Tuesday, September 20, 2011

ഇനിയും തീരാത്ത എന്‍റെ വിസ്മയങ്ങള്‍.......



വിസ്മയങ്ങള്‍ ആരുന്നു അവനെല്ലാം...കുഞ്ഞായിരിക്കുമ്പോള്‍ ബട്ടണ്‍ അമര്‍ത്തിയാല്‍ ചെണ്ടകൊട്ടുന്ന കുട്ടികുരങ്ങന്‍ പാവയും..കീ പിടിച്ചു തിരിച്ചാല്‍ തനിയെ ഓടുന്ന കാറും കുഞ്ഞി കണ്ണുകളില്‍ അത്ഭുതം വിരിയിച്ചിരുന്നു... ..ഇടിമിന്നലും, മഴയും,ഇരുട്ടും,  എന്തിനു.. കുട്ടിക്കാലത്ത് വീട്ടില്‍ പുറംപണിയ്ക്ക്   വരാരുണ്ടാരുന്ന  നാണിതള്ള  വെറ്റിലയും ചുണ്ണാമ്പും ചവച്ചു ചുവപ്പ് തുപ്പുന്നത് പോലും  അതിശയത്തോടെ നോക്കുമായിരുന്നു. അമ്മയുടെ മടിയില്‍ ഇരുന്നു ബസില്‍ യാത്ര ചെയ്യുമ്പോള്‍  മാവും അടക്കാമരവും പുറകിലേക്ക് ഓടിമറയുന്നതും, നാട്ടിലേക്കുള്ള   യാത്രയില്‍ ബസ്സ് പട്ടണത്തിലേക്ക് പ്രവേശിക്കുന്ന പാലത്തിലെത്തുമ്പോള്‍ പാലത്തിനു വശങ്ങളിലെ കറണ്ടു കമ്പികള്‍ (ഇലക്ട്രിക് ലൈനുകള്‍) പതിയെ പതിയെ താഴേക്ക് പോകുന്നതും പിന്നെ കുറേക്കഴിഞ്ഞ് പതിയെ പതിയെ മുകളിലേക്ക് ഉയരുന്നതും ഒരുപാട് നാളത്തെ അത്ഭുതമായിരുന്നു..


പിന്നെ കടല്‍!!!.. ..  അകലെ നിന്ന് കടലിന്റെ ഇരമ്പം കേള്‍ക്കുമ്പോഴേ ഉള്ളില്‍ തിളച്ചു വരുന്ന സന്തോഷവും അത്ഭുതവും അടക്കി  കുഞ്ഞിക്കാലുകള്‍ മണലില്‍ ചവിട്ടി നടക്കും..  വെള്ളാരം മണലിനോട് ചേര്‍ന്ന് ആകാശത്തെ നീലകളറിനോടൊപ്പം മുട്ടിയുരുമ്മി കരയിലേക്ക് തിരകളെ തുടരെത്തുടരെ വലിച്ചെറിഞ്ഞ്  കണ്ണെത്താത്ത ദൂരത്തൊളം ചാര നിറത്തില്‍ പരന്നു കിടക്കുന്നു കടല്‍.......കടലിനെ ആദ്യം കണ്ടപ്പോള്‍ ‍ആദ്യമായി ചെയ്തത് ഇപ്പോഴും ഓര്‍മ്മയിലുണ്ട് ...തന്റെ പാദങ്ങളെ നനച്ചു പോയ ഒരു തിരമാലയുടെ ബാക്കിവന്ന തുള്ളികളില്‍ കൈ മുക്കി ‍ ആ കടല്‍ വെള്ളം രുചിച്ചു നോക്കി... കൂടെ നിന്നിരുന്നവരൊക്കെ ചിരിച്ചെങ്കിലും ആദ്യമായി കടല്‍ കണ്ടതിന്റെയും കടല്‍ വെള്ളത്തിന് ഉപ്പുരസമാണെന്ന് നേരില്‍ തിരിച്ചറിഞ്ഞതിന്റേയും ആഹ്ലാദത്തിലായിരുന്നു....                                     
ആകാശം മുഴുവന്‍ ചുവന്ന പട്ടുപുതച്ചിരിക്കുന്നു. ഒരു ചുവന്ന വലിയ തീ ഗോളമായി കടലിലേക്കു താഴുവാന്‍ തുടങ്ങുന്ന സൂര്യന്‍. തീ ഗോളം കടലില്‍ മുങ്ങുമ്പോള്‍ തീക്കട്ട വെള്ളത്തില്‍ വീഴുന്ന ശബ്ദം കേള്‍ക്കുമെന്നു പ്രതീക്ഷിച്ചു  സൂര്യന്‍ അസ്തമിക്കുന്നതു വരെ അവിടെ നിന്നു..വിസ്മയങ്ങള്‍ തീരുന്നില്ല ജീവിതത്തില്‍ ..!!
  
പുതു മഴ അതിന്റെറ എല്ലാ ആഘോഷങ്ങളൊടും കൂടെ തകര്ത്തു പെയ്യുവാന്‍ തുടങ്ങി. പുതുമണ്ണിന്റെ മയക്കുന്ന ഗന്ധം...ഭൂമിയിലേക്കു വര്ഷിച്ച ഓരോ തുള്ളിയെയും ആര്ത്തിയോടെ ഭക്ഷിച്ച ചുടുമണ്ണ് അടങ്ങി തളര്ന്നു കിടന്നു. വീണ്ടും വീണ്ടും പതിച്ചു കൊണ്ടിരുന്ന തുള്ളികളെ ഭക്ഷിക്കാനാവാഞ്ഞപ്പോള്‍ അവ മണ്ണിനു മുകളില്‍ അവിടവിടെയായി തളം കെട്ടി കിടന്നു. ഒടുവില്‍ മഴ ഒന്നടങ്ങിയപ്പോള്‍ തൃപ്തി വരാത്തവളെപ്പോലെ ഉണര്ന്ന് തന്റെ മേല്‍ അഭയം തേടിയ വെള്ളത്തെയും വിഴുങ്ങി ....ഓര്‍മകളില്‍ നിന്നും ഞെട്ടി ഉണര്‍ന്നു ജീവിതത്തില്‍ ഇന്ന് വരെ സംഭവിച്ചതെല്ലാം അത്ഭുതങ്ങളും
 വിസ്മയങ്ങളും ഒക്കെയായിരുന്നു....

മനസ്സില്‍ സ്വപ്‌നങ്ങള്‍ മാത്രമേ ഉണ്ടാരുന്നുള്ളൂ കഴിഞ്ഞ പത്തു വര്ഷം വരേയ്ക്കും...കുറച്ചു നല്ല കൂട്ടുകാരും,   പുസ്തകങ്ങളും കലാലയവും...സൌഹൃദ കൂട്ടങ്ങളില്‍ തമാശകള്‍ പറഞ്ഞു നിയന്ത്രിക്കാനാവാതെ  പൊട്ടിച്ചിരിച്ചും...സങ്കടം വരുമ്പോള്‍ ആരും കാണാതെ കണ്ണിലെ നനവ്‌ മറച്ചും...നാളെയെ കുറിച്ച് അമിതമായ പ്രതീക്ഷകള്‍ വയ്ക്കാതെ ഇന്നിന്റെ സന്തോഷത്തില്‍ മനസ്സ് നിറച്ചു നടന്ന കാലം...


ഒരുപാട് പ്രണയങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്‌...കോളേജു ക്യാമ്പസ്സ് ലെ എപ്പോഴും ചുവന്ന പുഷ്പങ്ങള്‍ പൊഴിക്കുന്ന വാക മുത്തശ്ശിയുടെ ചുവട്ടിലിരുന്നു പ്രണയിതാക്കള്‍ പരസ്പരം ഹൃദയം കൈമാറുന്നത് അസൂയയോടെ നോക്കിയിട്ടുണ്ട്..                        കാരണം തന്റെ മനസ്സിലും ഒരു പ്രണയത്തിന്റെ വസന്തം ഉണ്ട്..ഇനിയും കണ്ടിട്ടില്ലാത്ത....സത്യമോ  മിഥ്യയോ എന്നറിയാത്ത ഒരു പ്രണയത്തിന്റെ മുഖം..അവള്‍ക്ക്  വേണ്ടി ഋതുഭേതങ്ങള്‍ക്ക്  മായിക്കാന്‍ ആവാത്ത പ്രണയവസന്തവുമായി കാത്തിരിക്കുന്നു.....ചുവന്ന പട്ട് ചുറ്റി പൂവാക എത്ര സുന്ദരി....പാടി പതിഞ്ഞ പഴയ പ്രേമ ഗാനങ്ങള്‍ ഒന്നും ആവര്‍ത്തിക്കാതെ ഒരിക്കന്‍ അവള്‍ വന്ന് എന്നെ സ്പര്‍ശിക്കും...അപ്പോള്‍ എന്നിലെ പൂക്കള്‍ തേന്‍ ചുരത്തും....


ജീവിതം ക്ഷണികമാണ്...ഈ  യാത്രയില്‍  അഭിമുഖീകരിക്കുന്ന എത്ര എത്ര മുഖങ്ങള്‍.
ഇന്ന്കണ്ടു കഴിഞ്ഞ മുഖങ്ങള്‍ ഓര്‍മയുടെ നെരിപ്പോടിലമരുന്നു. കണ്ടുകൊണ്ടിരിക്കുന്നവരും മനസ്സിലേറ്റിയവരും ജീവിതത്തിലെ വര്‍ണ്ണവൈവിദ്ധ്യങ്ങുളുടെ, ഒപ്പം വൈരുദ്ധ്യങ്ങളുടെ പാഠ പുസ്തകമാവുന്നു. കാണാനുള്ള മുഖങ്ങളെ പ്രതീക്ഷയോടെ കാത്തിരിക്കുന്നു. ഇനിയും കാണാത്ത എന്റെ ആ ആത്മാവിനെ തേടിയാണ് ഇനിയുള്ള ജീവിത യാത്ര. യാത്രയില്‍ പകലും രാത്രിയും വരുന്നു; നന്മയും തിന്മയും പോലെ. പ്രകൃതിയില്‍   രാത്രിക്കും പകലിനും ഒരേ തൂക്കം. എന്നില്‍ ഇളകിയാടുന്ന നന്മ തിന്മകളുടെ ത്രാസില്‍   സ്വന്തം  മുഖം നഷ്ട്പ്പെട്ട ഞാന്‍
അലയുകയാണ്. വഴിയറിയാതെ കാറ്റില്‍ അലയുന്ന അപ്പൂപ്പന്‍ താടി പോലെ....