Saturday, November 26, 2011

സാമൂഹ്യപാഠം ചതിച്ചു......

രീക്ഷാകാലം എപ്പോഴും എനിക്കൊരു വെല്ലുവിളി  ആയിരുന്നു..രണ്ടു
 കാര്യങ്ങളുണ്ട് അതിനു പിന്നില്‍..ഒന്ന് അധ്യാപക ദമ്പതികളുടെ  മകനായിപ്പോയതു കൊണ്ട് അവരുടെ പ്രതീക്ഷക്കൊത്ത്  ഉയരാനുള്ള പെടാപ്പാടു, രണ്ട്  പഠിപ്പിസ്റ്റായ ഏക സഹോദരി ഓരോ ക്ലാസ്സിലും ഒന്നാമതായെത്തി വീടുകാരുടെയും അധ്യാപകരുടെയും അഭിനന്ദനങ്ങള്‍ വാരിക്കൂട്ടുന്നത്...ഇത് രണ്ടും എന്‍റെ പ്രൈമറി വിദ്യാഭ്യാസത്തില്‍ പാരയായി നിലകൊണ്ടിരുന്ന കാര്യങ്ങളായിരുന്നു.. 

ഞാന്‍ അന്ന് കമലേശ്വരം യു . പി സ്കൂളില്‍ ഏഴാംക്ലാസ്സില്‍ പഠിക്കുന്നു. നീല ട്രൌസറും വെള്ളഷര്‍ട്ടുമിട്ട വെളുത്തു തടിച്ച നോട്ടു ബുക്കുകളില്‍ ചിത്രങ്ങള്‍ കോറി വരച്ചു നടന്ന വെറും ഏഴാംക്ലാസ്സുകാരന്‍. ഏഴാം ക്ലാസ്സിനെ ഞാനിന്നും ഓര്‍മ്മിക്കാന്‍ കാരണം വര്‍ഷത്തിന്റെ പകുതിയിലെപ്പോഴൊ അപ്പുറത്തെ ക്ലാസ്സിലെ ഒരു നസ്രാണിപ്പെണ്ണിനോട് എന്തോ ഒരിദ് തോന്നിയതും, പറയാനറിയാത്തതുകൊണ്ടു പറയാഞ്ഞതും ആ കാലഘട്ടതിലായിരുന്നു..  തിളക്കമാര്‍ന്ന വിടര്‍ന്ന കണ്ണുകളുള്ള, മൂക്കിന്‍ തുമ്പത്ത് തിളങ്ങുന്ന മൂക്കൂത്തിയിട്ട ഒരു സുന്ദരിക്കുട്ടിയായിരുന്ന ആ ഗ്രാമീണ സുന്ദരിക്ക് നീളമുള്ള ചുരുണ്ട മുടി ധാരാളമുണ്ടായിരുന്നു. 

ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന ഏതൊരു സാധാരണ കുട്ടിയേയും പോലെ  
 വളരെ ഏകാഗ്രതയോടും ദൃഢചിത്തതയോടും കൂടി കളിച്ച് നടക്കുന്ന ഒരു കാലം.

*********************************
ക്ലാസ്സില്‍ യാതൊരു ടെന്‍ഷനുമില്ലാതെയാണ് ഞാന്‍ അന്ന് ഇരുന്നിരുന്നത്. സാമൂഹ്യപാഠത്തിന്റെ പരീക്ഷപ്പേപ്പര്‍ അന്ന് ആ പിരീഡില്‍ തരുമെന്ന് ടീച്ചര്‍ പറഞ്ഞിരുന്നു. എന്നാലെന്താ, ഞാന്‍ നന്നായിട്ട് തന്നെ പരീക്ഷ എഴുതിയിരുന്നു. ഒരുകാലത്തും കൃത്യമായി എഴുതാതിരുന്ന ചരിതത്തിലെ തിയതികള്‍ വരെ ആ പരീക്ഷയ്ക്ക് ഞാന്‍ കൃത്യമായി ചരിത്രകാരന്റെ പ്രതിബദ്ധതയോടെ രേഖപ്പെടുത്തി. യുദ്ധങ്ങള്‍, നമ്മുടെ രാജ്യത്തിന്റെ ഭൂപ്രകൃതിയെക്കുറിച്ച്, കാലാവസ്ഥ, മഹാന്മാരുടെ ജീവചരിത്രം എന്നിങ്ങനെ പരീക്ഷയില്‍ വന്ന എല്ലാ ചോദ്യത്തിനും വളരെ സമഗ്രമായി തന്നെ ഞാന്‍ ഉത്തരം എഴുതിയിരുന്നു. ഇത്തവണ എന്റെ മാര്‍ക്ക് എന്റെ സര്‍വ്വകാല റെക്കോര്‍ഡ് ഭേദിക്കുന്ന ലക്ഷണമാണ്.

എന്റെ അത്ര തന്നെ ആത്മവിശ്വാസത്തിലായിരുന്നു എന്റെ അടുത്ത സീറ്റില്‍ ഇരിക്കുന്ന സുഭാഷും, . അവനിതൊരു പുതുമ അല്ല. എല്ലാത്തവണയും പരീക്ഷയ്ക്ക് അവന് എന്നെക്കാള്‍  മാര്‍ക്ക്  നേടാറുണ്ട്. നമുക്ക് പത്ത് മാര്‍ക്ക് നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന വേദനയാണ് അവന് അര മാര്‍ക്ക് നഷ്ടപ്പെടുമ്പോള്‍ ഉണ്ടാകുന്നത്. അതിനാല്‍ തന്നെ ഒരു സ്പെല്ലിങ്ങ് മിസ്റ്റേക്ക് വന്നതായി സംശയം വന്നാല്‍ തന്നെ സുഭാഷിന്  ആധി ആണ്. എന്നാല്‍ ഇത്തവണ സുഭാഷും  കൂള്‍ ആയി തന്നെ ഇരിക്കുന്നു. സേം പിഞ്ച്.

ടീച്ചര്‍ പേര് വിളിച്ച് ഓരോരുത്തര്‍ക്കും പേപ്പര്‍ നല്‍കിത്തുടങ്ങി. ചിലര്‍ നിരാശരായും ചിലര്‍ പതിവില്‍ കവിഞ്ഞ സന്തോഷത്തോടെയും പേപ്പര്‍ വാങ്ങിക്കൊണ്ട് പോകുന്നത് കണ്ട് രസിച്ച് ഞങ്ങള്‍ ഇരുന്നു. കാരണം ഞങ്ങള്‍ക്ക് ടെന്‍ഷന്‍ ഇല്ലല്ലോ. ടീച്ചറുടെ കയ്യിലെ പേപ്പറുകള്‍ കുറഞ്ഞ് കുറഞ്ഞ് വന്നു. പക്ഷെ എന്തോ, ഞങ്ങളെ വിളിക്കുന്നില്ല. ചിലപ്പോള്‍ രണ്ടാള്‍ക്കും മുഴുവന്‍ മാര്‍ക്ക് നേടി, അല്ലല്ല, എനിക്ക് മുഴുവന്‍ മാര്‍ക്കും സുഭാഷിന്  അരമാര്‍ക്ക് കുറവും, ക്ലാസ്സില്‍ ഒന്നാമതായി എത്തിയവര്‍ക്ക് പ്രത്യേക അഭിനന്ദനം കൊടുക്കാനായിരിക്കും അവസാനം വിളിക്കാന്‍ വച്ചിരിക്കുന്നത് എന്ന് കരുതി ഞങ്ങള്‍ കാത്തിരുന്നു.

എന്നാല്‍ ടീ‍ച്ചറുടെ കയ്യിലെ ഉത്തരക്കടലാസുകള്‍ തീര്‍ന്നിട്ടും ഞങ്ങളെ രണ്ട് പേരെയും വിളിച്ചില്ല. അക്ഷമനായ ഞാന്‍ ഉറക്കെ ചോദിച്ചു. “ടീച്ചര്‍, എന്റെ പേപ്പര്‍ കിട്ടിയില്ല! സുഭാഷിനും കിട്ടിയില്ല.”

രണ്ട് പേരും ക്ലാസ്സ് കഴിഞ്ഞ് ക്ലാസ്സ് റൂമില്‍ വരൂ. അപ്പോള്‍ തരാം.

ഇനി ടീച്ചര്‍ ഞങ്ങള്‍ രണ്ടുപേരുടെ പേപ്പര്‍ മാത്രം കൊണ്ട് വരാന്‍ മറന്ന് പോയിക്കാണുമോ?

**************************

ഞാന്‍ പണ്ടേ  അന്നും ഞാന്‍ പഠിക്കാന്‍ വളരെ മിടുക്കനായിരുന്നു. പക്ഷെ പരീക്ഷയുടെ തലേന്നേ പഠിക്കൂ എന്ന് മാത്രം.

അങ്ങിനെ ഉള്ള ഒരു സമയത്തിങ്കലായിരുന്നു പരീക്ഷ വരുന്നത്. നന്നായി കുളിച്ചൊരുങ്ങി ആകെ മൊത്തം ഉഷാ‍റായി അസ്സലായൊരു ഊണും കഴിച്ച് ഞാന്‍ പഠിക്കാനിരുന്നപ്പോഴാണ് പരീക്ഷ സാമൂഹ്യപാഠമായത്തിന്റെ സാമൂഹികപ്രസക്തി മനസ്സിലാക്കി അമ്മ എനിക്ക് ബൂസ്റ്റ് കലക്കിയ പാല്‍ കുടിക്കാന്‍ തരുന്നത്.
സാമൂഹ്യ പാഠം എന്റെ ഒരു വീക്ക്നെസ്സ് ആണെന്ന് അമ്മയ്ക്ക് നന്നായി അറിയാം. കഴിഞ്ഞ തവണ നടന്ന സാമൂഹ്യപാഠപരീക്ഷയ്ക്ക് കഷ്ടിച്ചുമാത്രം ഞാന്‍ പാസ്സായത് പോഷകങ്ങള്‍ നിറഞ്ഞ ഈ പാനീയം കഴിക്കാത്തത് കൊണ്ടാണെന്ന് അമ്മ തെറ്റിദ്ധരിച്ചാല്‍ അമ്മയെ കുറ്റം പറയാന്‍ കഴിയില്ലല്ലോ.

എന്നാല്‍ ബൂസ്റ്റ് നല്ലൊരു ഉറക്കമരുന്നാണെന്ന് അമ്മയ്ക്ക് അറിയില്ലെന്ന് തോന്നുന്നു. അതോ അമ്മയുടെ സ്നേഹത്തിന്റെ ചൂട് ഒരു താരാട്ടായി തോന്നിയതോ, ഞാന്‍ തന്നെ എന്നില്‍ അടിച്ചേല്‍പ്പിച്ച പ്രതീക്ഷകളുടെ അമിതഭാരം കാരണമോ; എന്തോ ഈ സാധനം കഴിച്ചയുടനേ ഞാന്‍ ഉറങ്ങി. പിന്നീടുണര്‍ന്നത് സ്വാഭാവികമായും എന്നത്തേയും പോലെ പരീക്ഷയ്ക്ക് അരമുക്കാല്‍ മണിക്കൂര്‍ മുന്‍പാണ്. ഒരു കുന്തവും പഠിച്ചിട്ടില്ലെന്ന ദുരന്തസത്യം ഒരു ഞെട്ടലോടെ ഞാന്‍ തിരിച്ചറിഞ്ഞു. എന്നിട്ടും തളരാതെ ഞാന്‍ പതിവില്‍ കൂടുതല്‍ ബ്രേക്ക് ഫാസ്റ്റ് കഴിച്ചു. ആ പതിനൊന്നാം മണിക്കൂറില്‍ വായിക്കാന്‍ കഴിയുന്ന ചില ചില്ലറ ഭാഗങ്ങള്‍ പെട്ടെന്ന് വായിച്ചുതീര്‍ത്ത് ഞാന്‍ സ്കൂളിലേക്ക് യാത്രയായി.

എനിക്ക് അന്നും നല്ല ബുദ്ധിയാണെന്ന് ഒരിക്കല്‍ പറഞ്ഞല്ലോ. വീണ്ടും വീണ്ടും പറയുന്നതില്‍ ക്ഷമിക്കുക. പറഞ്ഞാലും ഇല്ലെങ്കിലും ഈ സത്യം ആര്‍ക്ക് നിഷേധിക്കാനാകും? അപ്പോള്‍ ഞാന്‍ പറഞ്ഞ് വന്നത്, ഇത്രയ്ക്കും ബുദ്ധിമാനായ ഒരു വിദ്യാര്‍ത്ഥിക്ക് പരീക്ഷയ്ക്കുള്ള പാഠങ്ങള്‍ ഒന്നോടിച്ച് വായിച്ചാലും മതി എന്നതാണ്.

ഈ ധാരണ തെറ്റാന്‍ അധികനേരം വേണ്ടി വന്നില്ല. പരീക്ഷയുടെ ചോദ്യക്കടലാസ് ഞാന്‍ നേരത്തേ പാഠ്യപുസ്തകം വാ‍യിച്ച അതേ സ്പീഡില്‍ ഒന്ന് ഓടിച്ച് വായിക്കേണ്ട നേരമേ താമസമേ ഉണ്ടായിരുന്നുള്ളൂ. ഇത്തവണ ഞാന്‍ പരാജയം രുചിക്കും. നിശ്ചയം. ഇത് ഒരു തരം, രണ്ട് തരം, മൂ... പിന്നെ സകല ദൈവങ്ങളെയും മനസ്സില്‍ വിചാരിച്ചു സ്വന്തമായി ചില പരീക്ഷണങ്ങള്‍  നടത്തി എഴുത്ത് തുടങ്ങീ..അങ്ങനെ ഇരിക്കുമ്പോളാണ് സുഭാഷ് എന്നെ തന്നെ നോക്കിയിരിക്കുന്നത് കണ്ടത്..അവനും അതെ പ്രശ്നം..ചോദ്യങ്ങള്‍ നോക്കി കൊഞ്ഞനം കുത്തുന്നപോലെ തോന്നുന്നു എന്ന് അവന്റെ മുഖം നോക്കിയാല്‍ അറിയാം..അറിയാവുന്നതൊക്കെ ആദ്യം എഴുതിയിട്ടാകും അവന്‍ എന്റെ ഉത്രക്കടലാസിലേക്ക് നോക്കുന്നത് എന്ന് ഞാന്‍ കരുതി..

"ആ കയ്യൊന്നു മാറ്റിക്കേടാ  മനൂ" എന്ന് പറഞ്ഞിട്ട് അവന്‍ കുഞ്ഞനുറുമ്പുകള്‍ വരിവരിയായി പോകുന്നതുപോലെ ഞാന്‍ എഴുതിയത് അടിച്ചു വിട്ടു തുടങ്ങീ...
"നീ എഴുതിയത് എനിക്കും കൂടെ കാണിക്കെടാ" ഞാന്‍ മുഖം ഏറ്റവും ദൈന്യതയിലാക്കി അവനോടു..
"ഇതാ പിടിച്ചോടാ"  എന്ന് പറഞ്ഞിട്ട് ആദ്യത്തെ ഉത്തരകടലാസ്സ് അവന്‍ എന്റെ മുന്നില്‍ മലര്‍ക്കെ തുറന്നു വച്ചു.. 5- ബി ലെ ക്ലാസ് ടീച്ചര്‍ രുഗ്മിണിയമ്മ ടീച്ചറിനു ഉച്ച ഊണിന്റെ ഉറക്ക ക്ഷീണവും, ഞങ്ങള്‍ കുരുന്നുകളില്‍ ഉള്ള അമിത വിശ്വാസവും ഞാനും സുഭാഷും പരമാവധി മുതലാക്കി..

പരീക്ഷ കഴിഞ്ഞു. ഞാന്‍ വളരെ ആത്മവിശ്വാസത്തിലായിരുന്നു. കാരണം? സുഭാഷ്‌ എല്ലചോദ്യങ്ങള്‍ക്കും ശെരി ഉത്തരം എഴുതിയിട്ടുണ്ടാകും എന്ന് എനിക്ക് വിശ്വാസമായിരുന്നു...

"നമ്മള്‍ എല്ലാ  ചോദ്യങ്ങള്‍ക്കും കൃത്യമായി തന്നെ ഉത്തരമെഴുതി. എനിക്ക്  മുഴുവന്‍ മാര്‍ക്കും കിട്ടും" എന്നുറപ്പ് പറഞ്ഞു സുഭാഷ് . എങ്കില്‍പ്പിന്നെ ആ പേപ്പറിന്റെ ഫോട്ടോകോപ്പിയെടുത്ത എനിക്ക് എത്ര കിട്ടണം? ഇടയ്ക്കുള്ള വെട്ടലും തിരുത്തലും സുഭാഷിന്റെ  അര മാര്‍ക്ക് നിര്‍ഭാഗ്യവശാല്‍ കുറച്ചാലും ശരി, എന്റെ കുറയില്ല. അച്ചടിച്ചപോലെയല്ലേ എന്റെ പേപ്പര്‍ കിടക്കുന്നത്. അനാവശ്യമായി ഒരു വെട്ടലോ തിരുത്തലോ അതിലില്ല.

ഇത്തവണ ആദ്യമായി എനിക്ക് മുഴുവന്‍ മാര്‍ക്ക് കിട്ടാന്‍ പോകുന്നു. ഞാന്‍ ഒരു വിലസ് വിലസും, നോക്കിക്കോ.

ഇങ്ങനെ കരുതിയിരുന്ന പേപ്പറാണ് ടീച്ചര്‍ ക്ലാസ്സില്‍ വച്ച് തരാതെ എന്നെ വഞ്ചിച്ചത്.
****************************

ക്ലാസ്സ് കഴിഞ്ഞപ്പോള്‍ രണ്ടാളും ക്ലാസ്സ് റൂമില്‍ ചെന്നു. ടീച്ചര്‍ അവിടെ രണ്ടുപേരെയും പ്രതീക്ഷിച്ച് ഇരിപ്പുണ്ടായിരുന്നു. ചെന്നയുടനേ ഞാന്‍ പേപ്പര്‍ ചോദിച്ചു. ക്ഷമയുടെ നെല്ലിപ്പലക ആ പ്രായത്തില്‍ എന്റേത് ചിരവപ്പലകയേക്കാള്‍ ചെറുതായിരുന്നു.

ടീച്ചര്‍ രണ്ട് ഉത്തരക്കടലാസുകള്‍ മേശയ്ക്ക് മുകളില്‍ വച്ചു. എന്നിട്ട് എന്നോട് എന്റേത് എടുത്തുകൊള്ളാന്‍ പറഞ്ഞു.

എന്റെ കൈയ്യക്ഷരം തിരിച്ചറിയാനാണോ പാട്? അത് ഏത് ഉറക്കത്തില്‍ വിളിച്ചുണര്‍ത്തിച്ചോദിച്ചാലും ഞാന്‍ തിരിച്ചറിയും. ചില അസൂയക്കാര്‍ അത് പുറമ്പോക്കില്‍ വേലികെട്ടിയപോലെയിരിക്കും എന്ന് പറഞ്ഞ് കളിയാക്കാറുണ്ട്, പക്ഷെ എന്റേത് നല്ല ബെസ്റ്റ് കൈയ്യക്ഷരമാണ്, കണ്ടാല്‍പ്പോലും നിങ്ങള്‍ വിശ്വസിക്കില്ല.

ടീച്ചറിന്റെ ചോദ്യം ഉടന്‍ വന്നു. നിന്റെ ഉത്തരക്കടലാസ് അതാണെന്നെങ്ങിനെ മനസ്സിലായി?

കൈയ്യക്ഷരം കണ്ടാണെന്ന് എങ്ങിനെ പറയും? അത് മോശമല്ലേ, സത്യം അതാണെങ്കിലും. സ്വാഭാവികമായും ആരും പറഞ്ഞ് പോകുന്ന ഉത്തരം തന്നെ ഞാനും പറഞ്ഞു.

“എന്റെ പേരുണ്ട് ഇതില്‍”

ഇത് മുഴുവന്‍ പറഞ്ഞോ എന്നോര്‍മ്മയില്ല എനിക്ക്. കാരണം പറഞ്ഞ്തീരുന്നതിനുമുന്നേ തന്നെ, ഞാന്‍ ഉത്തരക്കടലാസിന്റെ മുകളില്‍ പേരെഴുതുന്നയിടത്ത് എന്റെ കണ്ണുടക്കിയിരുന്നു. അവിടെ എന്റെ പേരായിരുന്നില്ല, മറിച്ച്, സുഭാഷിന്റെ  പേരായിരുന്നു. അവന്റെ ഉത്തരക്കടലാസ് കമ്പ്ലീറ്റ് പകര്‍പ്പെടുക്കുന്നതിന്റെ ആവേശത്തില്‍ ഇടയ്ക്കെപ്പോഴോ‍ പേപ്പറിന്റെ മുകളിലെ അവന്റെ പേരും പകര്‍ത്തിയെഴുതിയത് ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല.

പ്രായപൂര്‍ത്തിയാകാത്ത ഒരു ചെക്കനായിരുന്നതിനാല്‍ കോടതി(ടീച്ചര്‍) എന്നെ വെറുതേ വിട്ടു. പ്രധാനാധ്യാപകനോടും എന്റെ മാതാപിതാക്കളോടും പറഞ്ഞ് എന്നെ നാറ്റിച്ചില്ല. ഉത്തരക്കടലാസില്‍ എനിക്ക് മുഴുവന്‍ മാര്‍ക്കും ടീച്ചര്‍ ഇട്ടിരുന്നു. എങ്കിലും സാമൂഹ്യപാഠം പരീക്ഷയ്ക്ക് ഞാന്‍ അന്ന് ആദ്യമായി തോറ്റു.