Wednesday, October 5, 2011

മന്ത്രം മണക്കുന്ന മനയിലേയ്ക്ക് ഒരു യാത്ര......

രണശേഷം എന്തുസംഭവിക്കും എന്ന മനുഷ്യോല്‍കണ്ഠയെ പൂര്‍ണ്ണമായും സാന്ത്വനപ്പെടുത്താന്‍   പോന്ന ഒരു ഉത്തരം ഇനിയും പിറന്നിട്ടില്ല. എങ്കിലും സംവല്സ്സരങ്ങളായി മനുഷ്യന്‍ മരണാനന്തര ജീവിതത്തില്‍ വിശ്വസിക്കുന്നു..മരിച്ചവര്‍ ശേഷിപ്പിക്കുന്ന ആത്മാക്കളിലും, ജീവിച്ചിരിക്കുന്നവരുടെ ബോധത്തിലേക്കുള്ള അവരുടെ കടന്നുവരവിലും ഇപ്പോഴും  വിശ്വസിക്കുന്നു..(അപ്പോഴും അവയെ കൃത്യമായി  വ്യാഖ്യാനിക്കുന്ന ശാസ്ത്ര പദ്ധതികളില്‍ ഭൂരിപക്ഷവും അവിശ്വാസികളായി തുടര്‍ന്നു).



തന്ത്രവിധികള്‍ അനുസരിച്ച് പ്രേത, യക്ഷി,ഗന്ധര്‍വ ബാധകള്‍ ഒഴിപ്പിക്കാന്‍ ഒരായുഷ്കാലം മാറ്റിവച്ച മന്ത്രവാദികളും താന്ത്രികരും,  എനിക്ക് അത്ത്യത്ഭുതം ഉളവാകുന്ന അതിമാനുഷരായിരുന്നു..അറയിലും താളിയോലയില്‍ നിന്നും ജീവിതത്തിലേക്ക് ഇറങ്ങിവരുന്ന എണ്ണമറ്റ പ്രേതകഥകള്‍ എന്‍റെ കൌതുകങ്ങള്‍ ആയിരുന്നു..എപ്പോഴും  അതിന്റെ കേള്‍വിക്കാരനും, ആസ്വാദകനും ആയിരുന്നു ഞാന്‍ ..പഴയ മന്ത്രവാദ കഥകള്‍ കേട്ട് എന്‍റെ മനസ്സ് മറ്റേമ്മ പറയുന്ന കഥകളിലെ അതിമാനുഷികമായവരുടെ ലോകത്തിലൂടെ സഞ്ചരിക്കും..നിലച്ചുപോയ മുത്തശ്ശിക്കഥകളുടെ ബാക്കി  പത്രം പോലെ യക്ഷി ഗന്ധര്‍വ കഥകള്‍ പുനര്‍ജ്ജനിക്കും..വെറ്റിലകറ മണക്കുന്ന ആ മുത്തശ്ശി കഥകള്‍ ശ്വാസമടക്കിപ്പിടിച്ചു കേള്‍ക്കുമ്പോള്‍ യക്ഷി ഗന്ധര്‍വ പ്രേത രൂപങ്ങളെ  മനസ്സില്‍ എന്റേതായ കാല്‍പ്പനിക രൂപത്തില്‍ ഞാന്‍ വരച്ചെടുക്കും..

വാര്‍ധക്യത്തിലും വറ്റാത്ത കാല്‍പ്പനിക ഭാവനയുടെ ഒരു ഉറവയുണ്ട് ഓരോ മനുഷ്യ മനസ്സിലും, ആ വിളനിലങ്ങളിലേക്കാണ്
യക്ഷി ഗന്ധര്‍വ കഥകള്‍ ഊറിയിറങ്ങുന്നതും, അനശ്വരമായ പ്രണയ കാവ്യങ്ങള്‍ നാമ്പിടുന്നതും..യൌവ്വനത്തിന്റെ തീഷ്ണതകളില്‍ ആ കഥകള്‍ക്ക് പകിട്ടേരും..അതവര്‍ക്ക് കാണാത്ത സ്വപ്നങ്ങളുടെ പുല്‍മേടും വിതാനങ്ങളും ഒരുക്കിക്കൊടുക്കും..പ്രണയാര്‍ദ്രമായ ഇത്തരം ചില കഥകളെ ചുറ്റിപ്പറ്റി എന്നോ പരക്കാന്‍ തുടങ്ങിയ പൊതു സങ്കല്പം അതാണ്‌..

മന്ത്രോപാസന  ഉള്ള ഏതു താവഴിക്കും പറയാന്‍ ഉണ്ടാകും ഇത്തരം കഥകളും, ചിലര്‍ നേരിട്ടനുഭവിച്ചറിഞ്ഞ സത്യങ്ങളും.
തിരുവനന്തപുരം, ശ്രീപദ്മനാഭന്‍ അനന്തശായിയായി കുടികൊള്ളുന്ന തലസ്ഥാന നഗരിയില്‍ കരമനയുടെ    തെക്കേ അതിര്‍ത്തിയിലാണ് എന്റെ വീട്. വീട്ടില്‍ നിന്ന് സ്കൂളിലേക്ക്  പുറപ്പെടുമ്പോള്‍ ഒറ്റക്കായിരിക്കും. ഒരു ചെറിയ നെല്‍പ്പാടവും മൂന്നു കൈതോടുകളും കടന്നാല്‍ ആറ്റുകാല്‍  ഗ്രാമത്തിന്റെ ഹൃദയഭാഗത്തെത്തും. അവിടെവെച്ച് ചില കൂട്ടുകാരെ കിട്ടും. കൃഷ്ണന്‍ കുട്ടി ചേട്ടന്റെ പരിപ്പു വട മണക്കുന്ന ചായക്കടയും, കുഞ്ഞുവറീതേട്ടന്റെ റേഷന്‍ കടയും കടന്ന് ആറ്റുകാല്‍ ദേവീ  ക്ഷേത്രം , മുന്നിലെ അരയാലും, അതിനോടു 
 
ചേര്‍ന്നുള്ള ഇറക്കവും ഇറങ്ങിക്കഴിഞ്ഞാല്‍ വിശാലമായ തിരുമലയായി ഇരുവശങ്ങളിലും നെല്‍ വയല്‍ വിരിഞ്ഞു നില്‍ക്കുന്ന പാടത്തിനു   നടുവിലൂടെ തിരുമലതോടിനു മുകളിലെ പാലത്തിലെത്തും. അവിടുന്നപ്പുറം കമലേശ്വരം . മഞ്ഞുകാലത്ത്  തിരുമലപ്പാടത്തിന്റെ നെല്‍ച്ചെടിത്തുമ്പില്‍ മഞ്ഞുതുള്ളികള്‍ കാണാം. നടക്കുന്നതിനിടയില്‍ കാലുകൊണ്ട് ചെടിത്തുമ്പിലെ മഞ്ഞുതുള്ളികളെ തട്ടിത്തെറിപ്പിക്കും, മഞ്ഞുതുള്ളി പൊട്ടിച്ചിതറി വെയിലില്‍തട്ടി നെല്ലിന്‍ തലപ്പില്‍ മഴവില്ലു വിരിയും.
സ്കൂള്‍ വിട്ടു വരുമ്പോള്‍ തിരുമല വരെ കൂട്ടുകാര്‍ കാണും , പിന്നെ ഇരുവശത്തും മഞ്ഞമുള കാടുപിടിച്ച് നില്‍ക്കുന്ന വഴിയിലൂടെ സേവ്യര്‍ സാറിന്‍റെ വീട്ടില്‍  ട്യുഷന്‍  പഠിക്കാന്‍ പോകണം..നടന്നു കയറുന്ന ചെമ്മന്നു വഴിയുടെ ഒടുവില്‍ ഒരു വലിയ പാല ഉണ്ട്..മുത്തശ്ശി കഥകളിലെ ഭീതി നിറഞ്ഞ സാന്നിധ്യമാണ് ഏഴിലം പാല . പാലപ്പൂവിന്റെ മണം ഒഴുകി വരുന്ന രാത്രികളില്‍ പാലയില്‍ വസിക്കുന്ന യക്ഷി വഴിയാത്രക്കാരെ വശീകരിച്ചു  പാലമരത്തിലേക്ക്   കൊണ്ടു പോയി രക്തം ഊറ്റി   കുടിക്കുമെന്നും പിറ്റേന്ന് രാവിലെ ആളിന്റെ എല്ലും മുടിയും മാത്രമേ കിട്ടുകയുള്ളൂ  എന്നുമുള്ള മുത്തശ്ശി കഥകള്‍ ആരിലും ചെറുപ്പകാലത്ത് ഭീതി ഉയര്‍ത്തുന്നതായിരുന്നു . കൂടാതെ പാലമരത്തില്‍ ഗന്ധര്‍വന്‍ വസിക്കുന്നുവെന്നും ഗന്ധര്‍വന്‍പെണ്‍കിടാങ്ങളെ പ്രലോഭിപ്പിക്കുമെന്നുമുളള കഥകളും ഉണ്ടായിരുന്നു . പാല പൂക്കുമ്പോള്‍  ആ മണമേറ്റ്   പാമ്പുകള്‍ പാലച്ചുവട്ടില്‍ എത്തുമെന്നുമുള്ള വിശ്വാസവും ഉണ്ട്  ഒരുപക്ഷെ കേരളത്തിലെ ഒട്ടു മിക്ക കാവുകളിലും  പാലയുണ്ട് എന്നതാവാം അതിനു കാരണം   പക്ഷെ എന്ത് തന്നെ ആയാലും ഈ വശ്യ സുഗന്ധം ഏതൊരാളിലും ഒരു നിശബ്ദ റൊമാന്‍സിന്  വഴി തെളിക്കും എന്നതില്‍ സംശയമില്ല.

പകലിന്‍റെ  നീളും  നിഴലാട്ടം കഴിഞ്ഞു രാത്രികാലങ്ങളില്‍ കൂട്ടുകാരുമൊത്തു കുറെ വൈകുവോളം സമയം ചിലവിടാര്  പതിവായിരുന്നു.. നാട്ടിന്‍ പുറങ്ങളിലും പല വഴിയോരങ്ങളിലും  മാദക  സുഗന്ധവും പേറി നില്‍ക്കുന്ന ഏഴിലംപാല തുലാമാസത്തില്‍ ആണ് പൂക്കുന്നത്.    മഴക്കാലം കഴിഞ്ഞു പ്രകൃതി മഞ്ഞു കാലത്തേക്ക്  പോകുന്ന ഈക്കാലയളവില്‍ പകലിനു ദൈര്‍ഘ്യം കുറവും രാത്രിക്കു ദൈര്‍ഘ്യം കൂടുതലുമാണ്.. തണുപ്പരിച്ചിറങ്ങുന്ന ഈ രാവുകളുടെ നിറ സുഗന്ധമായി പാലപ്പൂ മണം  ഒഴുകിയിറങ്ങും... സമാനചിന്തകള്‍ ചര്‍ച്ചചെയ്യാന്‍ പറ്റുന്ന ഒരു സുഹൃത്ത് കൂട്ടത്തോടൊപ്പം പദ്മനാഭസ്വാമി ക്ഷേത്ര പടിയില്‍ ഇരുന്ന് ഇനിയും കാണാത്ത ആത്മാക്കളെയും, സുഗന്ധം  പരത്തി ഭൂമിയില്‍ കാലുകുത്താതെ ഒഴുകി നടക്കുന്ന സുന്ദരികളായ യക്ഷികളെയും  കുറിച്ച്  കാല്‍പ്പനിക കഥകള്‍ മെനയും..
ഇത്തരം കേട്ടറിഞ്ഞ കഥകളും അവയോടുള്ള  കൌതുകവും കൊണ്ട് യക്ഷി ഗന്ധര്‍വന്മാരെ കുറിച്ച് കൂടുതല്‍ വിസ്മയകരങ്ങളായ കഥകള്‍ കേള്‍ക്കാന്‍ ഒരു യാത്ര പോകണം എന്ന് മനസ്സില്‍ അതിയായ മോഹമുണ്ടായീ.

അതിനു  ഏറ്റവും അനുയോജ്യമായ ഒരിടം സൂര്യകാലടിമനയാണ്.. മരണത്തിന്‍റെ അപാരമുഖങ്ങളുടെ കുടിയിരുപ്പുകള്‍ തിരയുന്ന വേളയില്‍ ആദ്യം മനസ്സിലെത്തിയത്‌ മീനച്ചിലാറിന്‍റെ തീരങ്ങളില്‍ പിറന്ന സൂര്യകാലടിയുടെ പ്രേതഗന്ധങ്ങളുള്ള അകത്തളങ്ങലാണ്. .സൂര്യനെ പ്രത്യക്ഷപ്പെടുത്തി മന്ത്രവാദഗ്രന്ഥം സ്വന്തമാക്കിയ കാലടിമനയുടെ പാരമ്പര്യത്തെപ്പറ്റി കൊട്ടാരത്തില് ശങ്കുണ്ണിയുടെ  ഐതിഹ്യമാലയിലെ വിസ്തരിച്ച അധ്യായത്തിന്‍റെ അത്ഭുതം കണ്ണില്‍ തെളിഞ്ഞ് ,  സ്വാമിനാഥന്‍ എന്ന സുഹൃത്തിന്‍റെ കൂടെ അവിടെക്കൊരുയാത്ര..മന്ത്രം മണക്കുന്ന മനയിലേക്ക്..   ഏതോ മോഹവലയങ്ങളില്‍ തളക്കപ്പെട്ട ,പരലോകത്തേക്കുള്ള പ്രയാണം നിഷേധിക്കപ്പെട്ട ഓരോ ദുരാത്മാക്കളെയും, പ്രാര്‍ഥനാ നിര്‍ഭരമായ ഒരു ഉപാസനയിലൂടെ വിളിച്ചു വരുത്തി സായൂജ്യമര്‍പ്പിച്ച് ജലതമായ   ഏതോ വിദൂര മണ്ഡലത്തിലേക്ക് യാത്രയാക്കുന്ന മഹാമാന്ത്രികരുടെ ഗര്‍ഭഗ്രിഹമാണ് സൂര്യകാലടി..നൂറ്റാണ്ടുകള്‍ താണ്ടി ഇന്നും ജീവിക്കുന്ന  മരിച്ച മനുഷ്യന്‍റെ   ബോധബിന്ദുക്കള്‍ മനോമയകോശങ്ങളായ പ്രേതങ്ങളായി മാറാട്ടമാടി പിന്നെയും സഞ്ചാരം തുടരുന്ന ഒരിടം..നമ്മള്‍ ജീവിക്കുന്ന ഈ ഭൂമിയില്‍  മനുഷ്യരുടെ ബോധത്തിലേക്ക്‌ ഒഴിയാബാധയായി പടര്‍ന്നു  കയറി ഊര്‍ജ്ജം വര്‍ഷിക്കുകയും ഉന്മാദിയാക്കുകയും ചെയ്യുന്ന പ്രേത സാന്നിധ്യങ്ങളുടെ ഒരു മറുലോകമുണ്ട്  .

  പൂര്‍വ്വ ജന്മത്തിലേക്കു വിടര്‍ന്ന കണ്ണുകളുമായി ഉദിച്ച്,  മനയ്ക്കു പിന്നില്‍ തലയുയര്‍ത്തി നില്ക്കുന്ന  അവിടുത്തെ  വിരഹിണിയായ   യക്ഷിപ്പാലയും   നക്ഷത്രവനവും    മാന്ത്രികതയുടെ ഓര്മ്മകളുണര്‍ത്തുന്നു...കിഴക്ക് വശത്തുതന്നെ സര്‍പ്പക്കാവും കുളവുമുണ്ട്.. സിദ്ധിയുള്ള മാന്ത്രികരുടെ വലിയ താവഴിയായ കാലടി, സൂര്യകാലടിയായ  കഥയാണ്‌ ആ മന ബാക്കിവയ്ക്കുന്ന കഥകളിലൊന്ന്..ആ കഥയില്‍, ഒരിക്കല്‍ മരിച്ചുപോയവര്‍ ജീവിതം തുടരുന്ന ഒരു സൂക്ഷ്മലോകത്തിന്റെ ചിത്രമെഴുത്തുണ്ട്. സൂര്യകാലടിയിലെ   യക്ഷിപ്പാലയുടെ പ്രണയാതുരമായ ഭൂതകാലമുണ്ട്,,സൂര്യനെ തപം ചെയ്ത ഒരു മഹാമാന്ത്രികന്റെ പുരാവൃത്തമുണ്ട്. അതിലത്രെയും കവനീനദിയെന്ന ഇന്നത്തെ മീനച്ചിലാരിന്റെ കുളിരുമുണ്ട്..ജീവിച്ചിരിക്കുന്നവരെ നിരന്തരം പിന്തുടരാന്‍ വിധിക്കപ്പെട്ട മരിച്ച മനുഷ്യന്‍റെ ബോധശേഷിപ്പുകളെ സൂര്യകാലടി മനയിലെ ഭട്ടതിരി വിളിക്കുന്നത്‌ ചലിക്കുന്ന ഒരു ബോധകേന്ദ്രം എന്നാണ്..അതിനു നിയതമായ ഒരു ബാഹ്യരൂപമില്ല.  ജീവിതത്തെയും മരണത്തെയും ബന്ധിപ്പിക്കുന്ന ഒരു ഇരുണ്ട പാതയിലൂടെ കാലങ്ങളായി യാത്രചെയ്യുന്ന മഹാമാന്ത്രികരുടെ വഴികള്‍ പലതാണ്..ഭാരതപ്പുഴ കടന്നു തെക്ക് കൌമിയാറിന്‍ തീരതെതിയ കാലടി പട്ടേരിമാര്‍ അനുഭവങ്ങളിലൂടെയും പാരമ്പര്യത്തിലൂടെയും ആര്‍ജ്ജിച്ചെടുത്ത മന്ത്ര വിധിയോടെ ഉപാസന തുടര്‍ന്നു..തലമുറകള്‍ നീണ്ട ആ ഉപാസനയുടെ കയറ്റിറക്കങ്ങളില്‍ മലയാളി ചൊല്ലി നടക്കാന്‍ എണ്ണമറ്റ ഐതീഹ്യങ്ങള്‍ പിറന്നു..മനുഷ്യനെയും പ്രേതങ്ങളെയും ജീവിതത്തെയും മരണത്തെയും വേര്‍തിരിക്കുന്ന പദ്ധതിയാണ് "തന്ത്രം" എന്നറിയപ്പെട്ടത്..അതിന്റെ വഴികള്‍ പലതാണ്..സൂര്യകാലടിയിലെ മാന്ത്രികര്‍ നടന്നുപോയതും, തന്ത്ര പാരമ്പര്യത്തിന്റെ വഴികളിലൂടെയാണ്‌. മന്ത്രത്തിന്റെ വഴികളിലാണ്..സൂര്യനും ഗണപതിയും ത്രിപുര സുന്ദരിയുമായിരുന്നു ഉപാസനാ മൂര്‍ത്തികള്‍. ജനന   മരണ  വ്യഥകളെ   അതിജീവിക്കുന്ന  പരമമായ  അറിവ്   , ആ അറിവ് ശരിയായ   ഗുരുമുഖത്ത്  നിന്നും    സ്വായത്തമാകുമ്പോള്‍ യോഗം. അതില്‍ ശിവനും ശക്തിയും ഒരുമിക്കും എന്ന് വിധി..

പഴയ പുസ്തകത്താളിലെ മയില്‍പ്പീലിയോടു തോന്നാറുള്ള ഒരു വിസ്മയം ബാക്കിവച്ച് കുറേ കഥകളുടെ ഭണ്ടാരവുമായി അവിടുന്ന് പടിയിറങ്ങുമ്പോള്‍ കുറേ ചോദ്യങ്ങള്‍ ബാക്കിയായിരുന്നു...ഒരു യക്ഷിയെയോ ഗന്ധര്‍വനെയോ കാണാന്‍ കഴിഞ്ഞെങ്കില്‍...... !!!

6 comments:

  1. പ്രിയപ്പെട്ട മനു..
    എന്തിനീ ജീവിതവേഷം എന്തിനീ മോഹാവേശം
    ജനനവും മരണവും തുടര്‍ക്കഥ എല്ലാം ചേര്‍ന്നൊരു കടംകഥ..
    നന്നായിട്ടുണ്ട് സൂര്യകാലടി കഥ..
    അഭിനന്ദനങ്ങള്‍
    സ്നേഹത്തോടെ ദേവുസ്സ് .

    ReplyDelete
  2. നല്ല എഴുത്ത്... പാലപ്പൂവിന്റെ സൌരഭ്യവും പേറി സൂര്യകാലടിമന പ്രതാപം പരത്തി മനസ്സിൽ നിൽക്കുന്നു...

    ReplyDelete
  3. രസകരമായ അവതരണം... നന്ദി

    ReplyDelete
  4. രസകരമായ അവതരണം... നന്ദി

    ReplyDelete
  5. രസകരമായ അവതരണം... നന്ദി

    ReplyDelete
  6. വായിച്ചിട്ടുണ്ട് സൂര്യകാലടി മന പോലെ
    സൂര്യനാർ മനയെ കുറിച്ച്...

    ReplyDelete