Sunday, December 8, 2013

ഒരു അവധിക്കാല വെടി ...!

നാട്ടിലേയ്ക്കുള്ള ഓരോ അവധിക്കാലയാത്രകളും ഓരോ കഥകളാകാറുണ്ട്. ചിരിച്ചും സന്തോഷിച്ചും, സുഖമുള്ളൊരു ചെറുനോവിന്റെ മുള്ളുകൊണ്ടൊന്നു കണ്ണ് നിറഞ്ഞും  ഒരുപിടി കഥകളെ ഹൃദയത്താളിൽ എഴുതിത്തരും ഓരോ അവധിക്കാലവും ..!

ശിവന്റമ്പലത്തിൽ ദീപാരാധന കഴിഞ്ഞ് ചുറ്റുവിളക്ക് കെടുത്തും മുൻപ് വടക്കേഗോപുരത്തിണ്ണയിൽ നമ്മുടെ ലോക്കൽകമ്മറ്റി  അണ്ണന്മാരുടെ  ഒരു നാട്ടുപഞ്ചായത്തുണ്ട്‌. കണ്ണിൽ പ്രസാദവുമായ് തൊഴുതു മടങ്ങും "മിസ്സ്‌ കരമന"-സുന്ദരികളുടെ,നാട്ടുമണ്‍വഴിയിൽ പതിഞ്ഞ കാലടികളെ നോക്കി നെടുവീർപ്പിടുന്ന, ക്ലബ്ബിലെ പുരോഗമന വാദികളും, യുവ കോണ്‍ഗ്രസ്സ് ചേട്ടന്മാരും ചോരത്തിളപ്പുള്ള യുവകോമളന്മാരുമടങ്ങുന്ന ഒരു  നാട്ടുക്കൂട്ടം...!

കരളിൻ പുഴകളിൽ പാദസ്സരങ്ങളൊഴുക്കിയ പെണ്‍കൊടികൾ മധുതരമായ ഓർമ്മയിൽ ഭൂതകാലത്തിൻ പടിയിറങ്ങി നില്ക്കുന്നു.
ആ കാഴ്ച വിളക്കിന് ശേഷം ചർച്ചയാണ്..
ജാതിമത വർഗ്ഗ രാഷ്ട്രീയ ഭേദമന്യേ, അമ്പലക്കമമ്മറ്റിക്കാരും, പള്ളിക്കമ്മറ്റിക്കാരും, ഇരുന്നു സകല രാജ്യാന്തര വിഷയങ്ങളും, പൊളിഞ്ഞ പ്രേമവുമൊക്കെ ചർച്ച ചെയ്യുന്ന ഒരിടമാണത്. ആദ്യഘട്ട ചർച്ച അവിടെ തുടങ്ങി പിന്നെ മെല്ലെ അടുത്തുള്ള ക്ലബ്ബിലോട്ടു പോയിട്ടാകും ബാക്കി  അരമുക്കാൽ മണിക്കൂർ തുറന്ന ചർച്ച.! കരുവായത്തെ മനൂന്റെ അച്ഛന്റെ ജാട  മുതൽ, അമേരിക്കയിലെ ജോലി സാധ്യതകൾ വരെ വിഷയമാകുമവിടെ.

അങ്ങനെ ഒരു വൃശ്ചികക്കുളിരുള്ള സായാഹ്നത്തിലാണ്,  കണ്ണുചിമ്മി  ഉണർന്ന്‌ വരുന്ന ചന്ദ്രബിംബത്തെ സാക്ഷിനിറുത്തി,  ഗൾഫിൽ നിന്നും വെള്ളിയുടിപ്പിട്ട് വിരുന്നു വന്ന അബ്സല്യൂട്ട് മാംഗോയുടെ  രണ്ട് കുപ്പി, ഞാൻ നാട്ടുപഞ്ചായത്ത് അണ്ണന്മാരുടെ മുന്നില് വച്ചത്. പരിശുദ്ധമായ ആ തെളിനീരിൽ ഹിമക്കട്ട ചാലിച്ച് ചില്ലുഗ്ലാസ്സുകൾ പരസ്പരം മുത്തം കൊടുക്കാൻ കാണിക്കുന്ന തിടുക്കം  ഒന്ന് കാണേണ്ടത് തന്നെ ..അങ്ങനെ സംഭവം മെല്ലെ ടോപ്‌ ഗീയർ പിടിക്കാൻ തുടങ്ങി.

നാട്ടിൽ നടക്കുന്ന രസകരമായ എല്ലാ സംഭവത്തിലും എക്സ്ട്രാ മസാല ആഡുചെയ്ത് വിളമ്പുന്ന അണ്ണന്മാരോട്  ഞാനപ്പോൾ  ചോദിച്ചു..

കോമഡികൾ ഒന്നുമില്ലേഡേ ലേറ്റെസ്റ്റ്....നമ്മുടെ ഷണ്മുഖൻ ആശാരിയും, മണിയൻ സാറും പുതിയ വെടിയൊന്നും പൊട്ടിച്ചില്ലേ?

ആരോ നിർബന്ധിച്ചു കുടിപ്പിക്കുന്നു --എന്നഭാവത്തിൽ, ആരോടോ പക തീർക്കും പോലെ, ഒരു ഗ്ലാസ്സ് ലഹരി ഒറ്റവലിക്ക് അകത്താക്കി, ഒരു പിടി പിസ്താ വാരി അണ്ണാക്കിലോട്ട് എറിഞ്ഞ് സുഭാഷ് പറഞ്ഞു,

അവരൊന്നും അല്ലമോനെ, രണ്ടായിരത്തി പതിമ്മൂന്നിലെ 'സ്റ്റാർ ഓഫ് ദ ഇയർ' അവാർഡ്‌ നേടിയത് നമ്മുടെ ബാർബർ പാക്കരണ്ണനാണ്.

 ലഹരിപൂത്ത കണ്ണുകൾ കൊണ്ട് സുഭാഷ് ആ പാക്കരചരിതം ആട്ടക്കഥ പാടിത്തുടങ്ങി...

അയ്യപ്പവിലാസം ടീ ഷോപ്പ് ഉടമയാണ് ശിവൻപിള്ള. ആളിനേക്കാൾ ഫേയ്മസ് അവിടുത്തെ  ദോശയും രസവടയും, പിന്നെ നാക്കിലലിഞ്ഞു പോകുന്ന എരുവുകൂടിയ ബീഫും സോഫ്റ്റ്‌ പോറോട്ടയുമാണ്.   പണിയെടുത്താൽ വിയർക്കുമെന്നു പേടിയുള്ള ഒരുകൂട്ടം സുമനസ്സുകൾ പകലുകളിലും, വൈകുന്നേരങ്ങളിലും  ഒരേ മനസ്സോടെ ടീ ഷോപ്പിലെ ബെഞ്ചിലൊട്ടിയിരുന്നു അമേരിക്കൻ സാമ്പത്തിക പ്രതിസന്ധിക്കുനേരെ പുച്ഛം വാരി വിതരാറുള്ളത് അവിടുത്തെ സ്ഥിരം കാഴ്ച. കൃത്ത്യമായ ഇടവേളകളിൽ സപ്ലെയർ സുകു ഇടിവെട്ടും പോലെ ചായഗ്ലാസ്സ് കൊണ്ട് വന്നു മേശമേൽ ഇടിച്ചുവയ്ക്കും.

അടുക്കളയിലെ പുകമറ ഊതിമാറ്റി വെളിയിലിറങ്ങിയാൽ കാണുന്നത് പാക്കരണ്ണന്റെ ബാർബർ ഷോപ്പും, ഉത്തമൻ ചേട്ടന്റെ പലചരക്ക് കടയും, ശശാങ്കന്റെ സൌണ്ട് സിസ്റ്റവുമാണ്.  .

കടയിൽ "കസ്റ്റമേർസ്' ഇല്ലാത്ത സമയങ്ങളിൽ പാക്കരണ്ണനും ഉത്തമേട്ടനും, ഓരോ  ചൂട് ചായയുടെ കൂട്ടുപിടിച്ച് ശിവൻ പിള്ളയ്ക്ക് കമ്പനി കൊടുക്കാൻ വന്നിരിക്കും.

ദേവീനടയിലെ ഉത്സവകാലം..
 കച്ചവടം പൊടിപൊടിച്ചു നടക്കുന്നു. പോറോട്ടക്കും ബീഫിനും, ആരാധകത്തിരക്ക്. സപ്ലെയർ സുകുവിന് നിന്ന് തിരിയാൻ നേരമില്ല. ദോശയും രസവടയും പ്ലെയിറ്റുകളിൽ ചിത്രമെഴുതുന്നു. ഒരു ടിപ്പർ ലോറിയിൽ നാലുപേര് വന്നു, കടയ്ക്ക് പിന്നിലെ വിറകു പുരയുടെ മറവിൽ നിന്ന് ത്രിഗുണൻ റമ്മിന്റെ  കുപ്പി പൊട്ടിച്ച് വെള്ളമൊഴിച്ച് കേടാക്കാതെ വായിലൊഴിച്ച്, നാല് ബീഫും അതിന്റെ പൊറോട്ടയും പാർസൽ വാങ്ങിച്ചു പോയി.  സുകുവിന് സഹായമായി നമ്മുടെ പാക്കരണ്ണനുണ്ട്. തിരക്കിന്റെ മഴയൊന്നു  തോർന്നപ്പോൾ വലത്തേമൂലയ്ക്കുള്ള ഡെസ്കിനു മുകളിൽ  ഒരു "പൊതി" ശിവൻപിള്ളേടെ  കണ്ണിലുടക്കി.

പാക്കാരോ, എന്താഡോ ഒരു പൊതി,   ആരേലും വച്ചു മറന്നതാണോ?

സുകുവും, പാക്കരണ്ണനും ആകാംഷയുടെ കണ്ണ് തുറന്നുപിടിച്ച്‌ പൊതിയെടുത്ത്‌ നോക്കി.
കുറേ കറുപ്പും ചുവപ്പും ചരട് കെട്ടിയ മൂന്നു ഈറക്കുഴലുകൾ പോലെ ഏതോ സാധനം, ചരടുകൊണ്ടു തലങ്ങും വിലങ്ങും കെട്ടിയിട്ടുണ്ട്.

എഡോ ))))) പിള്ളേ ))))))

പാക്കരണ്ണൻറെ  വിളി.......

ഇത് മറ്റേതു തന്നെ..........!!!

എന്തോന്ന്????????????

ശിവൻപിള്ള കണ്ണ് വെളിയിൽ എറിഞ്ഞ്  ചോദിച്ചു..

കൂടോത്രം ....!!!!

തന്റെ കച്ചോടം പൊളിക്കാൻ ആരോ ശക്തമായ പ്രയോഗം ചെയ്തു കൊണ്ട് വച്ചേക്കാ.......

ഈ ഉത്സവ കച്ചോടം പൊടിപൊടിക്കുന്നത് ആർക്കോ ഇഷ്ടപ്പെട്ടിട്ടില്ല, തന്നെ മൂടോടെ പിഴാനുള്ള പണി,   ചരട് ജപിച്ചു കെട്ടിയിരിക്കുന്നത് കണ്ടില്ലേ ?

ശിവൻപിള്ള നല്ല ദൈവവിശ്വാസി, നിർമ്മാല്യം തൊഴാതെ കടതുറക്കില്ല ഒരു ദിവസം പോലും..

എങ്കിലും പൊന്നുതമ്പുരാന്റെ കണ്മുന്നിൽ അധ്വാനിച്ച് ജീവിക്കുന്ന എനിക്കീപണി ഏതു കാലനാ പാക്കരാ തന്നത്?  (ഗദ്ഗതം )
ഒരു കിളിക്കുഞ്ഞിനെ പോലും  ഞാൻ ദ്രോഹിച്ചിട്ടില്ല .
ശിവൻപിള്ള കണ്ണുതുടച്ചു .

സുകുവിന്റെ കണ്ണിൽ  വിഭ്രാന്തിയുടെ കറുത്ത പക്ഷികള്‍ ചിറകടിച്ചുയരുന്നത് കാണാം. എന്തിനും ഏതിനും പിള്ളേടെ വലം കൈ ആണല്ലോ, അപ്പോൾ കൂടോത്രപ്പണി തനിക്കും കിട്ടോ, എന്നൊരു ഭയം ആ മുഖത്ത് കാണാം.  

കടയിൽ  ക്ഷണിക്കാതെ ദേഹത്ത് ചരടും കെട്ടി വിരുന്നുവന്ന  അതിഥിയുടെ മുഖത്ത് നോക്കി മൂന്നാളും   ഒരുനിമിഷം മൗനമായി നിന്നു. 

"മറു പ്രയോഗം ചെയ്യണം ".പാക്കരണ്ണൻ ഉറക്കെ പറഞ്ഞു, ഒരു വെളിപാട് പോലെ.!!!
അത്യാവശ്യം ബാധ ഒഴിപ്പിക്കലും, ഭസ്മം ജപിക്കലുമൊക്കെ വശമുള്ള ആളാണ്‌ ടിയാൻ!!!  (വയറ്റിപ്പിഴപ്പ്‌ )

തൊട്ടുരിയാടാതെ, അലക്ഷ്യമായി കളയാതെ, വെള്ളം തൊടാതെ ഇതിനെ അഗ്നിയിൽ എരിക്കണം ..............

പാക്കരണ്ണൻ തന്ത്രിയായി, മനക്കണ്ണിൽ സാക്ഷാൽ ഭഗവാൻ ശിവൻ അരുളപ്പാട് വന്നു പറയും പോലെ കണ്ണടച്ച് പറഞ്ഞപ്പോൾ, ശിവൻപിള്ളയും സുകുവും ഭക്തിയോടെ "ഭഗവാനേ" എന്നൊരുമ്മിച്ചു വിളിച്ചു.

നീ എന്താച്ചാൽ ചെയ്യൂ, എനിക്ക് ദേഹം വിറച്ചുവയ്യ... 

എല്ലാം ശരിയാകും പിള്ളേ.... അടുപ്പത്ത് കുരുമുളകിൽ കുളിച്ചു തിളച്ചു മറിയുന്ന പോത്തിറച്ചിയെ സാക്ഷി നിറുത്തി അണ്ണൻ  പറഞ്ഞു,

"ഇത് ചെയ്തവനെ ഞാൻ പൂട്ടും, മണിച്ചിത്രത്താഴിട്ട്  ഞാൻ പൂട്ടും...."

ലാലേട്ടനെ പോലെ ചരിഞ്ഞ് ഒറ്റപോക്ക്, പൊറോട്ട തിരിച്ചിടുന്ന ചട്ടുകം വലംകയ്യിൽ എടുത്ത് സർവ്വ ദൈവങ്ങളെയും മനസ്സിൽ ധ്യാനിച്ച്‌ കൂടോത്രത്തെ സൂക്ഷിച്ചെടുത്തു , ശിവൻ പിള്ളേടേം, സുകൂന്റെം ഹൃദയങ്ങൾ ഞാൻ മുൻപേ ഞാൻ മുൻപേ എന്നപോലെ ഇടിച്ചോടുന്നു...

ആകാംഷയുടെ മുൾമുനയിൽ പാക്കരണ്ണൻ  ആ നിഗൂഡതയുടെ പര്യായമായ "പൊതി",  പോത്തിറച്ചി തിളയ്ക്കുന്ന അടുപ്പിൽ എറിഞ്ഞു...........!!!

ട്ടേ ഠ ട്ടേ ട്ടോ ഡും .........))))))))))))))))))))

നൂറു കുങ്കുമസൂര്യന്മാർ ഒരുമിച്ചസ്തമിച്ചപോലെ വെളിയിലൊരു കടുംചുവപ്പ്

ഒമ്പതാം ഉത്സവത്തിന്റെ വെടിക്കെട്ട്‌ പോലെ ആകെ വെടീം പുകേം....!!!

പുകമറ മാറി നോക്കീപ്പോൾ രണ്ടു മുറി കടയുടെ വലത്തേഭിത്തി ഇല്ല,  പടക്കക്കടക്ക് തീപിടിച്ച പോലെ മൂന്നുപേർ...
കാറ്റിനു വെടിമരുന്നിന്റെയും  പോത്തിറച്ചിയുടെയും മണം...

എന്താ സംഭവിച്ചത് എന്നോർക്കാൻ കൂടെ പറ്റണില്ല ....
ആളുകളോടിക്കൂടി ....

കൂട്ടത്തിൽ  അരമണിക്കൂർ മുന്നേ ഒരുകുപ്പി ത്രിഗുണൻ വിറകുപുരയുടെ  മറവിൽ നിന്ന് അകത്താക്കിയിട്ട് പോയ  ടിപ്പർ ലോറി ചേട്ടന്മാരുമുണ്ട്,

കിഴക്കേക്കരയിലുള്ള പാറമടയിൽ നിന്നും ചീറിപ്പാഞ്ഞ് വന്നതാരുന്നു അവർ...
വെള്ളമടിയുടെ തിരക്കിൽ ടീ ഷോപ്പിൽ മറന്നുവച്ച ,പാറപൊട്ടിക്കാൻ കെട്ടിയ കേപ്പും വെടിമരുന്നും, നിറച്ച കെട്ടെടുക്കാൻ ........................... 

തുള്ളിക്കൊരു കുടം കമഴ്ത്തി ചിരിയുടെ പെരുമഴ ക്ലബ്ബിൽ പെയ്തുവീഴുമ്പോൾ ഞാൻ ശിവൻപിള്ളയുടെയും സുകുവിന്റെയും പാക്കരേട്ടന്റെയും മുഖം ആവാഹിച്ചെടുക്കുകയായിരുന്നു ....

അങ്ങനെ ആ അവധിക്കാല രാത്രിയിൽ ഞാൻ മനസ്സിലെ ഡയറിയിൽ ഈ മൂന്നുപേരുടെ രൂപം വരച്ചിട്ടു . ഒഴുവുകാലങ്ങളിൽ നാട്ടുമ്പുറത്തെ വിശേഷങ്ങളുടെ കേൾവിക്കാരനായി കൂടെകൂടുമ്പോൾ, കുഞ്ഞുറുമ്പുകൾ ചുമന്നു കൂട്ടിവച്ച കുത്തരിമണികൾ പോലെ ഒരുപാട് ഓർമ്മകളെ കൂടെ  കൂട്ടി വരാൻ  കഴിയുന്നത്‌ സന്തോഷമാണ്..

15 comments:

  1. വായിക്കാനും സന്തോഷമായിരുന്നു

    ReplyDelete
  2. നാട്ടുമ്പുറത്തെ വിശേഷങ്ങൾ
    കുഞ്ഞുറുമ്പുകൾ ചുമന്നു കൂട്ടിവച്ച കുത്തരിമണികൾ പോലെ...

    ReplyDelete
  3. നാട്ടിന്‍പുറം എന്നും നന്മകളാല്‍ സമൃദ്ധം!

    ReplyDelete
  4. രസകരമായി അവതരിപ്പിച്ചിരിക്കുന്നു.
    നാട്ടിന്‍പുറവിശേഷം.
    ആശംസകള്‍

    ReplyDelete
  5. ഓര്മകളുടെ ഇടവഴിയിലെ ഒരു കുഞ്ഞു വെടി അല്ലേ ..അവതരണം ഭംഗിയായി ..ആശംസകൾ

    ReplyDelete
  6. സുഖമുള്ള വായന സമ്മാനിച്ചതിന് നന്ദി.. :D

    ReplyDelete
  7. നാട്ടിന പുറത്തെ വിശേഷങ്ങൾ കൊള്ളാട്ടോ

    ആശംസകൾ

    ReplyDelete
  8. nalla rasam aayirikkunnu..ithokke
    swabhavikam thanne.....

    ReplyDelete
  9. ഒരു പാക്കര ചരിതം ആട്ടക്കഥ ...!

    ReplyDelete
  10. നാട്ടിന പുറത്തെ വിശേഷങ്ങൾ രസകരമായി

    ReplyDelete
  11. നന്മകളുടെ നാട്ടുവിശേഷം... ഹൃദ്യമായി.

    ReplyDelete
  12. ഇത്തരം സാധനങ്ങളൊന്നും മറന്നു വെക്കാന്‍ പാടില്ലെന്ന് അങ്ങേരോട് പറഞ്ഞേക്കണം. ചുമ്മാ രസം കളയാനായിട്ട്....

    ReplyDelete
  13. രസകരമായി അവതരിപ്പിച്ചിരിക്കുന്നു. നിര്‍ത്താതെ വായിച്ചുപോയി. അഭിനന്ദനങ്ങള്‍.

    ReplyDelete
  14. നാട്ടുവിശേഷം നന്നായിരിക്കുന്നു.

    ReplyDelete