Saturday, January 28, 2012

സ്വര്‍ണ്ണത്താലമേന്തി കര്‍ണ്ണികാരം പൂത്തുലഞ്ഞു .........




മേടച്ചൂടിലും  കുഞ്ഞു കുളിരേകാന്‍ ആ സന്ധ്യക്ക്‌ ഒരു വേനല്‍ മഴ മുറ്റത്ത്‌ ഓടിക്കളിക്കുണ്ടായിരുന്നു. 
തണുപ്പിന്‍റെ നൂലുകള്‍ മുറിയിലേക്ക് നീട്ടി, തുറന്നിട്ട ജനലഴിയിലൂടെ പ്രണയപൂര്‍വ്വം അവള്‍ വന്നെന്‍റെ മുഖം നനച്ചു. പിന്നാലെ   കൂട്ടുവന്ന 
കാറ്റ് ആവേശത്തോടെ എന്നെ കെട്ടിപ്പിടിച്ചു.    പടിപ്പുരയിലേയ്ക്ക് തുറക്കുന്ന ജനാലയിലൂടെ നോക്കിയാല്‍ കാണാം എവിടെനിന്നോ മഴവെള്ളം ഒഴുക്കികൊണ്ട് വന്ന പൂവുകള്‍ വരിവരിയായി മതിലിന്‍റെ താഴെയുള്ള ചെറിയ ഓവിലൂടെ പുറത്തേക്കു പോകുന്നു. ഈ പ്രകൃതി ശരിക്കും ഒരു വിസ്മയം തന്നെ! ഇന്ന് ഉച്ചവരെ പൊള്ളുന്ന ചൂട്, ഇപ്പോളിതാ അപ്രതീക്ഷിതമായി ഒരു മഴക്കാഴ്ച!! അങ്ങനെ പെട്ടെന്ന് വന്നുകിട്ടിയ മഴചിന്തകളില്‍    മനസ്സുടക്കിയിരിയ്ക്കുമ്പോളാണ് മതിലിനു വെളിയില്‍ ഒരു ഓട്ടോറിക്ഷ വന്നു നില്‍ക്കുന്നത് കണ്ടത്. അതില്‍ നിന്നും
 ഒരു വലിയ നീലക്കുട പുറത്തേക്കു വിടര്‍ത്തി ഒരു പെണ്‍കുട്ടി ഇറങ്ങി. ഇടത്തേക്കൈകൊണ്ട്  കുട നെഞ്ചോടു  ചേര്‍ത്തുപിടിച്ച് 

 തിരിഞ്ഞ് അവള്‍ റിക്ഷയില്‍ നിന്നും ഒരു വെളുത്ത ബാഗ് എടുത്തു വലതുതോളിലിട്ടു. തുറന്നിട്ട പടിപ്പുര കടന്ന്  തികഞ്ഞ ആത്മവിശ്വാസത്തോടെ നടന്നു വരുന്ന  അവളുടെ മുഖം ഞാന്‍ കണ്ടു.
 ***************************************
സ്വപ്നമായിരുന്നോ അത്???  വേണ്ടാ..അങ്ങനെ വിശ്വസിക്കാന്‍ എനിക്ക് തോന്നുന്നില്ല.   ഈ അടുത്തും അവള്‍ പറഞ്ഞിരുന്നു "എന്നെ  സ്വപ്നത്തില്‍ കണ്ടാല്‍, അത് പറയാതെ ഇരിക്കുക, ആരോടും, അല്ലെങ്കില്‍ ആ കണ്ട സ്വപ്നം ഫലിക്കില്ല" എന്ന്. 

 "വിഷുപ്പുലരിയില്‍ എന്ത് കാഴ്ച കാണാനാണ് നിനക്കാഗ്രഹം? എന്നവള്‍ ചോദിച്ചു.
 നിന്റെ മുഖം!
പെട്ടെന്നുള്ള എന്‍റെ മറുപടികേട്ട് അവള്‍ പൂത്തുലഞ്ഞെന്നു തോന്നി. 
"ഈ വിഷുവിനു എന്‍റെ കൂടെ കൂടുമോ? നമുക്കൊരുമിച്ചു കണിയൊരുക്കാം" അവളുടെ ഈ ചോദ്യം ആവണം എന്നെ ഒരു 
വിഷുക്കാല സ്വപ്നത്തിലെത്തിച്ചത്..
 
 അപ്രതീക്ഷിത സായാഹ്നങ്ങളില്‍ കാറ്റിന്‍റെ കൈയ്യുംപിടിച്ചു മഴ പോലെ ഓടി വന്നു നനച്ചു  കുസൃതിയോടെ ചിരിക്കുന്നതാണ്  അവളുടെ സ്നേഹം. 

വിഷുവിനു ആദ്യമായി കാണുന്ന കാഴ്ച ആ വര്‍ഷത്തെ സ്വാധീനിക്കുമെന്ന് വിശ്വസിക്കുന്നവരുണ്ട്.പുതുമഴപെ
യ്യുമ്പോള്‍ പുതു വര്‍ഷം പിറക്കുന്നു എന്നായിരുന്നു  പണ്ടത്തെ വിശ്വാസം. കൊടിയ വേനലില്‍ തപിച്ച് വരണ്ടുണങ്ങിക്കിടക്കുന്ന ഭൂമി പുതുമഴയേറ്റ് തരളിതയാകുമ്പോള്‍ വസന്തത്തിന്‍റെ ആഗമനം അറിയിച്ചുകൊണ്ട്‌ സ്വര്‍ണ്ണത്താലമേന്തി കര്‍ണ്ണികാരം അടിമുടി പൂക്കുന്നു.
**********************************************

കരുവായത്തേയ്ക്കു  വിസ്മയം പോലെയാണ് ഒരു ഏപ്രില്‍ മഴയോടൊപ്പം  അവള്‍  വന്നെത്തിയത്.   എന്‍റെ അമ്മക്ക് അവളെ ഒരുപാടിഷ്ടമായി.  കൈ പിടിച്ച് അകത്തേക്ക് കൂട്ടിക്കൊണ്ടു പോയപ്പോള്‍ അവള്‍ അമ്മയെ സ്നേഹത്തോടെ ചേര്‍ത്ത് പിടിച്ചിട്ടുണ്ടായിരുന്നു. അത്ഭുതത്തോടെ നോക്കിനിന്ന എന്നെ നോക്കുകപോലും ചെയ്യാതെ അവള്‍ ഒരു കുളിര്‍ തെന്നല്‍ പോലെ ഒഴുകി അകത്തേക്ക് പോയി.
നനഞ്ഞ വേഷം മാറി അവള്‍  അമ്മയോടൊപ്പം അടുക്കളയിലേക്ക് പോകുന്നകണ്ട് ഞാനും പത്തായപ്പുരയുടെ പിന്നാമ്പുറത്തെ  കതക്         തുറന്ന് അടുക്കള ഭാഗത്തേക്ക് ചെന്നു.  ഇനിയും വിട്ടുമാറാത്ത അത്ഭുതം
കണ്ണില്‍ നിറച്ചുനിന്ന എന്നെ, അവിടെ ചാഞ്ഞുനിന്നിരുന്ന  പുളിമരത്തില്‍ കയ്യെത്തിപിടിച്ച് കുലുക്കി മഴയുടെ ബാക്കി വന്ന ജലകണങ്ങള്‍ പെയ്യിച്ച് അവള്‍ വീണ്ടും നനച്ചു!!
 ചുണ്ടില്‍ ചിലങ്ക കെട്ടിയപോലെ കിലുങ്ങി ചിരിച്ചുകൊണ്ട് പൂമുഖത്തേക്കോ
ടിയ അവളെ ഞാന്‍ സസൂക്ഷ്മം വീക്ഷിച്ചു.

ആ മഴതോര്‍ന്ന സന്ധ്യയിലെവിടെയോ കേള്‍ക്കുന്ന കിളിപ്പാട്ട് പോലെയായിരുന്നു അവളുടെ സംസാരം. അവള്‍ക്ക്  ചെമ്പകപ്പൂ   നിറമായിരുന്നു. നീണ്ടു മെലിഞ്ഞു
 ചന്തമുള്ള   ആ കൈനിറയെ ചുവപ്പും പച്ചയും ഇടകലര്‍ത്തി   കുപ്പിവളകള്‍. വെള്ളാരം കല്ലുവച്ച നീണ്ട നീര്‍മിഴികളായിരുന്നു    അവളുടേത്‌. വെള്ളനിറമുള്ള ഡാലിയ പൂക്കള്‍ തുന്നി ചേര്‍ത്ത നീല ചുരിദാറും ഒരു വൈലറ്റ്   ഷാളും ആയിരുന്നു  വേഷം. ആയിരം വെള്ളിമണികളുള്ള കൊലുസ്സുകള്‍ അവളുടെ കാലുകളെ സ്നേഹിക്കുന്നുണ്ടായിരുന്നു.  വെയില്‍  തൊടുമ്പോള്‍ അവളുടെ മുടിയിഴകള്‍ക്കു സ്വര്‍ണ്ണത്തിളക്കം.

ഓണനാളുകള്‍ അല്ലെന്നാലും അമ്മ അവള്‍ക്കായി പടിഞ്ഞാറേ മുറ്റത്തെ ചക്കരമാവില്‍ ഒരു ഊഞ്ഞാല്‍ ഇട്ടുകൊടുത്തു. വായുവില്‍ അഴകിന്‍റെ  മഴവില്ല് വിരിയിച്ച് അവള്‍ ഊഞ്ഞാലാടി. മാവിന്‍ ചുവട്ടില്‍ നിന്ന് പിണങ്ങി മാറി നില്‍ക്കുന്ന കണിക്കൊന്നയെ ആയത്തില്‍ ആടിയെത്തി കാല്‍കൊണ്ടു തൊടാന്‍ മത്സരിച്ചു. വീട്ടില്‍ എല്ലാവര്‍ക്കും ഒരു പുതിയ ഉന്മേഷം! ഉത്സാഹം!! 
വിഷുഅവധി ആഘോഷിക്കാന്‍ തറവാട്ടിലെത്തിയ കുട്ട്യോള്‍ക്കെല്ലാം അവളോടൊപ്പം കളിക്കാന്‍ മത്സരം!!
എപ്പോഴും വാലുപോലെ പിറകെ കൂടിയ കുട്ട്യോള്‍ക്കൊപ്പം അവള്‍ തൊടികളില്‍  പാറി നടന്നു. അവള്‍ നടക്കുന്ന താളത്തില്‍ "ചിലും ചിലും" ശബ്ദം ഞാന്‍ ശ്രദ്ധിച്ചു ,  ഇത്രയും മണികള്‍ ഒന്നിച്ചു കൊഞ്ചുന്ന കൊലുസ്സ് മുന്‍പ് ഞാന്‍ കണ്ടിട്ടില്ല!! അവളുടെ പിന്നാലെ  കൂട്ടുകൂടാന്‍  വന്ന കാറ്റ് ആ  മുടിയിഴകളുടെ സുഗന്ധം തൊടിയിലാകെ തൂവിപ്പരത്തി വീശി.

വിത്തും കൈക്കോട്ടും പാടി വിഷുപ്പക്ഷി വന്നെത്തി!  വടക്കിനിക്കോലായില്‍ അമ്മ വിഷു വിളക്ക്  തെളിയിച്ചു. മഞ്ഞപ്പട്ടുടുത്ത ഉണ്ണിക്കണ്ണന്‍റെ മുന്നില്‍ പ്രപഞ്ചത്തിന്‍റെ പ്രതീകമായി ഉരുളി വച്ചു,
സ്വര്‍ണ്ണ നിറത്തിലുള്ള കണിവെള്ളരിക്കയും സൗവര്‍ണ്ണ ശോഭയുള്ള ഒരു കുല കൊന്നപ്പൂവും വച്ചു!!  രാമായണവും, സ്വര്‍ണ്ണാഭരണവും വെള്ളിനാണയവും വച്ചു,  ധാന്യം, നാളികേരം, കൃഷിഫലങ്ങള്‍ , പൂക്കള്‍, എന്നിവയും ചുറ്റുമൊരുക്കി,   അഷ്ടമംഗല്യത്തട്ട്, നിലവിളക്ക്, പുതുവസ്ത്രം, വാല്‍ക്കണ്ണാടി അങ്ങനെയെല്ലാമെല്ലാം മോടിയോടെ ഒരുക്കുവാന്‍ അമ്മയ്ക്കൊപ്പം അവളും  കൂടി.  അന്ന് രാത്രി ഉത്സവമേളമായിരുന്നു. പടക്കവും, പൂത്തിരിയും മത്താപ്പും കത്തിച്ചു എല്ലാരും ആഹ്ളാദത്തിമിര്‍പ്പിലായി.      പിറ്റേന്ന് പ്രഭാതത്തില്‍ അമ്മ വന്നുണര്‍ത്തി,   നെയ്ത്തിരിയുടെ സ്വര്‍ണ്ണപ്രകാശത്തില്‍  പൂവിന്‍റെയും പൊന്നിന്‍റെയും ഫലങ്ങളുടെയുമിടയില്‍  പ്രശോഭിക്കുന്ന കണ്ണനെ കണ്‍കുളിര്‍ക്കെ കണ്ടു.

 കൊണ്ട് വന്ന വെളുത്ത ബാഗില്‍ നിന്നും അവള്‍ ഒരു ചുവന്ന മണ്‍കുടുക്ക പുറത്തെടുത്തു, ഉമ്മറത്ത്‌ കൊണ്ടുവന്ന്  പൊട്ടിച്ചു. നിറയെ വെള്ളിനാണയങ്ങള്‍!! "ഈ വിഷൂന് എന്‍റെ കൈനീട്ടം എല്ലാര്‍ക്കുമുണ്ട്  കേട്ടോ" എന്ന് പറഞ്ഞു ഓരോരുത്തര്‍ക്കും കൊടുത്തു. അമ്മ കൈനീട്ടം മേടിച്ചു തിരികെ അവള്‍ക്ക് നെറുകയിലൊരു മുത്തം കൊടുത്തു. എനിക്കും കിട്ടി,കൈനീട്ടം  കൂടാതെ അവളുടെ ഒരു കള്ളചിരിയും!!!
 തൂശനിലയില്‍ എട്ടുകൂട്ടം തൊടുകാറികളും   തുമ്പപ്പൂ  ചോറും വിളമ്പി അമ്മ അവളെ ഉണ്ണാന്‍ വിളിച്ചു.  മൈലാഞ്ചി ഉണങ്ങാത്ത കൈകള്‍ മലര്‍ത്തിക്കാണിച്ച്‌ അവള്‍ കുറുമ്പ് കാണിച്ചപ്പോള്‍ എന്‍റെ  അമ്മ അവള്‍ക്കു നെയ്യും പരിപ്പും ചേര്‍ത്ത് ഉരുള ഉരുട്ടി ഊട്ടി.  വിരുന്നു വന്നവരോടെല്ലാം "ഇതെന്‍റെ മോളാണ്" എന്ന് പറഞ്ഞ് സ്നേഹത്തോടെ അവളുടെ സ്വര്‍ണ്ണ മുടിയില്‍ വിരലോടിച്ചു, ആ കുപ്പിവളകള്‍ അറിയാതെ അവളുടെ കയ്യില്‍ വാത്സല്ല്യത്തോടെ ഉമ്മവച്ചു.


വിഷു കഴിഞ്ഞു...യാത്ര പറയാനുള്ള വാക്കുകള്‍ അവളുടെ നെഞ്ചില്‍ കുരുങ്ങിക്കിടന്നു, അമ്മയുടെ  കണ്ണില്‍നിന്നും  വീണ നീര്‍ത്തുള്ളികള്‍  താഴെവീണ് സ്ഫടികം  പോലെ ചിതറി. കല്യാണം കഴിഞ്ഞു മകള്‍ വരന്‍റെ വീട്ടിലേക്കു പോകുമ്പോള്‍ കാണുന്ന ഹൃദയഭാരം പോലെ ഞാന്‍ അമ്മയില്‍  കണ്ടു.  നൊമ്പരം ഉടച്ച മിഴിയോടെ അവള്‍ റെയില്‍വേസ്റ്റേഷനിലേക്ക് പോകാനായി ഇറങ്ങി. കണ്ണില്‍ നിന്നും ആ വെളുത്ത കാര്‍   അകന്നുപോകും വരെ പടിപ്പുരയില്‍ നോക്കിനിന്നു ഞങ്ങള്‍.
 
പിറ്റേദിവസം പകല്‍, ഉത്സവവും ആരവങ്ങളും കഴിഞ്ഞ് പുരുഷാരമൊഴിഞ്ഞ പൂരപ്പറമ്പ് പോലെയായി വീട്. വീറോടെ ഓടി നടന്ന കുട്ട്യോളും ഇഷ്ടപ്പെട്ട കളിപ്പാട്ടം നഷ്ടായപോലെ വരാന്തയില്‍ ഇരിക്കുന്നു.  മുറ്റത്ത്‌ അതുവരെയും ചിലച്ചിരുന്ന മൈനകളും നിശബ്ദമായി. അവള്‍ കിടന്നിരുന്ന മുറി ഞാന്‍ തുറന്നു. അവളുടെ സാമീപ്യമറിയിച്ചുകൊണ്ട് കളഭത്തിന്‍ മണമുള്ള കാറ്റുവന്നു! "നിന്നോളം ഞാന്‍ ഒന്നിനെയും ഇഷ്ടപ്പെട്ടിട്ടില്ല" എന്ന് എന്‍റെ മനസ്സ് അവളോട്‌ പറയുന്നപോലെ തോന്നി.  
അവള്‍ പോയ  ശൂന്യതയില്‍ ഉറക്കം തൂങ്ങി നിന്ന തൊടിയിലൂടെ  വെറുതെ നടക്കുമ്പോള്‍ ഞാന്‍ ആ കാഴ്ച കണ്ടു  പറമ്പിന്റെ മൂലക്കുള്ള കണിക്കൊന്ന പൂത്തുലഞ്ഞു നില്‍ക്കുന്നു. ഇത് വരെ എവിടെയോ ഒളിപ്പിച്ചുവച്ചിരുന്ന മെയ്യാഭരണപ്പെട്ടി തുറന്നു ആഭരണങ്ങള്‍ വാരിയണിഞ്ഞതുപോലെ . കൊന്നച്ചുവട്ടില്‍ ഉറക്കം തൂങ്ങി നിന്ന കുറുമൊഴി മുല്ലയ്ക്കുമുണ്ട്  മാറ്റം. കൂട്ടുകാരിയുടെ സന്തോഷം കണ്ടാകാം വള്ളികളില്‍ നിറയെ പൂമൊട്ടുകളുടെ പുഞ്ചിരി.
 
ഇതിനു മുന്‍പ്  എത്ര വിഷു വന്നു പോയീ..ഇതുവര  ആ കണിക്കൊന്ന ഇങ്ങനെ സ്വര്‍ണ്ണനിറത്തില്‍ മനസ്സ് തുറന്നു ചിരിച്ചിട്ടില്ല!!
 
ആ കൊന്നച്ചുവട്ടില്‍ കിടന്ന ഒരുപിടി പൂക്കള്‍ കൈക്കുമ്പിളില്‍
വാരിയെടുത്ത്  അമ്മ പറഞ്ഞു- "ഐശ്വര്യമുള്ള പെണ്ണ്  കുടുംബത്ത് വന്നുകേറിയാല്‍ പൂക്കാത്ത കൊന്നയും പൂത്തുലയും"!!!  



9 comments:

  1. മനോഹരമായ പോസ്റ്റ്‌ മനൂ.
    ഓരോ വരികള്‍ക്കും ഉണ്ട് നല്ല ഫീല്‍.
    മഴയത്ത് നീല കുടയും ചൂടി കയറി വന്ന് , മനസ്സില്‍ സന്തോഷവും കൊന്നയില്‍ നിറയെ പൂക്കളും വിരിയിച്ച്‌ ഇറങ്ങിപ്പോയ പെണ്‍കുട്ടിയെ വരച്ചിട്ടത് ഒത്തിരി നന്നായി.
    പ്രണയ ഭാവങ്ങളിലൂടെ കടന്ന് പോയ രചന.
    അഭിനന്ദനങ്ങള്‍

    ReplyDelete
  2. enikkum ee post orupaadu ishtappettu manoo.......
    valare romantic.pranayathinte nirangal vaari vithariya manuvinte vaakkukal manoharam.

    ReplyDelete
  3. പറമ്പിന്റെ മൂലക്കുള്ള കണിക്കൊന്ന പൂത്തുലഞ്ഞു നില്‍ക്കുന്നു. ഇത് വരെ എവിടെയോ ഒളിപ്പിച്ചുവച്ചിരുന്ന മെയ്യാഭരണപ്പെട്ടി തുറന്നു ആഭരണങ്ങള്‍ വാരിയണിഞ്ഞതുപോലെ ....beautiful .... മറക്കാന്‍ ശ്രമിച്ചാലും ഒരിക്കലും മായാത്ത മണമുള്ള ഓര്‍മ്മകള്‍...! മനോഹരമായിരിക്കുന്നു മനൂ......

    ReplyDelete
  4. ഒഴുക്കുള്ള എഴുത്ത് .അഭിനന്ദനങ്ങള്‍ .....

    കമന്റില്‍ word verification മാറ്റൂ

    ReplyDelete
  5. മനുവേട്ടാ,
    കാറ്റിന്‍റെ കൈയ്യുംപിടിച്ചു മഴ പോലെ ഓടി വന്നു നനച്ചു സ്നേഹം നിറയ്ക്കുവാന്‍ ഈ വിഷുക്കാലത്ത് അവള്‍ വന്നുവെങ്കില്‍......
    കുട്ടികളോടൊപ്പം തൊടി നിറയെ പാറിനടക്കാനും,ഊഞ്ഞാലാടാനും, കണിയൊരുക്കാനും, കരുവായത്തു സന്തോഷം നിറയ്ക്കാനും അവള്‍ക്കു കഴിയട്ടെ..തൊടിയിലും, മനസ്സിലും കര്‍ണ്ണികാരം പൂത്തുലയട്ടെ, ഈ വിഷുവിനു... ഈ വിഷുവിനു മാത്രമല്ല, ഇനി വരും വിഷുക്കാലമെല്ലാം സ്വര്‍ണനിറത്തില്‍ കണിക്കൊന്ന മനസ്സ് തുറന്നു ചിരിക്കട്ടെ... 'നിന്നോളം ഒന്നിനെയും ഞാന്‍ ഇഷ്ടപെട്ടിട്ടില്ല' എന്നറിയുമ്പോള്‍ കര്‍ണ്ണികാരം പൂത്തു വിടരുന്നത് അവള്‍ടെ മനസ്സില്‍ കൂടിയാവും.ഇത് വെറും ഒരു സ്വപ്നമാവാതിരിക്കട്ടെ, ഇനി അഥവാ സ്വപ്നമാണെങ്കില്‍ക്കൂടി പൂവണിയട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.
    - സ്നേഹപൂര്‍വ്വം അവന്തിക

    ReplyDelete
  6. വായിച്ചു ..അസ്വദിച്ചു..ആശംസകള്‍

    ReplyDelete
  7. കൊന്ന പൂവ് പോലെ മനോഹരമായ്‌ അക്ഷരങ്ങളിലൂടെ സഞ്ചരിച്ചു ,ഒരു പ്രണയത്തിന്റെ ഒഴുക്ക് നന്നായി കേട്ടോ എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    ReplyDelete
  8. വസന്തത്തിലെ ഇളം തെന്നല്‍ പോലെ, മഴയുടെ കുളിരുപോലെയുള്ള ഈ അവതരണം നന്നായിരിക്കുന്നു.നല്ല ഒഴുക്കുള്ള ഭാഷ.ആശംസകളോടെ.....

    ReplyDelete
  9. നന്ദി എല്ലാവര്ക്കും.....

    ReplyDelete