്‍റെ  നിശ്വാസങ്ങള്‍ പ്രതിബിംബിച്ചു.
ഒരിക്കലും   പ്രണയത്തിനു  എനിക്ക് വഴങ്ങുന്ന ഭാവങ്ങള്‍ ഉള്ളതാണെന്ന് ഞാന്‍ കരുതിയിരുന്നില്ല. പ്രണയിക്കാനുള്ള ധൈര്യം ഇല്ലാത്ത പെണ്‍കുട്ടിയായിരുന്നു ഞാന്‍.  കാല്‍ നഖങ്ങളില്‍ നോക്കിയായിരുന്നു വീടിനു പുറത്തിറങ്ങുമ്പോള്‍ നടന്നിരുന്നത്. ആള്‍ക്കൂട്ടങ്ങളുടെ നടുവില്‍ 
 "എന്നെ  മാത്രം  ശ്രദ്ധിക്കൂ" എന്ന് നിശബ്ദം വിളിച്ചു പറഞ്ഞു നടക്കുന്ന പെണ്‍കുട്ടികളില്‍ നിന്നും ഒരുപാട് വേറിട്ടുനിന്നിരുന്നു ഞാന്‍ .  ‍എന്നിട്ടും ഞാന്‍ പോലും അറിയാതെ എന്നില്‍  ഒരു കാമുകിയുടെ വിത്തുപാകി എന്നെയും പ്രണയം തോല്‍പ്പിച്ചു!!
മനു പറയും പോലെ പ്രണയത്തിനു എനിക്ക് കൊടുക്കാന്‍ നല്ല നിര്‍വചനമില്ല, എന്‍റെ അഭിപ്രായത്തില്‍ 'ഒരുക്കി വച്ചിരിക്കുന്ന സ്നേഹക്കെണിയില്‍ കൌശലത്തോടെ  തള്ളിയിട്ടു  കുസൃതിച്ചിരിയോടെ  കുതിച്ചു പായുന്ന ഒരു  മുയലാണ് പ്രണയം'!!

"ഇഷ്ടപ്പെട്ട കൂട്ടുകാരനൊപ്പം പോകുന്നു എന്നെ അന്യേഷിക്കണ്ട" എന്ന ഒരു സന്ദേശം  മൊബൈലേയ്ക്ക് അയച്ചിട്ട് സായംസന്ധ്യയിലെ മഴവില്ലുപോലെ ഞാന്‍ അമ്മയുടെ കണ്ണില്‍നിന്നും മാഞ്ഞു പോയപ്പോള്‍, ഒരു മയില്‍പീലി തണ്ടുകൊണ്ട് പോലും എന്നെ ഇന്നുവരെ തല്ലിയിട്ടില്ലാത്ത അമ്മ തളര്‍ന്നു വീണുപോയി. പക്ഷെ ,  എന്‍റെ സ്വപ്നങ്ങളുടെ കാണാക്കണ്ണില്‍   വസന്ത വര്‍ണ്ണങ്ങള്‍ പരാഗരേണുക്കള്‍ തൂവിപ്പരത്തുന്ന  സ്വര്‍ഗ്ഗതുല്യമായ ഒരു
പുതുജീവിതത്തിന്‍റെ പാതയായിരുന്നു.     രാത്രിയില്‍  ചെന്നൈയിലേക്കുള്ള യാത്രയില്‍, സ്റ്റിയറിങ്ങിലുള്ള എബിയുടെ  കയ്യില്‍ ഞാന്‍ കൈ ചേര്‍ത്തപ്പോള്‍ ഫീല്‍ ചെയ്തത് തണുപ്പല്ല, സ്നേഹത്തിന്‍റെ ഇളം ചൂട്.
  
തീ പോലെ പ്രണയിച്ചവര്‍!!  ‍പരസ്പരം അറിഞ്ഞു കഴിഞ്ഞാല്‍ മഞ്ഞുതുള്ളിയുടെ ശബ്ദം പോലും രണ്ടാള്‍ക്കും കേള്‍ക്കാനാകും. തുടക്കം അങ്ങനെ ആയിരുന്നു. എന്നെ ഒരുപാട്  ചിരിപ്പിച്ചിട്ടുണ്ട്‌ അവന്‍, എന്‍റെ ചിരികാണാന്‍ നല്ല ചന്തമാണന്നു  പറഞ്ഞ്.  പക്ഷെ  ആ ചിരിയുടെ പിന്നണിയില്‍ പിന്നീട് എവിടെയോ നിശബ്ധമായ സങ്കടത്തിന്റെ മഴച്ചാറല്‍ ഞാന്‍ കേട്ട്‌  തുടങ്ങി. വിശ്വാസങ്ങളില്‍ എവിടെയോ ഒരു കുഞ്ഞുനൂലിഴ പൊട്ടിയത് പോലെ. ഒന്നിച്ചുള്ള ജീവിതത്തിന്‍റെ ആദ്യരണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം എബിക്ക് എന്നോട് മിണ്ടാന്‍ പോലും സമയം കിട്ടാറില്ലായിരുന്നു.  ഓഫീസിലെ തിരക്ക്, യാത്രകള്‍, സായാഹ്നങ്ങളില്‍  ‍ നിന്നും   രാത്രികളിലേക്ക് നീളുന്ന "സല്‍ക്കാര"  സദസ്സുകള്‍. 
ഉറങ്ങാന്‍ കിടക്കുമ്പോള്‍ പരാതി   തീര്‍ക്കാന്‍
എന്ന   പോലെ നെറ്റിയില്‍      വീഴുന്ന വിസ്കിയുടെ ലഹരിയുള്ള ഒരുമ്മയിലേയ്ക്ക്   ചുരുങ്ങി സ്നേഹം.  
ആദ്യമാദ്യം  അവന്‍റെ   തിരക്കുകളോട് ഞാന്‍ കോംപ്രൊമൈസ് ചെയ്യാന്‍ മനസ്സിനെ  പഠിപ്പിചെടുക്കാന്‍   ശ്രമിച്ചു, കാരണം ഞങ്ങള്‍ക്കിടയില്‍ രണ്ടു വര്‍ഷങ്ങള്‍   കോംപ്രൊമൈസുകളേ ഇല്ലായിരുന്നു.     "കാതിലെ അവസാന സ്വരവും തിരിച്ചെ ടുത്തോട്ടെ, എങ്കിലും ബാക്കിനില്‍ക്കും നിന്‍ മൊഴി"  എന്ന് പറഞ്ഞവന്  എന്‍റെ ശബ്ദം  കേള്‍ക്കുന്നത്  അരോചകമായി. പ്രിയപ്പെട്ടവരെയും, വിശ്വാസങ്ങളെയും  ഉപേക്ഷിച്ചു കൂടെ നടക്കാന്‍ കൈപിടിച്ചവന് എന്നെ സംശയം, എന്‍റെ സ്നേഹത്തില്‍ അവിശ്വാസം. മേയ്ക്കപ്പിട്ട്‌   പൊതിഞ്ഞു വച്ചിരുന്ന പൊരുത്തക്കേടുകള്‍ മുഖം വീര്‍പ്പിച്ചു തുടങ്ങിയതോടെ  വഴിപിരിയലിന്‍റെ തീരുമാനം ആണ്നല്ലത് എന്ന് രണ്ടാള്‍ക്കും മനസ്സിലായീ.  ചില്ല് കൊണ്ട് നിര്‍മിച്ച വൈന്‍ ഗ്ലാസ്സുപോലെയാണ് ഒരിമിച്ചുള്ള ജീവിതം ,കാണാന്‍ നല്ല ഭംഗി, എന്നാല്‍ ഒരല്‍പം അശ്രദ്ധ മതി , ആ ചില്ല് പൊട്ടിത്തകരും.


   2009 മാര്‍ച്ചിലെ അവസാന ശനിയാഴ്ച, പരീക്ഷാ ചൂടില്‍ വാടി നില്‍ക്കുകയാണ്  ചെന്നൈയിലെ C  A    ഇന്‍സ്റ്റിറ്റ്യൂട്ട്.
 ലൈബ്രറിയില്‍ നിന്നെടുത്ത ഒരു ബുക്ക്‌ തിരികെ കൊടുത്ത് ആ മഞ്ഞ കെട്ടിടം  ചുറ്റി വരുന്ന
 പിരിയന്‍ ഗോവണിയിറങ്ങുമ്പോളാണ്  മൊബൈല്‍ ശബ്ദിച്ചത്. ഒരു സന്ദേശം!!
" ഫ്ലാറ്റിന്‍റെ താക്കോല്‍ വെളിയില്‍ ഷൂറാക്കിലെ നീല ഷൂവില്‍ ഉണ്ട്. ഞാന്‍ പോകുന്നു. ഒരിക്കലുമിനി കണ്ടുമുട്ടരുതേ എന്ന്
ആഗ്രഹിച്ച്"!!  ഞെട്ടറ്റു നിന്ന പനിനീര്‍പ്പൂവ് മെല്ലെതാഴെ വീണു. കരഞ്ഞില്ല ഞാന്‍, ആത്മഹത്യയെക്കുറിച്ചും ചിന്തിച്ചില്ല.  അവിടെനിന്നും ഇറങ്ങി ഒരു ഓട്ടോ പിടിച്ചു. "പെണ്‍കള്‍ നാടിന്‍ കണ്‍കള്‍" എന്ന് പിറകില്‍ എഴുതി വച്ചിരിക്കുന്ന ആ ഓട്ടോറിക്ഷയില്‍  ഇരിക്കുമ്പോള്‍, ഈ സമൂഹത്തില്‍ ഒറ്റയ്ക്ക് കഴിയാന്‍ ആത്മവിശ്വാസവും ലക്ഷ്യവും മതി എന്ന് പഠിപ്പിച്ച അമ്മയുടെ മുഖമായിരുന്നു. വ്യവസ്ഥിതിയും, സാഹചര്യവും, മനോഭാവവുമെല്ലാം പുരുഷന്‍റെ കൂടെയാണ്!! എങ്കിലും കരുത്താര്‍ന്ന പെണ്‍മനസ്സ് തോല്‍ക്കില്ല എന്നൊരു വിശ്വാസം എന്‍റെ ഉള്ളില്‍ ഉരുവായി. 

പരീക്ഷയുടെ ടെന്‍ഷനും ജോലിയുടെ സ്ട്രെസ്സും, മനസ്സ് പറയുന്നിടത്ത് ശരീരം നില്‍ക്കുന്നില്ല എന്നൊരു തോന്നല്‍ വന്നപ്പോഴാണ് ഒരു ചെക്ക്‌ അപ്പ്‌ വേണം തോന്നിയത്. അങ്ങനെ വിവേകാനന്ദ മിഷന്‍ ഹോസ്പിറ്റലില്‍ വച്ച് ഞാന്‍ ഡോക്ടര്‍ ലീനയെ കാണുന്നു. നാട്ടുകാരിയാണെന്നു അറിഞ്ഞപ്പോള്‍ മെല്ലെ സൌഹൃദമായി.

പ്രണയദിനാഘോഷങ്ങളുടെ കടും വര്‍ണങ്ങള്‍ നിറഞ്ഞു നിന്ന ഫെബ്രുവരി 14 , മരീനാ ബീച്ചില്‍ നിറയെ ഹൃദയാകൃതിയിലുള്ള ചുവന്ന ബലൂണുകളും  കമിതാക്കളും പ്രായഭേദമില്ലാത്ത വാലന്റൈന്‍ ആഘോഷിക്കാന്‍ തിരക്കുകൂട്ടുന്നു.  അപ്രതീക്ഷിതമായാണ് ലീനയുടെ കൂടെ അന്ന് നീ വന്നത്. എന്നെ കണ്ടപ്പോള്‍ ലീന അടുത്തേക്ക് വന്നു. നിന്നെ പരിചയപ്പെടുത്തി. നീല ടീ ഷര്‍ട്ടും ക്രീം നിറത്തിലെ പാന്‍റ്സും, എനിക്ക് ഓര്‍മ്മ കുറച്ചു കൂടുതല്‍ ആണ് കേട്ടോ, ലീനയുടെ വേഷവും എനിക്കോര്‍മ്മയുണ്ട്! 
ചുവപ്പ് നിറമുള്ള ഭംഗിയുള്ള ഒരു കോട്ടണ്‍ കുര്‍ത്ത ആയിരുന്നു. അതില്‍ കുതിച്ചുപായുന്ന വെള്ളക്കുതിരകളുടെ പടം അതിമനോഹരമായി വരച്ചു ചേര്‍ത്തിരുന്നു. ധാരാളം ഞൊറികളുള്ള വെള്ള ചുരിബോട്ടം.
ചോള മലര്‍  പൊട്ടിച്ചു മൂന്നായി പങ്കുവയ്ക്കുംമ്പോഴേക്കും നമ്മള്‍ സുഹൃത്തുക്കളായി കഴിഞ്ഞിരുന്നു.

പലതരം വിഷയങ്ങളുടെ ചര്‍ച്ചകള്‍ക്ക് ശേഷം സന്ധ്യ ഇരുളിന് വഴിമാറിയപ്പോള്‍ നമ്മള്‍ ഡിന്നര്‍ കഴിക്കാന്‍ തീരുമാനിച്ചു പുറത്തു കടന്നു.
 മനുന്റെ മുഖം ഇപ്പോഴും ശരിക്കും എനിക്ക് ഓര്‍മയുണ്ട്. അന്ന് എനിക്കഭിമുഖമായി ഇരുന്നപ്പോള്‍  സൈഡിലെ കറുത്ത കണ്ണാടിയില്‍ നോക്കി പലവട്ടം മുടി കൈകൊണ്ടു ഒതുക്കി ഇരുന്ന ആളിനെ!
 "ആത്മവിശ്വാസക്കുറവുണ്ടോ" എന്ന് ഞാന്‍ ചോദിച്ചപ്പോള്‍
"നല്ല ചങ്ങാതികള്‍ ഇല്ലാത്തതു കൊണ്ട് കണ്ണാടിയെ ആണ് വിശ്വാസം" എന്ന് നീ തമാശയായി പറഞ്ഞു !! 
 കണ്ണാടികളോട് വലിയ അടുപ്പം പാടില്ലന്നാണ് എന്‍റെ തിയറി. കുസൃതികാരായ പെണ്‍കുട്ടികലെപോലെയാണ് അവര്‍. അടുത്തുചെന്നാല്‍ നമ്മുടെ കുഴപ്പങ്ങള്‍ പെരുപ്പിച്ചു കാണിക്കും.  എന്നൊരു ഉപദേശം ഞാന്‍ തന്നത് ഓര്‍മ്മയുണ്ടോ?

കുടുംബത്തെ കുറിച്ച് ഞാന്‍ ചോദിച്ചപ്പോള്‍ എന്നോട് അന്ന് മനു പറഞ്ഞത് ചിലത് കള്ളമാണെന്ന്  ലീന പിന്നീട് പറഞ്ഞു!! ഭംഗിയായി മേയ്ക്കപ്പിട്ട സത്യമാണ് ചില കൊച്ചു കള്ളങ്ങള്‍ അല്ലെ?

സ്നേഹത്തിന്‍റെ മുന്നിലും സ്നേഹമില്ലയ്മയുടെ മുന്നിലും പെണ്‍മനസ്സ് തോല്‍ക്കും. സ്നേഹം വറ്റി തീര്‍ന്ന ബന്ധങ്ങളുടെ നിലവിളക്ക് കരിന്തിരി കത്തുമ്പോള്‍ ആണുങ്ങളേക്കാള്‍ ആദ്യം തളര്‍ന്നു ഇരിട്ടിലായി പോകുന്നത് സ്ത്രീകളാണ്. പക്ഷെ അമ്മയുടെ വാത്സല്യത്തിന്റെ മണമുള്ള നെയ്യും, ഏതു ഇരിട്ടിലും കീറിമുറിക്കുന്ന പ്രകാശമായി വരുന്ന സൌഹൃദങ്ങളുടെ ജ്വാലയും ആ വിളക്ക് കെടുത്താതെ തെളിഞ്ഞു കത്താന്‍ കാറ്റിനെ പോലും തടുത്തു നിര്‍ത്തും!!
ഇപ്പോള്‍ എനിക്ക് പൂര്‍ണ്ണ സന്തോഷമാണ്, അമ്മ കൂടെയുണ്ട്. നഷ്ടങ്ങളുടെ കണക്കുകള്‍ ഞങ്ങള്‍ രണ്ടാളും പറയാറില്ല. ആ മുഖത്ത് പഴയ ചിരി വന്നതിലെ ആശ്വാസം എനിക്ക് ഊര്‍ജ്ജം തരുണ്ട്. ബാല്യത്തിലും കൌമാരത്തിലും എന്നെ സംരക്ഷിച്ച ആ തേന്മാവിന് ഞാന്‍ എന്ത് പകരം കൊടുത്താല്‍ മതിയാകും?
എഴുതി കാടുകയറിയ ഈ ലെറ്റര്‍ എവിടെ അവസാനിപ്പക്കണം  എന്നെനിക്കറിയില്ല. ഇനിയും കണ്ടുമുട്ടാം എന്നാ പ്രത്യാശയോടെ ഇപ്പോള്‍ നിര്‍ത്തുന്നു. പ്രാര്‍ഥനയില്‍ ഞങ്ങളെയും ഓര്‍ക്കുക.

സ്നേഹത്തോടെ നവോമി.